Friday, December 18, 2015

വെറുതെ

വെറുതെ
=========
നിഴലും നിശബ്ദതയും നിലാവും,
പിന്നെയെന്‍ നെഞ്ചകത്തടയിരി-
ക്കുന്നൊരു കുഞ്ഞു കവിതയും...
കടലനക്കങ്ങള്‍ ഉള്ളിലാരും
കാണാതെ കാത്തുവെച്ചൊഴു-
കുന്ന പുഴയുടെ പുളിനത്തില്‍.
പുലരുവോളം,പുതുദിനം
പിറക്കുവോളം...വെറുതേ.
വിവസ്ത്രമാക്കപ്പെട്ട വിസ്മൃതികള്‍.
കലഹിച്ചു പോയ കൂട്ടുകാര്‍,
കര്‍ക്കിടകത്തിലെ തോരാ
നോവായി മഴയച്ഛന്‍........,
കരളെന്നു വിളിച്ചിട്ട് കനിവു
കാട്ടാതെ, തിരികെ നടന്നവള്‍,
തൊടിയിലെ തുമ്പയുടെ തൂവെള്ള
പുലര്‍ച്ചിരി, സമയം വാക്കാലളന്നു
വീര്‍പ്പുമുട്ടിക്കുന്ന തിരക്കുകള്‍ .
കൊട്ടിക്കയറുന്ന പാണ്ടിതാള-
ത്തിന്‍ ഹൃദ്യമാം വന്യത.....
കളിമറന്ന കളിക്കാര്‍ ഉപേക്ഷിച്ച
കാല്‍പന്ത്‌,മൂര്‍ച്ചയുള്ള മൗനങ്ങള്‍,
പായല്‍ മൂടിയ പറമ്പിലെ കുളം,
ഹൃദയമുറികളിലടരാത്ത ഏടുകളി-
ലൊളിമങ്ങിടാത്ത പലവര്‍ണ്ണചിത്രങ്ങള്‍.
എരിയുന്ന മാനസചിതയില്‍
ഭ്രമങ്ങളെല്ലാം കത്തിയമരുമ്പോള്‍,
ഒരുകടുമണി കനത്തില്‍,അതികഠിന
സാന്ദ്രതയില്‍ ചുറ്റിപിണത്തിരിക്കുന്ന
അഹന്തയ്ക്കുമേല്‍, ചടുല നടനമാടി
വിഷങ്ങളെല്ലാം വിരേചിപ്പിച്ചു
നിര്‍മലമാക്കുകെന്‍ മരപ്രഭൂ...!
നിഴലും നിശബ്ദതയും നിലാവും,
പിന്നെ, വാക്കും മനസ്സും
ഇണചേര്‍ന്നു ഇതള്‍വിരിയിച്ചൊരു
കുഞ്ഞു കവിതയെന്‍ നെഞ്ചകത്തും

വികസനം

വികസനം
.................
ആസനത്തിൽ കിളിച്ച
ആലിന്റെ തണലിൽ
ആയിരം തലമുറകൾക്ക്
വിലയിട്ട്, കാണുന്ന സ്വപ്നം.
വളർച്ചയുടെ വമ്പിൽ
വിളർച്ചയും വരൾച്ചയും
നിനയ്‌കാതെയെത്തുന്ന
പ്രകൃതി തൻ ക്ഷോഭങ്ങളും.
അന്തോം കുന്തോമില്ലാത്ത
തലതിരിഞ്ഞ തന്തേലാഴ്കകൾ.
കീശയിലെ കാശിന്റെ കനം
കിടക്കയിലുറക്കം പകരില്ലെന്ന
ലളിതസുന്ദര അറിവുകേട് ...
പുഴയൊഴുകിയ പാടും
പുകമഞ്ഞും പിണങ്ങിയ മഴയും
കടലാസ്സിലെ കാടും,
വരുംകാല കുരുന്നുകൾക്ക്
കിടിലൻ സമ്മാനമാകട്ടെ!

തലതിരിഞ്ഞ മരം

തലതിരിഞ്ഞ മരം
================
തല തിരിഞ്ഞ മരമൊരു
തലതിരിഞ്ഞ ചിന്തയല്ല,
മരം തിരഞ്ഞ തലയുടെ
മനം തകര്‍ന്ന പേച്ചാണ്..
വരുമ്മെന്നു ചൊല്ലി
മഴമേഘമായി ഉയര്‍ന്ന
പറന്നകന്നു പോയ
ജലകണികകളെ, വിണ്ണിലേക്കു
തിരഞ്ഞുപോയ വേരുകള്‍.
പൊള്ളുന്ന വെയിലത്ത്
മണ്ണിന്റെ ഇടനെഞ്ചില്‍,
തണല്‍പോലെ, തല
ചായ്ക്കാനൊരിടം തേടി,
താഴ്നിറങ്ങിയ ഇലകൊമ്പുകള്‍.
തലതിരിഞ്ഞ മരത്തിന്റെ
മരണപത്രത്തിലൊരു വരി,
"പിറക്കാന്‍ പോകുന്ന കുഞ്ഞേ,
പൊറുക്കുക,ഒരുതുള്ളി തെളിവെള്ളം
കരുതിവെയ്ക്കാത്ത തലമുറയുടെ
കാഴ്ചയില്‍ നിന്നൊളിപ്പിച്ച
ഒരുകടുമണി വിത്ത്,
നിനക്കായി ഞാനീ മണ്ണിനടിയില്‍
കാത്തുവെച്ചീടാം............
ഓരോ വിത്തു,മോരോ പ്രപഞ്ചമാണുണ്ണീ ....

കാലികം

കാലികം
+++++++++
അട്ടപ്പാടിയിലെ കുഞ്ഞേ ,
വിശന്നു കരയാതെ 
നീ കലാലയങ്ങളിലേക്കു ചെല്ലൂ ,
അവിടെ നിനക്കായി
ബീഫ് കറിയെങ്കിലും ഉണ്ടാകും .
കാറിടിപ്പിച്ചു കൊന്ന
കാവല്കാരാ , നിങ്ങളൊരു
ഉത്തരേന്ത്യന്‍ ദളിതനായിരുന്നെങ്കില്‍ ,
ഞങ്ങളുടെ നേതാക്കള്‍ നിങ്ങള്‍ക്കായി
വാതോരാതെ വാദിച്ചേനെ..
അമ്പത്തൊന്നു വെട്ടുകൊണ്ടവനെ,
നീയെന്തിനിവിടെ മരിച്ചു ,
അല്ലെങ്കില്‍ നിന്റെ മരണത്തില്‍
ഞങ്ങള്‍ ഞങ്ങളുടെ സ്ഥാനങ്ങളും
പുരസ്കാരങ്ങളും നിരസ്സിച്ചേനേ ..
കര്‍ഷകരേ, പൊറുക്കുക
കറ്റമെതിക്കാനും ,
കടമെഴുതിതള്ളാനും,
കൂടെ നില്‍ക്കാനും സമയമില്ല .
എല്ലാം നിശ്ചലമാക്കാനൊരു
ഹര്‍ത്താലാവാം പകരം...
കൈവെട്ടി മാറ്റപ്പെട്ട മാഷേ,
നിങ്ങളുടെ ചുമലിലൊരു
തുണിസഞ്ചിയെങ്കിലും ഉണ്ടായിരു,
ന്നെങ്കില്‍ ,മാധ്യമങ്ങള്‍
നിങ്ങളെയൊരു മിശിഹയാക്കിയേനെ.
മഹാനായ ഗസല്‍ ഗായകാ,
കാവിക്കറ പിടിച്ച ഹൃദയങ്ങള്‍ക്ക്‌
കാവ്യവും കലയും എന്തിനു
കണ്ണീരു പോലും തിരിച്ചറിയാനാവുകയില്ല.
വിടന്മാരുടെ സദാചാര പൊങ്കാലകളും ,
മച്ചിയുടെ പ്രസവ വിശേഷങ്ങളും ,
കുരുടന്റെ കൈലാസ വര്‍ണനകളും
കുത്തി നിറച്ചു വിരുന്നൊരുക്കാന്‍
വിഡ്ഢിപെട്ടിക്കാരും
പത്രതമ്പുരാക്കന്മാരും മത്സരിക്കുമ്പോള്‍ ..
കരിഞ്ചന്തകാരേ , പെരുങ്കള്ളന്മാരേ,
അഴിമതി കോമരങ്ങളെ,
നിങ്ങളിവിടെ അഴിഞ്ഞാടികൊള്ളൂ ,
ഞങ്ങള്‍ നിങ്ങളെ കാണുന്നതേയില്ല...

Thursday, October 22, 2015

തീര്‍ത്ഥാടനം

തീര്‍ത്ഥാടനം
===========
ദൂരവിദൂരങ്ങളിലേക്കൊരു 
യാത്ര പോകേണം,എന്നിലേക്കുള്ള 
അകലങ്ങള്‍ താണ്ടുവാന്‍.
എന്നിലേ-ക്കെന്നന്തരാത്മാവിലേ-
ക്കൊരു യാത്ര പോകേണം,
നിന്നിലേക്കുള്ള ദൂരങ്ങള്‍ താണ്ടാന്‍.
നിന്നിലേക്ക്‌-നിന്നുള്ളിലേയ്ക്കാവെ-
ട്ടെന്‍ യാത്രകള്‍,നമ്മിലേക്കെത്താന്‍!

മിഠായികൾ

മിഠായികൾ
.....................
തല പൊട്ടിത്തെറിപ്പിക്കുന്ന മിഠായികൾ ,
അച്ഛനെ കണ്ടാൽ പോലും
തിരിച്ചറിയിപ്പിക്കാത്ത മിഠായികൾ ,
എന്തും പറയാൻ കഴിവു തരുന്നവ ,
അന്നത്തെക്കാൾ ആരോഗ്യം പ്രദാനം
ചെയ്യുന്നവ ,
കഴിച്ചില്ലേൽ ജീവിതം പോലും
നശിപ്പിച്ചു കളയുന്ന മിഠായികൾ ,
നുണഞ്ഞു നുണഞ്ഞു ഉടലോടെ
സ്വർഗ്ഗത്തിലെത്തിക്കുന്നവ ,
കുഴലൂത്തുകാരനെ പോലെ
സുന്ദരികളെ വരിവരിയായി
പുറകേ വരുത്തിക്കുന്നവ ,
മന്ദബുദ്ധിയെ മഹാബുദ്ധിമാനാക്കുന്ന
മാന്ത്രിക ദണ്ഡുള്ള മിഠായികൾ ..
നുണയല്ല, നുണഞ്ഞാൽ
ഓർമ്മകളിലേക്ക് ഇടവഴികൾ തീർത്ത്
മനസ്സുനിറയേ മധുരം നിറയ്ക്കുന്ന
നാരങ്ങാ മിഠായികൾ കിട്ടുമോ ,കടക്കാരാ ....

പഠിത്തം

പഠിത്തം
========
പ്രകൃതി ദൈവമല്ലെന്ന്
പഠിപ്പിച്ചതു മുതല്‍ തുടങ്ങി ,
കാലകേടുകളും ശീലകേടുകളും ..
മഴയല്ല ,മരുഭൂമിയാണ്
പണം കിലുക്കുന്നതെന്ന്
പഠിച്ചതു മുതല്‍ ,നികത്തി
തുടങ്ങിയതാണ്‌ പാടങ്ങള്‍ .
അലിവല്ല അറിവല്ല
അധികാരമാണ് വലുതെന്നു
പഠിച്ചന്നു തുടങ്ങിയതാണ്‌
വടംവലികളും ചൂതുവെയ്പ്പും .
പിറന്ന മണ്ണല്ല,വളര്‍ത്തിയ പെണ്ണല്ല
മലയോളം പണമാണ് മഹത്തെന്നു
പഠിച്ചതു മുതല്‍ക്കു, മറന്നു
കളഞ്ഞതാണ് മനുഷ്യത്വം ...
ഒടുവിലത്തെ എരിഞ്ഞടങ്ങലിനു
ഒരു നാഴിക മതിയെന്ന
അറിവില്ലായ്മയാണ്,കൊള്ളയും
കൊലവിളിയും നടത്തുന്നത് ...
അറിയേണ്ടതറിഞ്ഞാല്‍
അന്‍പാര്‍ന്നു ഹൃദയവും ,
താഴ്മയാല്‍ ശിരസ്സും ,
ഉയര്‍ന്നുതന്നിരിക്കും .....

സ്വവിരാമം

സ്വവിരാമം
.....................
തെരുവിലെ തിരക്കുകളിൽ
ചോരയൊലിച്ച് വിറങ്ങലിച്ചുള്ള
തിരിച്ചുപോക്ക് എനിക്ക് പേടിയാണ്.
എൻ്റെയെന്ന് കരുതിയതൊക്കയും
അറ്റ്, ചെകിടു തുളയ്ക്കുന്ന ചൂളംവിളികളിൽ
മുങ്ങിയുള്ള തീവണ്ടി മരണവും വയ്യ.
അരുതാത്ത കാഴ്ച്ചയ്ക്ക് അറിയാതെ
സാക്ഷിയായതിന് , നെഞ്ച് പിളർന്നുള്ള
അപായ ഒടുക്കവും,ഓര്‍ക്കാനും കൂടി വയ്യ.
അസഹ്യമാകുമ്പോൾ ഉറഞ്ഞു തുള്ളുന്ന
പ്രകൃതിയുടെ കലിയ്ക്കടിയിൽ
അടിഞ്ഞുള്ള മരണവും മടിയാണ്.
സിരകളിൽ സൂചികൾ തുളച്ച്,
ഉറ്റവരുടെ ഉറക്കം കളഞ്ഞ്,
മരുന്നുഗന്ധമുള്ള മരണവും മടുപ്പാണ്.
എല്ലാ തയ്യാറെടുപ്പോടും കൂട്ടി
എല്ലാ യാത്രാമൊഴികളും ചൊല്ലി ,
എൻ്റെ മടക്കയാത്ര എൻ്റേതു
മാത്രമാക്കാനാണ് എനിക്കിഷ്ടം

അച്ഛാ നഹീം

അച്ഛാ നഹീം
********************
എറിഞ്ഞു വീഴ്ത്തി
വയറു കീറി നോക്കി
ഉറപ്പിച്ചു ..ഉള്ളിലുള്ളത് 
ഗോവല്ല ...ഗോതമ്പാണ് .
താതൻ ,തല തല്ലിപൊളിച്ചു
നോക്കി ഉറപ്പിച്ചു ,
തട്ടമില്ലാത്ത തല
വേഗം പൊട്ടുമെന്ന് ...
ഒന്ന് ഉറപ്പായി ...
വയറു കീറിയവന്റെയും
തല തല്ലി പൊളിച്ചവന്റെയും
തന്തയ്ക്കു പേരുമില്ല ,
ഈ രാജ്യത്ത് വേരുമില്ലെന്ന് ...
....വന്ദേമാതരം....

നിതാഖത്

നിതാഖത്
**************
കടലാസ്സുതോണി പോലെ
ബാല്യമൊഴുകി പോയെങ്കിലും ,
പൊട്ടിയ സ്ലേറ്റു കഷണങ്ങളില്‍
ചില അക്ഷരങ്ങള്‍ മായാതെ കിടന്നു .
പഴുത്ത പ്ലാവിലകള്‍ -
കഞ്ഞി പാത്രത്തിലേക്കുള്ള വഴികള്‍
ഓര്‍ത്തുകൊണ്ട്‌ ,ആര്‍ക്കും
വേണ്ടാതെ കരിയിലകളായി.
പുളിങ്കുരുവും മഞ്ചാടിയും
എരിക്കിന്‍ പൂക്കളും -
പഴയ സൗഹൃതങ്ങളും കളികളും
അയവിറക്കി കിടന്നു ...
കമ്യുണിസ്റ്റ് പച്ചകള്‍ -
ചോര പൊടിയുന്ന മുറിവുകളെ
ഓര്‍മകളില്‍ മാത്രം ഉണക്കി
നെടുവീര്‍പ്പിട്ടു .....
തോര്‍ത്തു മുണ്ടില്‍ വല വിരിക്കുന്ന
കുട്ടികളെ കാണാതെ ,
പരല്‍ മീനുകള്‍ നീന്തി കിതച്ചു .
കാല്‍പന്തും തലപ്പാവും ആകാനുള്ള
ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി
തെങ്ങോലകീറുകള്‍ തലയാട്ടി നിന്നു.
തെറ്റാലില്‍ നിന്നും ചീറി വരുന്ന
കൂര്‍ത്ത കല്ലുകളെ പ്രതീക്ഷിച്ച്
മാമ്പഴവും പറങ്ങിപഴങ്ങളും
ഞെട്ടുകളില്‍ ഞാന്നു കിടന്നു ..
മയിക്കുവാന്‍ ആര്‍ക്കും
ഓര്‍മ്മകള്‍ പോലുമില്ലെന്ന
തിരിച്ചറിവില്‍ മഷിത്തണ്ടുകള്‍
മയങ്ങി വീണു ...............
പുഴക്കരയില്‍ ,ആര്‍ക്കും വേണ്ടാത്ത
തോണി ,ആരെയോ കാത്ത്
ആലോസരപെടാതെ കിടന്നു ,
ഉള്ളില്‍ വീണ തുള അറിയാതെ .

Friday, July 17, 2015

കവിതാരണ്യകം

കവിതാരണ്യകം
++++++++++++++++
വരികള്‍ക്കിടയിലെ
ഒരു വാക്ക് ,
ആരവങ്ങള്‍ക്കിടയിലെ
ഒരു വിളി,
കാഴ്ച്ചകള്‍ക്കിടയിലെ
ഒരു മിന്നായം .
ഒക്കെ വളരെ പെട്ടന്നായിരിക്കും
കവിതകളുടെ കൊടും കാട്ടിലേക്ക്
വലിച്ചെറിയുന്നത് .......
പിന്നെ, അശാന്തിയോടെയുള്ള
വഴി തിരച്ചില്‍....
ഒറ്റമൂലികളും,മധുരകനികളും
അനാഘ്രാത പുഷ്പങ്ങളും
തേടിയുള്ള വനയാത്രകള്‍..
ഒടുവിലൊരു ധ്യാനം പോലെ.
വേട്ടയാടി കിട്ടിയ ,ഒത്ത ഒരു
കവിതയെയും തൂക്കിപിടിച്ച്‌
പുറത്തേക്കുള്ള വഴി തെളിയുമ്പോള്‍ ,
അപാരമായൊരു വിശ്രാന്തി
മഴ ചാറല്‍ പോലെ പൊതിയും !

Tuesday, July 14, 2015

അക്ഷരങ്ങളില്ലാത്ത കവിത

അക്ഷരങ്ങളില്ലാത്ത കവിത
=======================
അക്ഷരങ്ങളില്ലാത്ത
ഈ കവിത വായിക്കാന്‍ 
ബുദ്ധിമുട്ടുണ്ടാവാം .
വാക്കുകളൊക്കയും, പറന്നു
പോയ്യെങ്കിലും,അര്‍ത്ഥങ്ങള്‍
അസ്ഥിപന്ജരം പോലെ
പറ്റിപ്പിടിച്ചിരിപ്പുണ്ടാവാം.
മാര്‍ക്കേസിയന്‍ നോവലിലെ
മാജിക് പോലെ ,
അവസാന വരികളിലെത്തുമ്പോള്‍
നിങ്ങള്‍ക്കു മനസ്സിലായില്ലേ ?
കവിത വാക്കുകളേ അല്ലെന്നും .
നമുക്കിടയിലുള്ള തീവ്രമായ
ഒരു ബന്ധമാണെന്നും.... ..
കവി അജ്ഞനാണെന്നും,
കവിത ജ്ഞാനമാണെന്നും .....

ഉത്തരങ്ങള്‍ വില്‍ക്കാനുണ്ട്

ഉത്തരങ്ങള്‍ വില്‍ക്കാനുണ്ട്
****************************************
ചോദ്യങ്ങള്‍ ചോദിച്ചോളൂ ,
എന്റെ കീശ നിറയേ വില്‍കാനുള്ള 
ഉത്തരങ്ങളാണുള്ളത്......
വിലപേശലുകളൊന്നുമ്മില്ല ,
വിലവിവരം എഴുതിവെച്ചവയാണ് .
ചോദ്യങ്ങളും , നിനക്കു
താങ്ങാനാവുന്ന ഉത്തരങ്ങളും
തിരഞ്ഞെടുത്തുകൊള്ളൂ ...
കയ്യൊപ്പിടാത്തൊരു ചെക്ക് മതി.
വെറുതേ സൂക്ഷിച്ചു വെക്കാന്‍ ...

മനപൂര്‍വം

മനപൂര്‍വം
===========
പല ആവര്‍ത്തി
പറഞ്ഞു പഠിപ്പിച്ചതാണ് ,
സായ്പ്പിനെ കാണുമ്പോള്‍
കവാത്ത് മറക്കരുതെന്ന് ..
എത്ര തല്ലുകിട്ടിയാലും
തലയില്‍ കയറില്ല..
പ്രതിസന്ധികളില്‍,
അറിവുകളെല്ലാം ആവിയായി
പോകുന്ന ,സൂത-
പുത്രനെ പോലെ.
'ഒരു നിറമിഴി കണ്ടാല്‍ ,
മനം നിറഞ്ഞൊരു
ചിരി കണ്ടാല്‍ ,
പഴങ്കഥ കേട്ടാല്‍ ,
പഴംപൊരി കണ്ടാല്‍ '
പിടിവിട്ട് ഓടികോളും
"കുരുത്തംകെട്ടവന്‍".

Sunday, July 12, 2015

മേഘമല്‍ഹാര്‍ തുള്ളികള്‍

മേഘമല്‍ഹാര്‍ തുള്ളികള്‍
=========================
കരയുകയായിരുന്നില്ല ,
വളരെ പതിഞ്ഞൊന്നു
ഹിന്ദോളം മൂളുകയായിരുന്നു .
കവിളിലൂടെ ഒഴുകിയത്
കണ്ണുനീരല്ല പൊന്നേ ,
മിഴികോണിലൊരു
മഴമേഘം മേഘമല്‍ഹാറില്‍
ഉരുകി ഒലിച്ചതാണ്...
ഹൃദയ ഭിത്തികള്‍
ദ്രുപതിന്റെ ചടുലതയ്ക്കൊത്ത്
താളം പിടിച്ചതാണ്..
കരയുകയല്ല ഞാന്‍ ..നീ ഉറങ്ങികോളൂ.
കടമെടുത്ത വരികള്‍
നൊമ്പരത്തി ചാറില്‍ മുക്കി
വെറുതേ കുടയുകയായിരുന്നു!

Wednesday, July 1, 2015

മരിച്ച കിളികൾ

മരിച്ച കിളികൾ
****************
ശീലാന്തികൾ തണൽ
വിരിക്കുന്ന ഇടവഴികൾ
തേടി പറന്നത്,
ഫ്ലാറ്റു വനത്തിൽ
തലയിടിച്ചു മരിച്ച
തൂക്കണാം കുരുവികളാണ് ...
പടർന്നു പന്തലിച്ച
ആൽമരം അന്വേഷിച്ച -
ലഞ്ഞത്, റബ്ബർ പാൽ
തുള്ളികൾ തൊണ്ടയിൽ
പറ്റി പിടിച്ചു ചത്തുപോയ
മരംകൊത്തികളാണ്....
ഓർമ്മകളിലെ ഓള-
പരപ്പുകളിലേക്ക്,
ഊളിയിട്ടു പറന്നത്,
നഞ്ച് കലക്കിയ
വെള്ളത്തിൽ , വിഷം
തീണ്ടി മരിച്ച
പൊൻമാനുകളാണ്..
ആളൊഴിഞ്ഞ
ഇല ചാർത്തും
മഴ മേഘങ്ങളും
കൊതിച്ച് പീലി
നിവർത്തിയത്.
കാച്ചെണ്ണയ്ക്കായി
കഴുത്തറത്ത മയൂരങ്ങളാണ് ..
ചത്തുപോയ കിളികളുടെ
ചിതാഭസ്മം ഒഴുക്കിയത്,
മരിച്ചു പോയ പുഴയുടെ
മണൽ പുറ്റുകളിലാണ് ...

സുകൃതം

സുകൃതം
=========
ചിറകടിച്ചുയരുന്ന
ചിന്തയില്‍ ഞാന്നു ഞാന്‍
വിശ്വപ്രപഞ്ച പ്രഹേളിക-
കള്‍ക്കുത്തരം ചികയുവാന്‍
പറന്നുയര്‍ന്നീടുന്നു.......!
പുല്‍കൊടി തുമ്പിലെ
പുലരിതന്‍ കാഴ്ച്ചകള്‍,
മലരായി വിരിഞ്ഞൊരു
മൊട്ടിന്റെ ആഹ്ലാദം,
ആ സുകൃതമാഘോഷമാക്കി,
മധുവും മലര്‍പൊടിയും
മൊത്തി കുടിക്കുന്ന
മാക്ഷിക കൂട്ടങ്ങള്‍.......!
അറിയാത്തോരാശ്ലേഷ-
ത്തിലകലാതിരിക്കുന്ന
സൂര്യനും ഭൂമിയും.
മൃത്യുഗന്ധം വമിക്കുന്നു
വഴികളും,വ്യക്തമല്ലാത്ത
വിളികളു-മെങ്കിലും,
നേര്‍വഴികളായി,
നേര്‍വിളികളായി
നിയതിതന്‍ നിത്യപ്രകാശം!
ഏതോ നിമിഷത്തി,ലേതോ
ദിഗന്തത്തി,ലേതോ കണിക-
യില്‍ നിന്നീ കാണുന്ന
കോലമായി മാറിയ കാലവും.
എത്രയോ സൗരയൂഥങ്ങളെ-
ങ്കിലും എന്തേ,നമ്മള്‍ തന്‍
മണ്ണിലും വിണ്ണിലും മാത്രം
ജീവന്‍റെ മഹിതമാം തുടിപ്പുകള്‍.
അഴകാര്‍ന്ന പച്ചപ്പും,
തിരയിളകും നീലിമയും,
പാതിരാ നേരത്ത്
പാലൊഴുകും വെട്ടമായി
അമ്പിളി വട്ടവും.......!
അണുവിലും അണുവാ-
യുറങ്ങി ,ഉറുമ്പായി-
ഉരഗമായിട്ടുണരുന്നു
കാലാന്തരങ്ങളില്‍.
പിന്നീടെത്രയോ ഉറക്കങ്ങള്‍
ഉണര്‍ച്ചകള്‍,ഒടുവിലൊരു-
നൂറു ജന്മങ്ങള്‍ക്കറുതിയായി
മര്‍ത്ത്യനായിട്ടുണരുന്നു.
പിന്നെപ്പോഴും ഉണര്‍ന്നു-
തന്നിരിക്കണം, ഉറങ്ങാതിരിക്കണം.
ഉണ്മയിലിരിക്കണം.
തൂത്തും തുടച്ചും
മാറാല മാറ്റി
ചാണകം മെഴുകി
തുളസി കതിരിട്ട വെള്ളം
തളിച്ചി,ലയിട്ടതിന്‍
മേലെ ഇളകി കളിക്കുന്ന
അന്തരംഗം, ആരൂഡം
പോല്‍ പ്രതിഷ്ടിച്ചിടേണം.
സുകൃതമാണീ ജന്മം
സഫലമായീടണം..സാര്‍ത്ഥകമാകണം!

Wednesday, May 6, 2015

ദൈവസമ്മേളനം

ദൈവസമ്മേളനം
===============
ദൈവങ്ങളെല്ലാവരും
അടിയന്തിരമായി ഒത്തുകൂടി.
സമ്മേളന നഗരിയ്ക്ക്
'സൗഹാര്‍ദ്ദ നഗര്‍'
എന്നായിരുന്നു പേര്.
തങ്ങളുടെ പേരിലുള്ള
മതങ്ങളും, അവ
തമ്മിലുള്ള യുദ്ധങ്ങളും
ആയിരുന്നു അജണ്ട.
കൃത്യ സമയത്തു തന്നെ
ഈശ്വര പ്രാര്‍ത്ഥനയോടെ
യോഗം തുടങ്ങി.
എല്ലാവരും പരസ്പരം
വാദ-പ്രതിവാദങ്ങള്‍ നിരത്തി.
നിലനില്‍പ്പിനായി
കൂട്ടകുരുതിയുടെ
ആവശ്യകതയെ കുറിച്ച്
ദാര്‍ശനികമായി തര്‍ക്കിച്ചു.
സമ്പൂര്‍ണ്ണ മത-വര്‍ഗ്ഗീയ
യുദ്ധനിരോധനം തന്നെ
വേണമെന്ന് ഒടുവില്‍
യോഗം ഐക്യകണ്ഠേന
തീരുമാനിച്ചു ...
സമ്മേളന തീരുമാനം,
ഉപരി സഭയായ -
പൂജാരിമാര്‍, വികാരിമാര്‍ ,
മൌലവിമാര്‍ എന്നിവര്‍ അടങ്ങിയ -
പൗരോഹിത്യസഭയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചു കൊണ്ട്
യോഗം പിരിഞ്ഞു ...........

ICU

ICU
====
മോനേ ,
കുഴലുകള്‍ക്കിടയിലൂടെ ,
കണ്ണാടി വാതിലിലൂടെ ,
നീയെന്‍റെ ശബ്ദം കേള്‍ക്കില്ലന്നറിയാം .
എങ്കിലും...
നാവു നനയ്കാന്‍
ഒരിറ്റു വെള്ളം ,
അവസാന ശ്വാസമായി
മണ്‍ഗന്ധമുള്ള വായു.
തണുത്തു വിറുങ്ങലിച്ച
ഈ ഏകാന്തതയില്‍,
വലിച്ചു നീട്ടുന്ന
ഓരോ നിമിഷവും ,
പ്രാണനെ പറിക്കുന്ന നോവാണ് .
വേണ്ട മോനേ,
നീയീ കൈയൊന്നു
പിടിച്ചാല്‍ മതി .
ചുണ്ടിലൊരിറ്റു
വെള്ളമുറ്റിച്ചാല്‍ മതി ...

ലോകാവസാനം ...... ആരംഭവും

ലോകാവസാനം ...... ആരംഭവും
+++++++++++++++++++++++++++++
ചിത്രഗുപ്തന്റെ പേനയിലെ
മഷി തീരുന്നതാണ് 
അതിന്റെ കണക്ക് .....
പിന്നെ , പേമാരിയായി
പ്രളയമായി ,
കാല്‍ വിരലുണ്ണുന്നോരുണ്ണി-
യുടെ ജല യാത്രയായി...
പതുക്കെ പ്രപഞ്ചമൊന്നു
തിരിഞ്ഞു കിടക്കും ..
മഷി നിറച്ചു
ചിത്രഗുപ്തന്‍ വീണ്ടും
എഴുതാന്‍ ഇരിക്കും ..
ഇത്രയേയുള്ളൂ ...
കണ്ണിമ പൂട്ടാതിരിക്കുന്ന
ശാസ്ത്രത്തിനു ഇനിയൊന്നുറങ്ങാം ...

Friday, March 27, 2015

ഗൃഹസ്ഥം

ഗൃഹസ്ഥം
=========
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'ഓര്‍മ്മകള്‍!'
"വേണ്ട! ഇന്നലത്തെ
മഴയില്‍ ഞാന്‍
കഴുകി കളഞ്ഞതാണ്."

'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരിച്ച് തരട്ടെ?'
"എന്താണ്?"
'സ്വപ്‌നങ്ങള്‍!'
"വേണ്ട! നാളെ
കത്തിക്കാനുള്ള വിറകായി
ഞാന്‍ ഉണക്കിവെച്ചതാണ്."
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'നിന്നെ!'
"വേണ്ട! അത് നിനക്കുള്ളതാണ്........."

Wednesday, March 25, 2015

മുക്കുറ്റി

മുക്കുറ്റി
*************
(1)
മണ്ണ്
========
തിരിച്ചു പോകാന്‍
നമുക്കെല്ലാം ഒരിടമല്ലേയുള്ളൂ ,
പിന്നെയെന്തിനാണീ
ഔപചാരികതയുടെ
യാത്രാമൊഴികള്‍...

( 2)
വിയര്‍പ്പ്
===========
ഓടിയതെല്ലാം
എനിക്കുവേണ്ടിയാണ്‌.
വിയര്‍പ്പായി ഒഴുകി
തീര്‍ന്നതും ഞാന്‍ തന്നെ.
(3)
സാന്ത്വനം
=============
ഈ അവധിക്ക്
സമയമില്ലമ്മേ.
വൃദ്ധസദനത്തിലേക്ക്
ഈ കത്തും
കൂടയൊരു ചെക്കും
അയക്കുന്നു.
സ്നേഹപൂര്‍വ്വം
'മകന്‍' .

നാട്ടു നീതി

നാട്ടു നീതി
==========
കരിഞ്ഞുണങ്ങിയ കാടും,
വിശന്നു കത്തിയ വയറും,
കാട്ടുകണ്ണില്‍ ഇരുട്ടുനിറച്ചപ്പോള്‍
-മനുഷ്യനെന്നോ മൃഗമെന്നോ
തിരിച്ചറിഞ്ഞില്ല ......................

മദം പൊട്ടിയ മനസ്സും ,
കറുപ്പ് തിന്നു കലങ്ങിയ കണ്ണും,
കതകു തുറക്കാന്‍ വൈകിയ
മനുഷ്യനെ,മൃഗമായി പോലും
കണ്ടില്ല ....................................
മിഴി കെട്ടിയ മനുഷ്യനീതി
വിധിച്ചതോ ,
മൃഗത്തിന് മരണവും
മനുഷ്യ മൃഗത്തിന് മൃഷ്ടാന്നവും

മനുഷ്യദിനം

മനുഷ്യദിനം
===========
ഇന്നാണ് കൂട്ടരേ,
ലോക മനുഷ്യദിനം,
ദിനങ്ങളോരോന്നും
ആചരിപ്പാനായി
വീതിച്ചെടുത്തത്തില്‍
ശേഷിപ്പതീദിനം,
ആഘോഷമാക്കൂ
ആനന്ദമാക്കൂ.
തൊട്ടാലറയ്ക്കുന്ന
രോഗങ്ങളുള്ളോര്‍,
അനാഥരായി മണ്ണില്‍
വീണു ഭവിപ്പോര്‍,
ഉറ്റവരൂറ്റിക്കുടിച്ചു-
പേക്ഷിച്ചുപോയോര്‍,
പട്ടിണിമഴയിലാകെ
നനഞ്ഞു കുതിര്‍ന്നവര്‍,
ഏകിടാം നമ്മുക്കിവര്‍ക്കായി
ഒരു നുള്ള് സ്നേഹത്തിന്‍
ആശ്വാസ പൂക്കള്‍.....

അമ്മയെ വെട്ടുവോര്‍,
അച്ഛനെ കൊല്ലുവോര്‍,
ഒരു തുണ്ടു കടലാസിനായി
ഉടയോരെ വില്‍ക്കുവോര്‍,
വേരുകള്‍ വെട്ടി,കതിരില്‍
വളം വെയ്ക്കുവോര്‍.
മിഴി തുറന്നിടാം ,
ചെയ്തു പൊയിപോയ
പാപങ്ങള്‍ ഏറ്റുപറഞ്ഞീടാം.
കഴുകി കളഞ്ഞീടാം
കയ്യിലും,മെയ്യിലും
മനസ്സിലാകയും പുരണ്ട
കറകള്‍,പശ്ചാത്തപത്തോടെ !
പ്രതിജ്ഞയായി ചൊല്ലിടാമീ
ദിനം ,നമുക്കുടനീളം
ശീലിപ്പതിനായി .........
തല മറന്നെണ്ണ തേക്കാതിരിക്കാം,
വഴിവിട്ട യാത്രകള്‍
തുടരാതിരിക്കാം ,
വിശക്കുന്ന വയറിനൊരു -
പിടി വറ്റായി മാറാം,
തെറ്റുകള്‍ പറ്റാതിരിക്കാം,
അന്ന്യരെ പറ്റിക്കാതിരിക്കാം,
അറ്റുപോം ബന്ധങ്ങള്‍
വിളക്കി ചേര്‍ക്കാം ,
കാത്തിടാം ,പച്ചനിറഞ്ഞയീ
ഭൂമിയും,നീല പുഴകളും...
ഇന്നാണു കൂട്ടരേ
ലോക മാനവ ദിനം ,
ഇന്നെന്നു വെച്ചാല്‍ഇന്നാണ് ,
ഇന്നലെയുമല്ലതു നാളെയുമല്ല .
ആഘോഷമാക്കൂ ..
ആനന്ദമാകൂ ....

Monday, January 5, 2015

കിറുക്ക്

കിറുക്ക്
========

ഈ ഭാരം
ഉരുട്ടിയുരുട്ടി
മുകളിലേക്ക്
കയറ്റുന്നതാണ്
കിറുക്ക് ....
താഴേക്കിടുന്നത്
നിര്‍വാണവും

വെടി വഴിപാട്

വെടി വഴിപാട്
===========

ശത്രുസംഹാരത്തിനായി ,
നിരത്തി നിര്‍ത്തിയ
കുരുന്നു ഹൃദയങ്ങളിലേക്ക്
141 നേര്‍ച്ച വെടികള്‍...