Friday, December 18, 2015

വെറുതെ

വെറുതെ
=========
നിഴലും നിശബ്ദതയും നിലാവും,
പിന്നെയെന്‍ നെഞ്ചകത്തടയിരി-
ക്കുന്നൊരു കുഞ്ഞു കവിതയും...
കടലനക്കങ്ങള്‍ ഉള്ളിലാരും
കാണാതെ കാത്തുവെച്ചൊഴു-
കുന്ന പുഴയുടെ പുളിനത്തില്‍.
പുലരുവോളം,പുതുദിനം
പിറക്കുവോളം...വെറുതേ.
വിവസ്ത്രമാക്കപ്പെട്ട വിസ്മൃതികള്‍.
കലഹിച്ചു പോയ കൂട്ടുകാര്‍,
കര്‍ക്കിടകത്തിലെ തോരാ
നോവായി മഴയച്ഛന്‍........,
കരളെന്നു വിളിച്ചിട്ട് കനിവു
കാട്ടാതെ, തിരികെ നടന്നവള്‍,
തൊടിയിലെ തുമ്പയുടെ തൂവെള്ള
പുലര്‍ച്ചിരി, സമയം വാക്കാലളന്നു
വീര്‍പ്പുമുട്ടിക്കുന്ന തിരക്കുകള്‍ .
കൊട്ടിക്കയറുന്ന പാണ്ടിതാള-
ത്തിന്‍ ഹൃദ്യമാം വന്യത.....
കളിമറന്ന കളിക്കാര്‍ ഉപേക്ഷിച്ച
കാല്‍പന്ത്‌,മൂര്‍ച്ചയുള്ള മൗനങ്ങള്‍,
പായല്‍ മൂടിയ പറമ്പിലെ കുളം,
ഹൃദയമുറികളിലടരാത്ത ഏടുകളി-
ലൊളിമങ്ങിടാത്ത പലവര്‍ണ്ണചിത്രങ്ങള്‍.
എരിയുന്ന മാനസചിതയില്‍
ഭ്രമങ്ങളെല്ലാം കത്തിയമരുമ്പോള്‍,
ഒരുകടുമണി കനത്തില്‍,അതികഠിന
സാന്ദ്രതയില്‍ ചുറ്റിപിണത്തിരിക്കുന്ന
അഹന്തയ്ക്കുമേല്‍, ചടുല നടനമാടി
വിഷങ്ങളെല്ലാം വിരേചിപ്പിച്ചു
നിര്‍മലമാക്കുകെന്‍ മരപ്രഭൂ...!
നിഴലും നിശബ്ദതയും നിലാവും,
പിന്നെ, വാക്കും മനസ്സും
ഇണചേര്‍ന്നു ഇതള്‍വിരിയിച്ചൊരു
കുഞ്ഞു കവിതയെന്‍ നെഞ്ചകത്തും

No comments: