പ്രണയം പടിയിറങ്ങിപ്പോയ
ശിശിരകാലത്താണ്
ഭൂമിയുടെ അകകാമ്പിലെ
വേവ് അനുഭവിച്ചറിഞ്ഞത്.
പൊള്ളുന്ന ചൂട്,
ലാവ പോലെ വിയർപ്പ്
ഉരുകിയൊലിക്കുന്ന രാത്രികൾ !
പിന്നീടു വന്ന ഋതുക്കളെല്ലാം
കളവാണ് പറഞ്ഞത് !
വസന്തത്തിൽ
ഒറ്റ പൂവു പോലും വിരിഞ്ഞില്ല.
കിളികളൊന്നും ചിലച്ചില്ല.
തൊണ്ടവരണ്ട പൂമ്പാറ്റകൾ മാത്രം
പ്രാകി പിറുപിറുത്തുകൊണ്ടിരുന്നു.
ഏറെ ചതിച്ചത് മഴക്കാലമാണ്.
തീയാണ് പെയ്തത്.
തിളച്ച മഴത്തുള്ളികൾ !
അണക്കെട്ടുകളിൽ നിറഞ്ഞ
വിഷാദമാണ് പുഴകളിലൂടെ
കുലംകുത്തിയൊഴുകിയത്.
ഇലകൾക്കു പകരം
ശരത്കാലം ഇക്കുറി
പൊഴിച്ചത് സ്വപ്നങ്ങളെയാണ് !
മനസ്സിന്റെ എല്ലാ തണലുകളേയും
നഗ്നമാക്കിക്കൊണ്ടാണ് എന്നെ
വിരഹവെയിൽ കൊള്ളിച്ചത്.
വരാൻ പോകുന്ന വേനലിന്റെ
അറുതികളെ കുറിച്ച്
ചിന്തിക്കാൻ പോലും
കഴിയാതെ വന്നപ്പോഴാണ്
കടലാഴത്തണുപ്പിലേക്കൂളിയിട്ടത് .
നീന്തലറിയാത്തതിന്റെ സ്വാതന്ത്ര്യം
കൈകളെ ഹൃദയത്തോടു
ചേർത്തുവെച്ചു, നീയെന്ന പോലെ !