Wednesday, November 27, 2013

ചാരക്കണ്ണ്

ചാരക്കണ്ണ്
***************

കിടപ്പറയിലെ
കലണ്ടറിന്റെ
കോണില്‍
ഒളിച്ചിരിക്കുന്ന
മൂന്നാം കണ്ണ്
ഇന്നാണെന്റെ
കാഴ്ചയില്‍ പെട്ടത് .
അടിയുടിപ്പിന്റെ
ആന്തരാര്‍ത്ഥങ്ങള്‍
പോലും തുരന്നെടുക്കുന്ന
ത്തിന്റെ നിരീക്ഷണ-
ത്തിലായിരുന്നല്ലോ
ദൈവമേ ,എന്റെ
സ്വകാര്യതകള്‍

കൃഷ്ണമണിയുടെ
പകര്‍പ്പും ,
വിരലിന്റെ
അടയാളവും
നേരത്തേ
ഒപ്പിയെടുത്തിരുന്നല്ലോ ,

മസ്തിഷ്കം
ചികഞ്ഞു ചികഞ്ഞു
ഓര്‍മ്മകളില്‍ നിന്നോടി-
യൊളിച്ചത് വരെ
ചുരണ്ടിയെടുതിരുന്നല്ലോ

എല്ലാ മേല്‍വിലാസങ്ങളും
കൈ പുസ്തകത്തില്‍
കുറിച്ചെടുത്തിരുന്നല്ലോ

എങ്കിലും ........
ഒരു ക്യാമറാ കണ്ണും
കാണാത്ത,
ഒരു ചുഴിഞ്ഞ ചോദ്യത്തിനും
വളചെടുക്കാനാവാത്ത ,
ഒരു കവിത ഞാനെന്റെ
മനസ്സിന്റെ
മറുപകുതിയില്‍
സൂക്ഷിച്ചുവെച്ചിട്ടുണ്ട് ....
കണ്ണടയുന്ന വരെ
എന്റെ സ്വന്തമെന്ന് ..
എന്റെ സത്വമെന്ന് ..
എന്റെ സ്വകാര്യമെന്ന്
പറയാന്‍ ...........

Sunday, November 24, 2013

കാവു തീണ്ടല്‍

കാവു തീണ്ടല്‍
===========
(കവിത ലേഖനം )

പണ്ട് കുറെ മണ്ടന്മാരുണ്ടായിരുന്നു .
അവര്‍ കാടിനേം മലയേം
കാട്ടിലെ മൃഗങ്ങളെയും
ദൈവങ്ങളായി കണ്ടു.
കൊച്ചു വനങ്ങളെ
കാവുകളാക്കി , ആരും
കയറാതിരിക്കാന്‍
സര്‍പ്പങ്ങളെ കുടിയിരുത്തി .

മുപ്പത്തിമുക്കോടി ജനങ്ങളേം
ദൈവങ്ങളായെണ്ണി ,
അതിലൊരാളുടെ ദേഹത്ത്
സകല പ്രകൃതിയേയും
അണിയിച്ചു കൊടുത്തു .
എല്ലാം കാണുന്നവന്റെ
ചിത്രത്തിലവന് നാലു
തല വരച്ചു വെച്ചു.
എല്ലാ സുഖങ്ങളും ആസ്വദിക്കുന്നവന്
പത്തു തലയും ഇരുപതു
കൈയും കൊടുത്തു.
മാംസം തിന്നുന്നവനെ
പിശാചെന്നു വിളിച്ചു
(പിശിതം അശിതം ഇതി പിശാച:)
മൃഗങ്ങളെ പോലെ അവനു
കോന്ത്രന്‍ പല്ലുകളും
രാത്രി കാണുന്ന കണ്ണുകളും
ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു

ഏതു കല്ലറയില്‍
കൊന്നു തള്ളിയാലും
പൂര്‍വാധികം കരുത്തോടെ
ഉയിര്‍ത്തെഴുനേല്‍ക്കുന്ന അതിജീവനത്തിന്റെ
ശക്തിയെ, പ്രതിഭാസത്തിനെ
ഓരോ നിമിഷത്തിലും അറിഞ്ഞും
അറിയാതയും ചെയ്തു
കൂട്ടുന്ന പാപങ്ങളുടെ
വിഴുപ്പു കുരിശു പോലെ
ഏറ്റുവാങ്ങി നമ്മെ
അനുനിമിഷം ജ്ഞാനസ്നാനം
ചെയ്യിക്കുന്നവനെ
ക്രിസ്തുവെന്നും ,
എല്ലായിടത്തും എല്ലായിപ്പോഴും
എല്ലാമായി രണ്ടാമാതോന്നില്ലാതെ
നിറഞ്ഞിരിക്കുന്നവനെ
അല്ലാഹുവെന്നും വിളിച്ചു .

എല്ലാ തടസ്സങ്ങളും
തകര്‍ത്തെറിയുന്നവന്
ആനയുടെ തല വരച്ചു വെച്ച്
പ്രപഞ്ചത്തിലെ എല്ലാത്തിനെയും
അതാതിന്റെ സ്ഥാനത്ത്
നിലനിര്‍ത്തുകയും ,നിയന്ത്രിക്കുകയും
ചെയ്യുന്ന ശക്തി വിശേഷത്തിനെ
കൃഷ്ണനെന്നും(ആകര്‍ഷണാത്  കൃഷ്ണ:)
എല്ലാ ജീവജാലങ്ങളെയും
അതായിത്തന്നെ സംരെക്ഷിച്ചും
അതില്‍ തന്നെ സഹവസിക്കുകയും
ചെയ്യുന്നവനെ രാമനെന്നും
(സര്‍വേഷു ഭൂതേഷു രമന്തേ ഇതി രാമ:)
വിളിച്ചു ..

കണ്ണ് വിരിയാത്തവരെ ,
വഴിതെറ്റാതിരിക്കാന്‍
കുട്ടികളെ പോലെ  കഥകളിലൂടെ
പേടിപ്പിച്ചു വളര്‍ത്തി ..
കണ്ണും കാതും വിരിഞ്ഞവര്‍
അകകണ്ണ് തുറന്ന്
അവധൂതരായി ,അറിഞ്ഞവരായി ..

നീ അതാകുന്നെന്നു പറഞ്ഞു തന്നു
ഞാനും അതാകുന്നെന്നു അറിഞ്ഞു
പിന്നെ , വെളിച്ചം മാത്രം
നായേയും അതിനെ തിന്നുന്നവനെയും
അവ രണ്ടിനെയും ഒന്നെന്നു
കാണൂന്നവന്റെയും ഹൃദയ പദ്മത്തില്‍
ജ്വലിക്കുന്നതൊരേ വെളിച്ചം ..
മണലാരണ്യത്തിലേം ,
നസ്രേത്തിലേം,
വൃന്ദാവനത്തിലെയും ഇടയ
ചെറുക്കന്‍മാര്‍ ഊതി
ഉണര്‍ത്തിയ പൊന്‍ വെളിച്ചം ...

അയുക്തിയുടെ   വാദങ്ങളില്‍
കാവുകള്‍ തീണ്ടി
കുളങ്ങള്‍ വറ്റി .........................

Friday, November 22, 2013

സുഹൃത്ത്

സുഹൃത്ത്
=======

നാല്പതു തികഞ്ഞ
കഴിഞ്ഞ തുലാത്തില്‍ ,
മഴ നിനയാതിരിക്കാന്‍
കിതച്ചുകൊണ്ട്
ഉമ്മറത്തേക്ക് ഓടി
കയറിയപ്പോഴാണ്
ആദ്യമായി അയാളെന്റെ
ശ്രദ്ധയില്‍ പെട്ടത്
പണ്ടൊക്കെ
കണ്ടിട്ടുണ്ടാകാം ..
പിന്നീട പലപ്പോഴും
പല സന്ദര്‍ഭങ്ങളിലും
അയാളെ ഞാന്‍
മുഖാമുഖം കണ്ടിട്ടുണ്ട്  ,
ഒരപരിചിതന്റെ
ഗൗരവത്തോടെ
മുഖംതിരിച്ചു നടക്കുകയാണ്
ചെയ്തിട്ടുള്ളത് ..
ആരും അരികിലില്ലായിരുന്ന
ഇന്നലെ രാത്രി
നെഞ്ചുവേദനവന്നു
ഞാന്‍ പുളഞ്ഞപ്പോള്‍
എല്ലാ അപരിചിതത്വവും
അഴിച്ചുവെച്ച അയാള്‍
പറഞ്ഞു ...
' കൂട്ടുകാരാ,സാരമില്ല ,ഞാനുണ്ട് '
എല്ലാ വേദനകളും
ഒപ്പിയെടുത്ത ഒരു
വിളിയായിരുന്നു അത് ... 

Monday, November 18, 2013

ഫുഡ് വെപ്പണ്‍



ഫുഡ് വെപ്പണ്‍
===========

ചോറ്റുപാത്രത്തില്‍
വിരകള്‍ ചത്തു
വിറങ്ങലിച്ചു കിടക്കും 
പോലെയുള്ള 'വിഭവം '
കഴിച്ച് കുട്ടി പുളിച്ചയൊരു
ഏമ്പക്കം വിട്ടു ..
കഞ്ഞിയും പയറും
കഴിച്ചു വാനോളം
വളര്‍ന്നയച്ച്ഛന്‍
വാങ്ങികൊടുത്ത്‌
പഴംകഞ്ഞി കുടിച്ചു
വീടോളം വളര്‍ന്നയമ്മ
പാചകം ചെയ്തു
കൊടുത്തതാണ്
'പോഷണം കിട്ടാന്‍ '

സായിപ്പ് ചവറ്റുകുട്ടയില്‍
തട്ടുന്നത് പോലെ
ഭാരതഭൂവിലേക്ക്
കമഴ്തുന്ന 'മൈദ'യുടെ
രുചിക്ക് നാം പകരം
കളഞ്ഞത് പഴയെതെന്നു
പുച്ചിച്ചു തള്ളിയ
കൂവയും മുത്താറിയും

ഒരുകൂട്ടം കറിയായി
രുചിയായിയവതരിക്കുന്ന
ചക്കയും മുരിങ്ങയും
ചേമ്പും താളും
ഇഞ്ചിയും ചീരയും
ഇന്ന് തല താഴ്ത്തി
പടിക്ക് പുറത്ത്

അധിനിവേശത്തിന്റെ
അദൃശ്യകരങ്ങള്‍
ആഹാരത്തിലൂടെ
നമ്മളിലേക്ക്
അഴ്ന്നിറങ്ങുന്നത്
ദൈവമേ ,നമുക്ക്
മനസ്സിലാവുന്നില്ലല്ലോ

നാരില്ലാത്താഹാരം
കഴിച്ച് മലദ്വാരം
തള്ളി നാം
അര്‍ശോരോഗികളായി

ചക്കരയ്ക്കും
കല്‍കണ്ടത്തിനും
ബദലായി, വെളുത്ത
വിഷമായി ,പഞ്ചാര
വന്നു നമ്മെ
പ്രമേഹരോഗികളാക്കി

ബെര്‍ഗറും ഹോട്ട്ഡോഗും
കെന്റകിയും കടിച്ചു
പറിച്ചു നാം, കുറുക്കനെ
പോലൊരു സൂത്രശാലിയാം
മൃഗമായി മാറി

പൊറോട്ടയ്കൊപ്പം
പാലിനുമാത്രമായി
വളര്‍ത്തിയിരുന്ന
പശുവിന്റെ മാംസവും
വറുത്തു കഴിച്ചപ്പോള്‍
കൊളസ്ട്രോളും
കൂടെയൊരു കൂട്ടായി
ഹൃദയാഘാതങ്ങളുമായി

ഒന്നല്ല കൂട്ടരേ
ഒരായിരം അണുബോംബു
കളാണാ ശക്തികള്‍
നമുക്ക് മേലിട്ടിരിക്കുന്നത്
നമ്മുടെ വരും
തലമുറകളൊക്കെയും
അവര്‍ തന്‍ മുന്നില്‍
മരുന്നിനായി ,അവര്‍
വെച്ചു നീട്ടുന്ന
ആഹാരത്തിനായി
കെട്ടികിടക്കേണ്ടി വരും

മഞ്ഞും മലയും
മരുഭൂമിയും
പുഴകളും
കടലും
കായലും
കാടും
വനങ്ങളുമെല്ലാമുള്ളയീ
നമ്മുടെ ഭൂമിയിലില്ലാത്ത
മരങ്ങളും ചെടികളും
ധാന്യങ്ങളും
മാറ്റെവിടയാണുള്ളത്

വിഷം പുരട്ടിയ
വെടിയുണ്ടകളെക്കാള്‍
മാരകശക്തിയുള്ള
രാസവളങ്ങളും
ജേഴ്സിപശുക്കളുമായി
അവര്‍ വന്നു
കഷണ്ടിയുള്ള
മെലിഞ്ഞുണങ്ങിയ
വടികുത്തി നടന്നിരുന്ന
ഒരു മനുഷ്യന്‍
ഓടിച്ചു വിട്ടവര്‍
പകരം ചോദിക്കുവാന്‍
പകയുമായി വന്നത്
ആഹാരപൊതിക
-ലുമായിട്ടാണ്
കൂടെ പൂക്കളം പോലെ
പലവര്‍ണ്ണ
മരുന്നു ഗുളികകളും

ദരിദ്രരെന്നു
വിളിചാക്ഷേപിച്ചു
വിലയുള്ളതെല്ലാം
കട്ടുകൊണ്ടുപോയി
പണക്കാരായി

കണ്ണും തലയും
തെളിയാതിരിക്കാന്‍
ഭാഷയ്ക്കും തീയിട്ടു
ഋഷികളെയും
പഴയതോന്നുമേ
വായിക്കാതിരിക്കാന്‍
ദേവഭാഷയ്ക്ക്
മറുഭാഷയുമായി വന്നു .

ബുദ്ധിമാന്‍മാരാണ്
നാം അതിബുദ്ധിമാന്മാര്‍
പരിഷ്കാരികളാണ്
നാം പച്ച പരിഷ്കാരികള്‍
വികസിതരാണ് നാം
വികസിച്ചു വികസിച്ചൊരു
കടുകുമണിയോളം

തിരുവാതിര ഞാറ്റുവേലയും
ചോതി ഞാറ്റുവേലകളും
നാം മറന്നു
നിഴലും വെളിച്ചവും
നോക്കി വിത്തും
വിളവും ഗണിച്ചത്
നാം മറന്നു
നാഡി നോക്കി
രോഗങ്ങളും ജീവിതവും
അറിഞ്ഞിരുന്നതു
നാം മറന്നു
കരിക്കുംവെള്ളത്തിനും
കഞ്ഞിവെള്ളതിനും
ഒരു കുടന്ന സംഭാരത്തിനും
കോളകളുടെ കൊല്ലുന്ന
വിഷാംശങ്ങലില്ലന്നു
നാം മറന്നു
മുന്നോട്ട് നീങ്ങാത്ത
സൈകിളില്‍
ചവിട്ടിയാല്‍ മനസ്സിന്റെ
ആരോഗ്യം പിന്നോട്ട്
പോകുമെന്ന് നാം മറന്നു

ചിരിച്ചാല്‍ ,ശുദ്ധവായു
ശ്വസിച്ചാല്‍ ,രാത്രിയുറങ്ങിയാല്‍
രാവിലെയുണര്‍ന്നാല്‍
രോഗങ്ങളോടിയൊളിക്കുമെന്നു
നാം മറന്നു

വാക്സിനുകളുടെ പേരില്‍
നമ്മുടെ മക്കളെ
ബലിയാടാക്കുന്നത്
നാം മറന്നു

പൂത്തപണം തരുന്ന
റബ്ബര്‍ നട്ടപ്പോള്‍
അതിന്റെ ചോട്ടിലൊരു
മരുന്നും മണമുള്ളതൊന്നും
വളരില്ലന്നു നാം മറന്നു

കുറുന്തോട്ടിയും
തുമ്പയും മുക്കുറ്റിയും
കൊടങ്ങലും പോയാല്‍
വിട്ടിലും തവളയും
ചേരയും ചിത്രശലഭവും
പോയാല്‍ കിണറ്റിലെ
വെള്ളം വറ്റുമെന്നു
നാം മറന്നു

ഭക്ഷണമെന്ന ആയുധം
കാലാവസ്ഥാമാറ്റമെന്ന
ആയുധം ,
സംസ്കാരനാശമെന്ന
ആയുധം ,
നമുക്ക് നേരെ തൊടുക്കുമ്പോള്‍
നമുക്കോര്‍ക്കാം കൂട്ടരേ
അവരു തോണ്ടുന്നത്‌
നമ്മുടെ വേരുകളാണ്
അവര്‍ക്കില്ലാത്തതും
നമുക്കുള്ളതുമായ
വേരുകള്‍

(തലകെട്ടും ചിന്തകളും കടമെടുത്തത്
പ്രശസ്ത ജൈവ ചിന്തകന്‍
ശിവപ്രസാദ് മാഷില്‍ നിന്നും ....
കവിതപോലെ ഉരുകിയൊലിചതു
എന്റെ നീറുന്ന നെഞ്ചകം )

Monday, November 11, 2013

ശ്ലീലം

ശ്ലീലം
-----------

നമ്മള്‍ തമ്മില്‍ ഒരിക്കലും
കാണരുത് ,
വാക്കുകള്‍ കൊണ്ട് പോലും
കാമത്തിന്റെ കടവ്
കടക്കരുത് ,
ശരീരത്തിന്റെ ചൂടും
ഗന്ധവും ,ആത്മാവ്
കൊണ്ട് മാത്രം അറിയുക
ഒരേ ആവൃത്തിയിലുള്ള
തരങ്ങങ്ങളിലൂടെ നമുക്കെല്ലാം
പങ്കുവെയ്ക്കാം ...
കനകാംബാരത്തിന്റെ
പൂവിടലും ,
നിശാഗന്ധിയുടെ കൊഴിയലും ,
പുതുമഴയുടെ വിശേഷങ്ങളുമെല്ലാം .
നീയും ഞാനും നമ്മുടെ
പ്രണയവും
കവിതയില്‍ മാത്രം
സംഭവിക്കട്ടെ
കവിതകളില്‍ മാത്രം
നാം നിലനില്‍ക്കട്ടെ ..

Wednesday, November 6, 2013

അഹം ബ്രഹ്മാസ്മി



അഹം ബ്രഹ്മാസ്മി
**********************

പൂവിന്റെയുള്ളിലൊരുതുള്ളി
നറുംതേനായി
വിത്തിന്റെയുള്ളിലുറഞ്ഞിരിക്കുന്ന
വൃക്ഷമായി
സ്വനതന്തുവിലൊളിഞ്ഞിരിക്കുന്ന
വൈഖരിയായി 
ഇരുളടഞ്ഞ പ്രപഞ്ച വഴികളില്‍
ആയിരം സൂര്യശോഭയായി
ചതുര്‍മുഖനായി,സഹസ്രഹസ്തനായി
ഊര്‍ജ്ജനൃത്തമായി ,ഉന്മത്തശബ്ദമായി,
ഊര്‍വ്വര ചിന്തയായി ,ശുദ്ധബുദ്ധിയായി ,
സര്‍വമായി , സാക്ഷിയായി
സാക്ഷാത്കാരനായി ,പൂര്‍ണമായി
പൂര്‍ണാവശേഷിയായി
അത് നീയായി
എല്ലാം ഞാനായി
നിത്യ സത്യമായി
ദൃശ്യ പ്രപഞ്ചമായി
എങ്ങും നിറഞ്ഞിരിക്കുന്ന
അറിവായി ..അറിവിന്റെ പൊരുളായ
എനിക്കെന്റെ നമോവാകം

പേറ്റുനോവ്

പേറ്റുനോവ്
-----------------

ഗഗനസമസ്വച്ഛമാം
മനതാരില്‍ മൗനം
വല്മീകകമ്പളം പുതച്ചു
-ണര്‍ന്നിരിക്കുന്നു,
ഹൃദയകമലത്തിലൊരു
തിരിവെട്ടമായി സര്‍ഗ്ഗചേതന
തന്‍ചെരാതനിലന്റെ
തഴുകലില്‍  തളരാത്ത
നാളമായി ജ്വലിച്ചിടുമ്പോള്‍
തപം ചെയ്യുമടിയന്റെ
മുന്നില്‍ , മടിയേതും
ചൊല്ലാതെയവതരിക്കുക
കാവ്യദേവതേ നീ
സര്‍വാലങ്കാരവിഭൂഷിതയായി

കല്പനകള്‍ സങ്കല്പനങ്ങള്‍
വിത്തായി ചിത്തത്തിലൊ-
ളിഞ്ഞിരിക്കെ,യൊരുനൊടി
-യനുഭവം മഴപോലെയെത്തിയാ
വിത്തിനെ ഭ്രൂണമാക്കി
പിന്നെ പുത്തനാം
കവിതയായി വിരിയിച്ചിടുന്നു

തേനേ ,നിന്നാദ്യരോദനം
കേള്‍ക്കുവാനീ വേദനകളെ
യാത്മപുളകങ്ങളാക്കി
കാത്തിരിക്കുന്നു ഞാന്‍
പേറ്റുനോവുമ്പോഴെന്‍
മിഴികളില്‍ പൊഴിയുന്ന
താനന്ദാശ്രുബിന്ദുക്കള്‍ !

Saturday, November 2, 2013

ഉഷ്ണ സ്വപ്‌നങ്ങള്‍

ഉഷ്ണ സ്വപ്‌നങ്ങള്‍
-----------------------------
അച്ഛന്റേം അമ്മയുടെയും
നടുക്ക് ,അവരുടെ
ഇളം ചൂടില്‍
കിടന്നു കണ്ട
സ്വപ്നങ്ങള്‍ക്ക്
എന്ത് തണുപ്പായിരുന്നു
ഇന്നിപ്പോള്‍
ആറാറുമാസം
അച്ഛനും അമ്മയ്ക്കും
പകുത്തു നല്‍കി ,
അവരവരുടെ
തണുത്തുറഞ്ഞ
മുറികളില്‍ കിടന്നു
ഞാന്‍ കാണുന്ന
സ്വപ്നങ്ങള്‍ക്ക്
പൊള്ളുന്ന ഉഷ്ണമാണ്‌