Sunday, June 25, 2017

ഫുൾമാർക്ക്

ഫുൾമാർക്ക്
* * * * * * * * *
ചറ പറ ചറ പറ
ചറ പറ ചറ പറ
ചറ പറ ചറ പറ
ചറ പറ ചറ പറ
ചറ പറ ചറപറയതു ചാറ്റമഴ!
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
ചറപറ ചറപറ
മഴയതു പെരുമഴയായി!
ചന്നം പിന്നം മഴപ്പെയ്യുന്നു
തൊടിയും പടിയും
വഴിയും പുഴയും
മഴവെള്ളത്തിൽ നിറഞ്ഞൊഴുകുന്നു,
മഴനനഞ്ഞൊരു കാക്കയിറങ്ങി
ഈമഴയിതുടനെത്തോരില്ലന്നമ്മപറഞ്ഞു.'
മഴ പെയ്യുവതെങ്ങനെയെന്ന
ചോദ്യത്തിനുത്തരമായി,
ഒരുപുറത്തിൽ കവിയാതിങ്ങനെ
യെഴുതിയ വിരുതനു, മാഷ്
കൊടുത്തത് ഫുൾമാർക്ക് !
മിടുക്കനവൻ മഴ കണ്ടിട്ടുണ്ടല്ലോ
മഴയവനതു നനഞ്ഞിട്ടുണ്ടല്ലോ!
DR:ANUP'S POETRY

Thursday, June 22, 2017

കൂകാത്ത തീവണ്ടി

കൂകാത്ത തീവണ്ടി
* * * * * * * * * * * * * *
പച്ചക്കൊടി വീശി, പോകാൻ പറഞ്ഞാലും
പോകാതെ പിണങ്ങിക്കിടപ്പുണ്ട്
ചിറകൊടിഞ്ഞ ചില തീവണ്ടികൾ, 
പോകണമെന്ന് കൊതിച്ചാലും
സിഗ്നൽ കിട്ടാതെ കിടക്കുന്ന
ചില പഴമ്പുരാണഗുഡ്സുകൾ,
ജാതിവെറിയിൽ, ആഢ്യമാർക്ക്
വഴിമാറി കിടക്കുന്ന പാസഞ്ചറുകൾ,
ദുർഗുണപരിഹാരപാഠശാല പോലെ
പാളംതെറ്റിയ ബോഗികളെ
നിരത്തിയിട്ടിരിക്കുന്ന ഗ്യാരേജ് ,
തിരക്കുള്ളവരും തിരക്കില്ലാത്തവരും
ആരും തിരക്കാത്തവരും
ആർക്കും തിരിയാത്തവരും
തിക്കിത്തിരക്കുന്ന ജനറൽ കംപാർട്ട്മെന്റ്,
ആത്മഛായ നിലനിർത്താൻ
ചൂടുചായ പകർന്നു നൽകുന്നവർ,
'പർദേശി' പാടിയെത്തിയ പെൺകുട്ടിക്ക്
സ്വദേശം മറന്നുപോയെന്ന്!
ദീർഘദൂരയാത്രകളിൽ 'ബർത്ത്'
കിട്ടുന്നവർ പുതുജന്മം കിട്ടിയപോൽ,
അപ്പുറവും ഇപ്പുറവുമുള്ള സീറ്റുകളിൽ
വെറുതേ മാറിമാറിയിരിക്കുമ്പോൾ
പുറംകാഴ്ച്ചകൾ അകകാഴ്ച്ചകൾ
പോലെ മുന്നോട്ടും പിന്നോട്ടും
അതിവേഗം ഓടി മറയുന്നു .....
തിരിച്ചറിയാൻ കഴിയാത്ത രേഖകളിൽ
നോക്കി ടിടിമാർ തിരിച്ചറിഞ്ഞെന്നു
കള്ളം എഴുതി പിടിപ്പിക്കുന്നു.
കാലിയായ ചില കോച്ചുകളിൽ
വലിഞ്ഞുകയറിയ തെമ്മാടികൾ
നേരമ്പോക്കുകളിൽ മുഴുകുന്നു.
കൂകാത്ത പായാത്ത ഒരു തീവണ്ടി
'ചിത്തപുരം' സ്റ്റേഷനിൽ,
കരിപിടിച്ചു കിടപ്പുണ്ട്.
കൽക്കരിക്കു പകരം
വായ്ക്കരിയിട്ടു കൊടുത്ത
ഒരു ആവിവണ്ടി.... എന്റെ നഷ്ടപ്രണയവണ്ടി!

ഭാവന

ഭാവന
* * * * *
നീ പറയുന്നതൊക്കെ
ഞാൻ എഴുതിയെടുക്കാം,
വ്യാസനും വിഘ്നേശ്വരനും പോലെ,
ഒരു ചോദ്യവും ഞാൻ ഉതിർക്കില്ല,
കരാർ തകരാറിലാക്കുകയുമില്ല .
നീ തുടർന്നോളൂ, ഞാൻ
കുറിച്ചു കൊണ്ടേയിരിക്കാം.
എഴുതി തീർന്നാൽ പിന്നെ
നീ കളം വിടുക ,
ഞാനും രചനയും മാത്രം
എന്റെ സ്വന്തം പേരിൽ!
DR:ANUP'S POETRY

കാലൻ

കാലൻ
...................
കൈകൾ കൊരുത്തു പിടിച്ചോളൂ
വിരലുകൾ കെട്ടിപ്പിടിക്കട്ടെ,
മനുവും ശതരൂപയുമാണ് നമ്മൾ
വിശപ്പിൽ നിന്നും പിറവികൊണ്ടോർ!
കാലം നമുക്ക് ശേഷമുള്ളതാണ്
കഥകൾ വരാനിരിക്കുന്നതേയുള്ളൂ,
വിയർപ്പിലെ ജലാംശം മാത്രമേ
നനവായിട്ടുള്ളൂ, മിഴിനീരിനിയും
പോളകൾക്കുള്ളിൽ ഉറഞ്ഞുകൂടിയിട്ടില്ല.
ആദിമ പ്രപഞ്ച വഴികളിൽ
നമുക്കിണചേരാൻ മരത്തണലുകളില്ല
നക്ഷത്ര നിഴലുകളേയുള്ളൂ.
ശതരൂപയിൽ നിന്ന് സഹസ്രകോടി
രൂപങ്ങൾ രൂപാന്തരങ്ങൾ!
ഒടുവിൽ പൂർണ്ണവിരാമം പോൽ
അവൻ ജനിക്കുമ്പോൾ, പിന്നെ
മരണങ്ങൾ മാത്രമേയുള്ളൂ,
അവൻ നിശ്ചയിക്കുന്ന മരണങ്ങൾ .
സഹസ്രകോടികൾക്കും ആരാച്ചാർ,
മൃത്യുവിന്റെ മൊത്തവ്യാപാരി.
അവന്റെ കാതിൽ നമുക്ക്
'മനുഷ്യാ'യെന്നു മൂന്നുരു പേർ ചൊല്ലാം!
DR:ANUP'S POETRY

Thursday, June 15, 2017

പുതിയ വീട് പണിയുമ്പോൾ

പുതിയ വീട് പണിയുമ്പോൾ
..........................................
പുതിയ വീട് പണിയുമ്പോൾ,
ഉപേക്ഷിക്കേണ്ട സാധനങ്ങളുടെ
പട്ടികയാണ് ആദ്യം തയ്യാറാക്കേണ്ടത്.
പഴയ വീടിന്റെ ഒരു ഭാഗം പോലും
ബാക്കി നിർത്തരുത് ,
ഓർമ്മകളുടെ അസുഖം ഉണ്ടാക്കാം!
പുതിയ വീട് പണിയുമ്പോൾ,
പത്തായപ്പുര വേണ്ട,
നികത്തിയ പാടത്തൂന്ന് എന്തൂട്ട് കിട്ടാനാ!
കാലിത്തൊഴുത്ത് വേണ്ടേ വേണ്ട,
പശുവൊരു വർഗ്ഗീയതയാ, പിന്നെ
നല്ലൊന്നാന്തരം കവർപാല് കിട്ടാനുമുണ്ട്.
പുതിയ വീട് വെയ്ക്കുമ്പോൾ
അമ്മിക്കല്ല് ഉരകല്ല് അരകല്ല്
അലക്കുകല്ല് ഇത്യാദി ഒരുകല്ലും
അകത്തോട്ട് കയറ്റിയേക്കല്ല്
(യ്യോ! ട്രെഡ്മില്ലെടുക്കാൻ മറക്കല്ലേ
പേറെപ്പോഴാന്നുള്ള അവളുമാരുടെ
ചോദ്യം സഹിക്കാൻ വയ്യ )
പറമ്പിൽ മരങ്ങളും ചെടികളുമൊന്നും
കണ്ടേക്കരുത്, തൂക്കാനും വാരാനുമൊന്നും
ഇപ്പോൾ ഒരെണ്ണത്തിനേം കിട്ടാനില്ല.
മുറ്റം മുഴുവൻ ടൈലിടണം
കാല് ചൊറിഞ്ഞുപൊട്ടും,മണ്ണ് അലർജിയാ.
വെളിക്കിറങ്ങാനുള്ളത് കുറഞ്ഞത്
മൂന്നെണ്ണം അകത്തു വേണം.
പുതിയ വീടിന്റെ ഭിത്തിക്ക് കനം കൂട്ടിവേണം,
ഒരു ശബ്ദവും പുറത്ത് കേൾക്കണ്ട
( കേൾക്കാൻ കൊള്ളില്ലന്നറിയണ്ട )
പുതിയ വീട് പണിയുമ്പോൾ
ഉപേക്ഷിക്കേണ്ട വസ്തുക്കളുടെ
പട്ടികയാണ് ആദ്യം തീർന്നത്,
പഴകിപിഞ്ഞിയ കുറച്ച് സാരികൾ
വെയ്ക്കാനൊരു അലമാര
ആശാഭവനിൽ പാറഞ്ഞുവെച്ചിട്ടുണ്ട്
അത് ഉടുക്കുന്നയാൾക്കൊരു കട്ടിലും!
സ്ക്വയർഫീറ്റ് കുറവാണേ.....!
DR:ANUP'S POETRY

പൊളിറ്റിക്സ്

പൊളിറ്റിക്സ്
....................
തിരക്കുപിടിച്ച തെരുവ്
പലതരം മനുഷ്യർ,
അവിടെയായിരുന്നു ആ
ഭക്ഷണശാലകൾ.
ഓരോന്നിന്റേയും ചുമരുകൾക്ക്
ഓരോരോ നിറങ്ങളായിരുന്നു .
ചുമപ്പ്, പച്ച, കാവി, വെള്ള, നീല
അങ്ങനെ ഓരോ വർണ്ണങ്ങൾ,
ബോർഡുകളിൽ അവകാശവാദങ്ങളും
അവരവരുടെ പ്രത്യേകതകളും
താരതമ്യങ്ങളും എഴുതി തൂക്കിയിരുന്നു.
ഭക്ഷണശാലകൾ തമ്മിൽ
രൂക്ഷമായ കിടമത്സരമാണ്
നിലനിന്നിരുന്നത്.
വിഭവങ്ങളിലും വിലകളിലുമുള്ള
വ്യത്യസ്തതകൾ,
കറികളിലും രുചികളിലുമുള്ള
വൈവിധ്യങ്ങൾ,
അകകാഴ്ച്ചകളിലും ആതിഥ്യമര്യാദ -
കളിലുമുള്ള വൈരുദ്ധ്യങ്ങൾ,
(ചില കടകൾ ചില മതക്കാർക്കു
മാത്രമുള്ള ഭക്ഷണങ്ങളെ
ഉണ്ടാക്കുമായിരുന്നുള്ളൂ)
തമ്മിൽ തമ്മിൽ സദാ
ആരോപണപ്രത്യാരോപണങ്ങൾ!
ഭക്ഷണശാലകളിൽ പോകുന്നവർ
തമ്മിലും ചേരിതിരുവുകളുണ്ടായിരുന്നു.
മൂത്രപ്പുര തിരഞ്ഞുപോയ
നിരക്ഷരനും ഊമയുമായ
മനുഷ്യനാണ്,വഴി തെറ്റി
അവിടെയെത്തിയത്,
എല്ലാത്തിന്റേയും പൊതുവായ
അടുക്കളയിലേക്ക്!
അതിന്റെ ഒറ്റ പിൻവാതിലിലേക്ക്!
DR:ANUP'S POETRY