Monday, June 24, 2013

കവി

കവി 
===

കവിത 
ദര്‍പ്പണം മാത്രമല്ല 
ദര്‍ശനവുമാകണം 

കവിത 
മഴമാത്രമല്ല 
ജലവുമാകണം 

കവിത 
നേര്‍ക്കഴ്ചകള്‍ മാത്രമല്ല 
അകകാഴ്ച്ചകളുമാകണം 

കവിത
പുഴമാത്രമല്ല 
ഒഴുക്കുമാകണം 

കവിത
പ്രാര്‍ത്ഥനമാത്രമല്ല 
പ്രസാദവുമാകണം 

കവിത
പ്രണയവും വിരഹവും മാത്രമല്ല 
മാനസാന്തരങ്ങളുമാകണം 

കവിത
ഗൃഹാതുരത്വം മാത്രമല്ല 
സ്വപ്നങ്ങളുമാകണം 

മനുജനും 
മരുഭൂമിയും 
മലകളും 
മരങ്ങളും മാത്രമല്ല 
കവിത

കവിത എല്ലാമാണ് 
എല്ലാം കവിതയും 

കവിയോ ....?
കവിതയാകണം 

Friday, June 21, 2013

വൈശേഷികം



Wednesday, June 12, 2013

പനി

പനി 
====

താപമാപിനിയില്‍ രസം 
കുതിച്ചുയരുന്നു ,
നെറ്റിത്തടം ചുട്ടുപൊള്ളുന്നു ,
ഉള്ളില്‍ കിടുങ്ങുന്ന 
കുളിര് '
വിറയ്ക്കുന്ന വിരലുകള്‍ 
കിതയ്ക്കുന്ന ശ്വാസം ,

കഫം നുലവായി 
തുപ്പുന്നു 
തളരുന്നു ദേഹം 

'കുടിക്കാന്‍ ചുക്കുവെള്ളം 
     കരുതണം ,
താങ്ങായി, മരുന്നരികില്‍
    വെയ്കണം ,
തണലായി നീയരുകില്‍ 
      നില്കണം ,
ദേഹി തളരാതിരിക്കണം ...

Tuesday, June 11, 2013

കുറ്റവും ശിക്ഷയും

കുറ്റവും  ശിക്ഷയും 
=============

യാത്രകള്‍ ആകസ്മികങ്ങളാണ് 
വഴിതെറ്റലുകളും 

കൂട്ടംതെറ്റി മേയുന്നത് 
അശ്രദ്ധയല്ല 
അനിവാര്യതയാണ് 

നൂല് പൊട്ടി പോയ 
   പട്ടവും 
കാറ്റിലണഞ്ഞു  പോയ 
  ചെരാതും 
തെറ്റു ചെയ്തവരല്ല 
വെറുതെ ശിക്ഷിക്കപെട്ടവരാണ് 

Friday, June 7, 2013

മഴയെത്ത്

മഴയെത്ത് 
---------------

മഴ തരുന്നത് 
വെള്ളവും കുളിരും 
മാത്രമല്ല 
'നമ്മളെ തന്നെയാണ് '

മഴയൊരു പുനര്‍ജനിയാണ് 
എന്തൊക്കയോ കഴുകി
കളഞ്ഞൊരു പുനര്‍ന്നവം 

മഴനൂലുകള്‍ കാഴ്ച്ചയെ 
മറയ്ക്കുമ്പോള്‍ 
ഉള്ളകമാണ് തെളിയുന്നത് 

അറിയാതെ പിന്നില്‍ 
നിന്നൊരു പുണരല്‍ പോലെ
 
കുളിരുള്ള കൈകൊണ്ട് 
മഴ കണ്ണ്  പൊത്തുമ്പോള്‍  
ഉള്ളിലൊരു 
നിലവിളക്ക് കത്ത്തിച്ചപോലെ 
 
മഴ തരുന്നത് നമ്മളെയാണ് 
മഴയെത്തു നനയുന്നതും 
നമ്മളാണ് 

Thursday, June 6, 2013

സ്മരണ

സ്മരണ 
------------
മണ്ണിന്റെ മണമുള്ള അച്ഛന്‍ 
മണ്ണായി മാറിയെന്റെച്ച്ഛന്‍ 

മഴയുടെ താളമുള്ള അച്ഛന്‍ 
മഴയായി പെയ്യുന്നിതച്ച്ഛ്ന്‍ 

അറിവാണ്  ധനമെന്നു അഛന്‍ 
ധനമെല്ലാം അറിവാക്കിയെന്നച്ച്ഛന്‍ 

കരള്‍ നിറയെ കനിവുള്ള അഛന്‍ 
കരള്‍ പോയി കനവറ്റരെൻ അച്ച്ഛന്‍ 

വഴികാട്ടി തന്നതെന്നച്ച്ഛന്‍ 
വഴിയായി മാറിയതുമച്ച്ഛന്‍

Sunday, June 2, 2013

ഉല്‍പത്തി

ഉല്‍പത്തി 
---------------

മഴയില്ലാ സംവത്സരങ്ങൾക്കു 
അറുതിയായി ഒരു നാള്‍ 
മഴ വന്നപ്പോള്‍ 
വര്‍ഷ  ബിന്ദുക്കളോടാരോ 
ചോദിച്ചു 
'നിങ്ങളെവിടുന്നാണ്  വരുന്നതെന്ന്? '
കര്‍മ്മത്തിന്റെ ധന്യത
-യോര്‍ത്തവർ പറഞ്ഞു 
'സ്വർഗ്ഗതീന്നു '

മണ്ണിന്റെയടിപ്പാളികളിൽ 
നിന്ന് കിതച്ച്ചെത്തിയ 
മണ്ണിരയോടാരോ 
ചോദിച്ചു 
'നീയെവിടുന്നാണ്  വരുന്നതെന്ന് ?'
വേലയുടെ മടുപ്പില്‍ അവന്‍ 
പറഞ്ഞു 
'നരകതീന്ന് '

അങ്ങനെ സ്വർഗ്ഗം മുകളിലും 
നരകം താഴയുമെന്ന 
നിത്യ സത്യം നിലവിൽ വന്നു