Wednesday, October 26, 2016

മാനിഷാദ....കാമമോഹിതം

മാനിഷാദ....കാമമോഹിതം
=========================
എങ്ങുപോയെങ്ങുപോയ്‌
എങ്ങുപോയെന്റെ പെണ്ണേ .
ആഴികിടക്കയിലാണ്ടു കിടക്കുവാന്‍
ആദിത്യനോടിപോകുന്ന നേരത്ത്
നാമെന്നും ചേക്കേറുന്നയീ
പൂമരകൊമ്പിലിന്നേകനായി
ഞാനിരിക്കുമ്പോള്‍ ,
പലരും പലതും പിറുപിറെ
പുലമ്പുന്നുണ്ടെങ്കിലും,
കാലമിക്കലികാലം കെട്ടതാണെങ്കിലും,
ഒക്കെ വെറും കെട്ടുകഥകളായി
കാറ്റില്‍ തൂറ്റികളയുന്നു ഞാന്‍.
ചിരികാട്ടി കെണിവെച്ച്
ചിറകരിയുന്ന ചിലരുണ്ട് നാട്ടില്‍,
വിഷം ചേര്‍ത്തയുരുളകള്‍
ബലിയിട്ടു ,കൈകൊട്ടി
വിളിപ്പവരേറയുണ്ടുലകില്‍,
പലപേരില്‍ വലവെച്ചു,കൂട്ടി
ലാക്കി
പാട്ടിലാക്കിയെല്ലാം പിടുങ്ങു -
വോരുണ്ടൂഴിയിലനവധി ,
ഒരു കണ്ണിറുക്കികാട്ടുമ്പോഴൊരു
തോക്കുകുഴലുന്നം പിടിക്കുന്നുണ്ടെ-
ന്നതോര്‍ക്കണം, വളവുകളിലിര-
വുകളിലിരയെ പിടിക്കുവാന്‍ തക്കം-
പാര്‍ത്തിരിപ്പോരുണ്ടെന്നു കരുതണം.
നിനക്കഹിതമായൊന്നും പറ്റിയിട്ടി-
ല്ലെന്നെന്റെയിടനെഞ്ച് പറയുന്നുണ്ടെങ്കിലും,
ചോപ്പുടുത്ത സന്ധ്യകള്‍
കരിംചേല വാരിയണിയുന്ന വേളയില്‍,
എങ്ങുപോയെങ്ങുപോയ്‌ നീയെന്‍റെപെണ്ണേ.
അറിയാതെ,വഴിതെറ്റി പോയതാവാം ,
തെറ്റായ വഴിയേ പോയതാകില്ല നീ.
ചക്രവാളചരിവുകളിലരുണന്റെ
ശോഭ തെളിയുന്ന നേരത്ത് , ഒരുചെറു
കമ്പ് കൊക്കിലൊതുക്കി നീ,
തിരികെയണയുന്ന സുഖസ്വപ്നം
എറിഞ്ഞു വീഴ്ത്തിയവരാരാണ് .
മാനിഷാദകള്‍ പാടുന്ന ചുണ്ടുകളി-
ലിരുമ്പാണി തുളച്ചിടുന്നതാരാണ് ,
നമുക്കായി,യീലോകത്ത് ,ചിതകള്‍
മാത്രമൊരുക്കിവെച്ചിരിപ്പവരാരാണ്.
മാനിഷാദ....കാമമോഹിതം.....
DR:ANUP'S POETRY

കൂട്ടുകറി

കൂട്ടുകറി
_________
അസ്ഥിവാരം തോണ്ടിയെടുത്ത
മൂന്നു കല്ലുകള്‍ ,
പ്രൊമെത്ത്യൂസിന്‍റെ കരള്‍
വിലയുള്ള തീയ്,
ഭഗീരഥന്‍റെ ജലം,
ചുവന്നപട്ടുകൊണ്ട് വാമൂടിയ,
ചാരം നിറഞ്ഞ,
കളഞ്ഞു കിട്ടിയൊരു കുടം.
കൊത്തിനുറുക്കിയ നമ്മള്‍.
(ഞാനും നിങ്ങളും)
ബാക്കിയെല്ലാം അനാവശ്യത്തിന്.
തിളച്ചു പൊന്തുന്ന വേവുമണം.
ദഹിക്കാത്ത ആശയങ്ങള്‍ക്കും,
ദാഹിപ്പിക്കുന്ന ആശകള്‍ക്കുമൊപ്പം,
ആമാശയത്തില്‍ അവശേഷിക്കും.
മെനുകാര്‍ഡിലെ അവസാന വിഭവമാണ്.
'കറിക്കൊരു പേര്',
കഴിക്കുന്നവര്‍ കണ്ടെത്തും.
'കറിയുടെ സ്വാദ്',
കവിയുടെ പേനത്തുമ്പിലല്ല...
DR:ANUP'S POETRY