Saturday, November 26, 2016

മുക്കുറ്റി 5

മുക്കുറ്റി 5
+++++++++++
(൧)
ഊമ 
******
അന്യം നിന്ന ഭാഷയിലെ
അവസാന കണ്ണി
ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു ,
താന്‍ ഊമയല്ലന്ന്‍ .....
(൨)
ടൂര്‍പാക്കേജ്
******************
കര്‍ക്കിടമഴയും
തുലാമഴയും കാണാന്‍ ,
കേരളത്തിനു പുറത്തേക്ക് ,
ആകര്‍ഷകവും ആര്‍ഭാടകരവുമായ
വിനോദയാത്രാ പാക്കേജുകള്‍ ...
(൩)
ലാവ
*******
ഉരുകിയുരുകിയൊലിച്ചിട്ടും
വറ്റാത്തതെന്തെയുള്ളിലെ 
പൊള്ളുന്ന അഗ്നിദ്രാവകം
DR:ANUP'S POETRY

മറുപാതി ഗന്ധങ്ങള്‍

മറുപാതി ഗന്ധങ്ങള്‍
*******************************
കപിലവസ്ഥുവില്‍ നിന്നും,
ചെമ്പഴന്തിയില്‍ നിന്നുമുള്ള ,
ഓട്ടത്തിനിടയില്‍ ,
അവര്‍ ശ്രദ്ധിച്ചതേയില്ല,
അരയില്‍ തിരുകിവെച്ചിരുന്ന
തൂവാലകളെകുറിച്ച് .
ബോധിവൃക്ഷ ചുവടുകളില്‍,
മുണ്ട് കുടഞ്ഞുടുത്തപ്പോഴാണ്
അവ താഴെവീണത്‌ ,
മണത്തു നോക്കുമ്പോള്‍
പരിചിത ഗന്ധങ്ങള്‍
നാസാരന്ധ്രങ്ങളിലേക്ക്
തുളഞ്ഞു കയറുന്നു ,
ഓര്‍മകളുടെ ചിറകടി ..
ചെവിതൂങ്ങിയ ചുരുണ്ടമുടികാരന്‍,
യശോധരയുടെ അന്തപുരത്തിലേക്ക്
ഒരുനിമിഷമൊന്ന്‍ ഒളിഞ്ഞുനോക്കി.
കഷണ്ടികയറിയ,വെള്ളപുതപ്പു
പുതച്ചയാള്‍,കുട്ടിയമ്മയുടെ
കുടിലിലേക്ക് ഒരുനൊടിയൊന്നോടിപോയി ..
കളയാത്ത തൂവാലകളാണ്
ധ്യാനത്തിന്‍റെ ആവശ്യകതയെ
കുറിച്ച് ബോധവാനാക്കുന്നത്..
ആത്മബോധത്തില്‍ ആമഗ്നനാക്കുന്നത്....DR:ANUP'S POETRY

Wednesday, October 26, 2016

മാനിഷാദ....കാമമോഹിതം

മാനിഷാദ....കാമമോഹിതം
=========================
എങ്ങുപോയെങ്ങുപോയ്‌
എങ്ങുപോയെന്റെ പെണ്ണേ .
ആഴികിടക്കയിലാണ്ടു കിടക്കുവാന്‍
ആദിത്യനോടിപോകുന്ന നേരത്ത്
നാമെന്നും ചേക്കേറുന്നയീ
പൂമരകൊമ്പിലിന്നേകനായി
ഞാനിരിക്കുമ്പോള്‍ ,
പലരും പലതും പിറുപിറെ
പുലമ്പുന്നുണ്ടെങ്കിലും,
കാലമിക്കലികാലം കെട്ടതാണെങ്കിലും,
ഒക്കെ വെറും കെട്ടുകഥകളായി
കാറ്റില്‍ തൂറ്റികളയുന്നു ഞാന്‍.
ചിരികാട്ടി കെണിവെച്ച്
ചിറകരിയുന്ന ചിലരുണ്ട് നാട്ടില്‍,
വിഷം ചേര്‍ത്തയുരുളകള്‍
ബലിയിട്ടു ,കൈകൊട്ടി
വിളിപ്പവരേറയുണ്ടുലകില്‍,
പലപേരില്‍ വലവെച്ചു,കൂട്ടി
ലാക്കി
പാട്ടിലാക്കിയെല്ലാം പിടുങ്ങു -
വോരുണ്ടൂഴിയിലനവധി ,
ഒരു കണ്ണിറുക്കികാട്ടുമ്പോഴൊരു
തോക്കുകുഴലുന്നം പിടിക്കുന്നുണ്ടെ-
ന്നതോര്‍ക്കണം, വളവുകളിലിര-
വുകളിലിരയെ പിടിക്കുവാന്‍ തക്കം-
പാര്‍ത്തിരിപ്പോരുണ്ടെന്നു കരുതണം.
നിനക്കഹിതമായൊന്നും പറ്റിയിട്ടി-
ല്ലെന്നെന്റെയിടനെഞ്ച് പറയുന്നുണ്ടെങ്കിലും,
ചോപ്പുടുത്ത സന്ധ്യകള്‍
കരിംചേല വാരിയണിയുന്ന വേളയില്‍,
എങ്ങുപോയെങ്ങുപോയ്‌ നീയെന്‍റെപെണ്ണേ.
അറിയാതെ,വഴിതെറ്റി പോയതാവാം ,
തെറ്റായ വഴിയേ പോയതാകില്ല നീ.
ചക്രവാളചരിവുകളിലരുണന്റെ
ശോഭ തെളിയുന്ന നേരത്ത് , ഒരുചെറു
കമ്പ് കൊക്കിലൊതുക്കി നീ,
തിരികെയണയുന്ന സുഖസ്വപ്നം
എറിഞ്ഞു വീഴ്ത്തിയവരാരാണ് .
മാനിഷാദകള്‍ പാടുന്ന ചുണ്ടുകളി-
ലിരുമ്പാണി തുളച്ചിടുന്നതാരാണ് ,
നമുക്കായി,യീലോകത്ത് ,ചിതകള്‍
മാത്രമൊരുക്കിവെച്ചിരിപ്പവരാരാണ്.
മാനിഷാദ....കാമമോഹിതം.....
DR:ANUP'S POETRY

കൂട്ടുകറി

കൂട്ടുകറി
_________
അസ്ഥിവാരം തോണ്ടിയെടുത്ത
മൂന്നു കല്ലുകള്‍ ,
പ്രൊമെത്ത്യൂസിന്‍റെ കരള്‍
വിലയുള്ള തീയ്,
ഭഗീരഥന്‍റെ ജലം,
ചുവന്നപട്ടുകൊണ്ട് വാമൂടിയ,
ചാരം നിറഞ്ഞ,
കളഞ്ഞു കിട്ടിയൊരു കുടം.
കൊത്തിനുറുക്കിയ നമ്മള്‍.
(ഞാനും നിങ്ങളും)
ബാക്കിയെല്ലാം അനാവശ്യത്തിന്.
തിളച്ചു പൊന്തുന്ന വേവുമണം.
ദഹിക്കാത്ത ആശയങ്ങള്‍ക്കും,
ദാഹിപ്പിക്കുന്ന ആശകള്‍ക്കുമൊപ്പം,
ആമാശയത്തില്‍ അവശേഷിക്കും.
മെനുകാര്‍ഡിലെ അവസാന വിഭവമാണ്.
'കറിക്കൊരു പേര്',
കഴിക്കുന്നവര്‍ കണ്ടെത്തും.
'കറിയുടെ സ്വാദ്',
കവിയുടെ പേനത്തുമ്പിലല്ല...
DR:ANUP'S POETRY

Thursday, September 29, 2016

തോന്നിവാസം

തോന്നിവാസം 
+++++++++++++
എത്രയോ ചിന്തകളും 
വരികളും ,കാലില്‍ 
വീണു പറഞ്ഞിട്ടുണ്ട് 
കുത്തിക്കുറിച്ച് അവരെ
കവിതയാക്കരുതെന്ന്...
നല്ല കുടുംബത്തില്‍
പിറന്നതാണെന്നും, വേറെ
നല്ല ബന്ധങ്ങള്‍ കിട്ടുമ്മെന്നും.
അടങ്ങിയൊതുങ്ങി കഴിയണമെന്നും ,
കീര്‍ത്തിമുദ്രകളുടെ
അലങ്കാരങ്ങള്‍ അണിയണമെന്നും.
ങ്ങേഹേ ! വിട്ടില്ല ...ഒന്നിനേം
കണ്ണീരുപ്പുവറ്റിച്ചെടുത്ത് ,
ഇല്ലായ്മ കഞ്ഞിയില്‍
കലക്കി, പൊളിഞ്ഞ
പ്രണയങ്ങളുടെ പ്ലാവില
കുത്തി കുടിപ്പിച്ചു ..
കാടുകയറിയ കൂരയില്‍
പാര്‍പ്പിച്ചു ,മുടിഞ്ഞ
കഥകളുടെ മുഷിഞ്ഞ
മുണ്ട് ഉടുപ്പിച്ചു ,
പകിട കളികളില്‍
പണയം വെച്ച് ,മദ്യശാലകളില്‍
തുണിയുരിച്ചു ..
പലര്‍ക്കൊപ്പം പറഞ്ഞുവിട്ടു ,
നാല്‍ക്കവലകളില്‍ ഉറക്കെ
ചൊല്ലി അപമാനിച്ചു .
ഉള്ളുനീറുന്ന ആത്മനൊമ്പരങ്ങള്‍-
ക്കൊപ്പം കുലുക്കി തുപ്പി നാറ്റിച്ചു.
സ്വത്വസങ്കര്‍ഷങ്ങളുടെ
ചക്കിലിട്ട് പീഡിപ്പിച്ചു .
വൃത്തവും വൃത്തിയും
നോക്കിയതേയില്ല ...
തോന്നിവാസിയുടെ കവിത
അഭിസാരികയുടെ വീട്ടിലെ
തത്തയെ പോലെയാണ് ,
ഭിക്ഷാപാത്രത്തിലിട്ട 
നാണയതുട്ടു പോലെയാണ് ...!
DR:ANUP'S POETRY

അറിവീശ്വരന്‍*

അറിവീശ്വരന്‍*
=============
കാലം കഴുകികളയുന്ന
ചമയങ്ങളെ ചൊല്ലി
കണ്ണീരു വാര്‍ക്കുവ-
തെന്തിനു നാം വെറുതെ.
ആധിയില്‍ നീറുവതെ-
ന്തിനാണാഴിയില്‍
പൊങ്ങിയടങ്ങുന്ന
തിരകളെ ചിന്തിച്ച്,
കേഴുവതെന്തിനാണീ
കാറ്റില്‍ പാറിപറക്കും
അപ്പൂപ്പന്‍താടിയതു കണ്ട്,
മൂകമുരുകുന്നതെ-
ന്തിനാണീ മാനത്ത്
മങ്ങിയണയുന്ന
താരകളെയോര്‍ത്ത്.
മടങ്ങിയേ മതിയാവൂ,
നാടും നഗരവും,
ഭവനവും ഭുവനവും,
നമ്മുടെതെന്നു നിനയ്ക്കുന്ന-
തെല്ലാം വിട്ടൊരുന്നാളേവരും.
ഇരുമ്പിന്‍ കഷണമതു
വെള്ളത്തില്‍ മുങ്ങീടുമെങ്കിലോ,
പൊങ്ങി താന്‍ കിടക്കും,
ഉള്ളുപൊള്ളയായൊരു
യാനപാത്രമായതു മാറ്റീടുകില്‍.
അതു പോലെ നാമും
അറിവെന്ന തോണിയിലേറി
വാഴ്വിലെ അഴലിന്റെ
സാഗരം താണ്ടണം.
ജ്ഞാനാഗ്നിയില്‍ കത്തിച്ചു
കളയണം, അന്ധവിശ്വാസവും
അവനവന്‍ കടമ്പയും.
ആ വെള്ള വെളിച്ചത്തില്‍
കാണണം,ഭൂലോക കാഴ്ചകള്‍
പിന്നിട്ട വഴികള്‍,പിന്നെ
മുന്നിലെ ഗിരികളും.
ഭക്തിയത് ശക്തിയോടെ
യുക്തികൊണ്ടുറപ്പിക്കുകില്‍,
മുക്തിയത് നിശ്ചയം വസുധയില്‍.
അറിയണം,അറിവാണൂഴിയില്‍
മര്‍ത്ത്യന്റെ, അകകണ്ണ്
തുറപ്പിക്കുമീശനെന്ന്,
അറിയണം,അറിവൊന്നു
നേടുകിലേവനും ജഗദീശ്വരനെന്ന്.
*പ്രജ്ഞാനം ബ്രഹ്മ:DR:ANUP'S POETRY

സന്താനപര്‍വ്വം

സന്താനപര്‍വ്വം 
----------------------
മന്ദാക്രാന്തയിലൊരു വരി
തലപുകഞ്ഞെഴുതുന്ന 
നേരത്ത്, തറുതല പറഞ്ഞും
കൊണ്ടെത്തിയ വാമഭാഗത്തോട്
കോപാക്രാന്തനായി അലറവേ,
'ഗര്‍ജനം നാരികളോടല്ല വേണ്ടൂ'-
യെന്നു മകനവന്‍ കിശോരന്‍
സരസമായി ചൊല്കെ,
ധ്രുവഹിമമായി ആറിതണുത്തു
പോയി,ആലിപ്പഴം പോല്‍
മണ്ണിലേക്കാണ്ടുപോയി.
സന്താനങ്ങളവര്‍,ദാമ്പത്യവനികയിലെ
പൂക്കളല്ലോ,ഇരുകരകളേയും
തമ്മിലിണക്കുന്ന പാലങ്ങളല്ലോ,
നമ്മിലടഞ്ഞ സ്വപ്നങ്ങള്‍ നാം
ചിറകുവിരിക്കുവതരിലൂടല്ലോ.
സല്‍സന്താനങ്ങളെ ലഭിക്കുകിലതു
തന്നെ ക്ഷോണിയിൽ നല്‍സമ്പത്ത്..
DR:ANUP'S POETRY

വ്രണിതന്‍

വ്രണിതന്‍
============
ഏതോ സരണിയില്‍ വെച്ചു നാം
ഒരുവേള കണ്ടെന്നിരിക്കാം.
ആ നേരം നിന്നില്‍;
വെയില്‍ ചാഞ്ഞ സന്ധ്യയ്ക്ക്
പൂവാടിയില്‍ സൊറ ചൊല്ലിയ
ഓര്‍മ്മകള്‍ പൂത്തന്നിരിക്കാം,
പലതായി മടക്കിയ കടലാസിലെ
കുളിരെഴും വരികളൊക്കയും
ശലഭങ്ങളായി പറന്നെന്നിരിക്കാം,
നമ്മളൊരുമിച്ചു നനഞ്ഞ
മഴകളൊക്കെ നിന്നിൽ പെയ്തെന്നിരിക്കാം,
എങ്കിലും പ്രിയേ,കൂടെയുള്ള
കയ്യില്‍ മുറുകെ പിടിച്ചു
മുഖം തിരിച്ചു നീ പൊയ്ക്കൊള്ളുക.
നിന്‍റെ ചിരി ചതിയില്‍
ചിതറിയവനാണ് ഞാന്‍.
ആ നുണ കുഴികളില്‍ 
നിലതെറ്റിയവനാണു ഞാന്‍.DR:ANUP'S POETRY

ഒഴിഞ്ഞ കുപ്പികള്‍

ഒഴിഞ്ഞ കുപ്പികള്‍
++++++++++++++++++
ഒഴിഞ്ഞ വീഞ്ഞുകുപ്പികളില്‍
ഒരുതുള്ളി കവിത
പോലും ബാക്കിയില്ല.
ഇനി എനിക്കുള്ള കവിത
നിന്‍റെ ഹൃദയത്തില്‍ മാത്രമാണ്.
ഇരുട്ട് മുറിയില്‍
കൈവിരലുകളുടെ തിട്ടത്തില്‍
എഴുതിയ ഈ വരികളില്‍
ആ സത്യം പറയാം.
എനിക്ക് നിന്നോട് പ്രണയമായിരുന്നില്ല.
നിന്‍റെ ഹൃദയത്തിലെ കവിത,
അതായിരുന്നു എന്‍റെ ലക്ഷ്യം.
പൗലോയുടെ വേദവാക്യത്തില്‍
ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു.
ഈ പ്രപഞ്ചത്തെ മുഴുവന്‍
സാക്ഷിയാക്കി, ആ കവിത
എന്‍റെ ഏറ്റവും മികച്ച രചന
അതു ഞാന്‍ സ്വന്തമാക്കും..
നീയുള്‍പ്പെടെ........
നീ വെറുക്കുന്ന,സിഗരറ്റു
മണമുള്ള ചുണ്ടുകളിലൂടെ
ഞാനത് പാടും.
ഒഴിഞ്ഞ നിന്നില്‍ പിന്നെ
ഒന്നും അവശേഷിക്കുകയില്ല,
നീ പോലും......
DR:ANUP'S POETRY

Tuesday, August 9, 2016

കയററ്റം

കയററ്റം
++++++++
ഡിലന്‍ തോമസ്സിന്റെ
പന്തുകള്‍ പോലെ,
എറിഞ്ഞ വാക്കുകളൊന്നും
തിരികെ വന്നേയില്ല..
സ്നേഹം നിറഞ്ഞവ
കനിവില്‍ മുങ്ങിയവ
നന്ദിയില്‍ കുതിര്‍ന്നവ
അമര്‍ഷം പുരണ്ടവ....
ഒന്നും, തിരികെ വന്നതേയില്ല.
കൂട്ടത്തോടെ എവിടെയാണ്
മറയുന്നത്,കൂട്ടംതെറ്റി പോകുന്നത്
കൂട്ടുവെട്ടി പോകുന്നത്...
തെരുവ് ജാലവിദ്യകാരന്‍റെ
ആകാശകയറിലൂടെ ഞാന്ന്,
വാക്കുകള്‍ മറയുന്നിടം തേടി
മുകളിലേക്ക് കയറി...
കാത്തുനിന്നവര്‍ മടുത്തു.
ഇനി വരില്ലെന്ന് തീര്‍ച്ചപ്പെടുത്തി
അവര്‍ കയററ്റം മുറിച്ചുകളഞ്ഞു.
വാക്കുകള്‍ മറഞ്ഞിടത്ത്
ഞാന്‍ തന്നെയാണ് മറഞ്ഞത്,
കാഴ്ചക്കാര്‍ കണ്ടത്
കയററ്റം മാത്രമാണ്....
DR:ANUP'S POETRY

Wednesday, August 3, 2016

ഭയങ്കര കാമുകന്‍


ഭയങ്കര കാമുകന്‍ 
+++++++++++++++++
ഭയങ്കര കാമുകനാണ് ഞാന്‍,
നെഞ്ചിന്‍ കൂട് തകരുംപോലെ 
അമര്‍ത്തി പുണരും,
ചോര പൊടിയും വരെ
ചുണ്ടുകളിലമര്‍ത്തി ചുംബിക്കും,
പുറം വടിവുകളില്‍ പിക്കാസോ
ചിത്രങ്ങള്‍ വരയും,
പ്രണയലേഖനങ്ങളുടെ
മലവെള്ളപാച്ചില്‍ തീര്‍ക്കും,
ഉറക്കാതെ തഴുകി
ഉണര്‍ത്തികൊണ്ടേയിരിക്കും,
ഒരു നിമിഷം പോലും പിരിയാതെ
മുടിയിഴകളില്‍ പേന്‍ നോക്കിയിരിക്കും,
എല്ലാ ദൃഷ്ടികളില്‍ നിന്നുമൊളിപ്പിക്കും,
എന്റേതു മാത്രമാക്കി വയ്ക്കും
എന്റേതു മാത്രം....
അതുകൊണ്ടാവാം കോടതി
മുറിക്കുള്ളില്‍ അവളെന്നെ
ഭീകരനെന്ന് വിളിച്ചത്..........

Friday, July 29, 2016

മുക്കുറ്റി -4

മുക്കുറ്റി -4
==========
(൧)
ശൂന്യതകള്‍ ഉണ്ടാകുന്നത്
========================
കടലാവണക്കിന്‍റെ തണ്ട്
ഒടിച്ചൂതി പറത്തിയ
കുമിളകള്‍ പൊട്ടി പോകും
പോലെ,എത്ര പെട്ടന്നാണ്
ശൂന്യതകള്‍ ഉണ്ടാകുന്നത്...
(൨)
കൈവിഷം
==========
കവിതയില്‍ കൈവിഷം
തന്ന കൂട്ടുകാരി,
നാനാര്‍ത്ഥങ്ങളില്ലാത്ത
ആറുവരി ഹൈക്കൂ
നാട്ടീണത്തില്‍ ചൊല്ലി.
" അറിഞ്ഞ നോവുകളു-
ള്ളില്‍ പതിഞ്ഞകാഴ്ചകള്‍,
നെഞ്ചില്‍ തറഞ്ഞ വാക്കുകള-
ന്തരംഗത്തില്‍ കുരുത്ത ചിന്തകള്‍,
കൊരുത്തു നീയൊരു കാവ്യ-
ഹാരമെനിക്കു ചാര്‍ത്തൂ......
(൩)
വിട
====
ഇവിടെ നിന്നും നാം
വഴിപിരിയുകയാണ്
ഇഴപിരിയുകയാണ്,
ഇനിയൊന്നു പറയാം,
വഴിയേതുമാകട്ടെ
വിധിയെന്തുമാകട്ടെ,
അന്തമൊന്നുതന്നെ
അഹന്തയതുതുള്ളി വേണ്ട.
അനുസ്മൃതി- Anupinte Kavithakal's photo.
DR:ANUP'S POETRY

വെള്ളച്ചാട്ടത്തില്‍

വെള്ളച്ചാട്ടത്തില്‍
++++++++++++++++
കാതോര്‍ക്കാം അകലങ്ങളില്‍
കാടുവിളിക്കുന്നയൊച്ചകള്‍,
കൂട്ടരൊത്തു കാട്ടരുവി തന്‍
ജലപാതത്തില്‍ മുങ്ങികുളിക്കവേ,
നീര്‍നൂലുകള്‍ രസചേലകള്‍ തുന്നുന്നു.
അടവിതന്‍ ശിരോധാരയാല്‍
തണുക്കുന്നു തപ്തമാം തനുമനങ്ങള്‍.
ജലമതിന്‍ നൂറു കൈകളാല്‍
തിരുമിയുണര്‍ത്തട്ടെ, മൃത-
പ്രായരാം നാഡിവ്യൂഹങ്ങളെ.
പുകപോലെ ചിതറിത്തെറിക്കുന്ന
വെള്ളം ചമയ്ക്കുന്ന മഴവില്ലില്‍
തൊടുത്തയക്കാം,അലസതയുടെ
തളര്‍ച്ചയുടെ അമ്പുകള്‍ ദൂരയ്ക്ക്.
ആര്‍ത്തുല്ലസിച്ചൊഴുകുന്ന
സൗഹൃദങ്ങളാത്മാവിന്‍
അഗാധതകളില്‍ കുളിരേകിടട്ടെ.
വെള്ളചാട്ടത്തിന്‍ കീഴെ,യീറനായി
നില്‍ക്കുമ്പോള്‍, ചാടികളിക്കുന്ന-
ചിന്തകളൊരുവേള ജലസമാധിയടയുന്നു.
ജലമതിന്‍ നൂറു കൈകളാല്‍ തഴുകി-
യുണര്‍ത്തട്ടെ, ഉറങ്ങി തുടങ്ങിയ ജീവനെ,
വിരസമാം നിര്‍വികാരതയെ....................DR:ANUP'S POETRY

Thursday, July 14, 2016

സമാഗമം

സമാഗമം
+++++++++
നീയെന്നാണെന്നെയൊന്നു
ചുംബിക്കുന്നത്?
നിന്‍റെ കൃഷ്ണമണികള്‍ക്കു
മീതെ,തിമിരം വെള്ളപുതപ്പു
വിരിച്ച ശേഷം.
നീയെന്നാണെന്‍റെ കൈയൊന്നു
പിടിക്കുന്നത്‌?
നിന്‍റെ കാലുകളില്‍ ക്ഷീരബലയുടെ
വാസന തഴുകി തുടങ്ങുമ്പോള്‍.
നീയെന്നാണെന്നെയൊന്ന്
അമര്‍ത്തി പുണരുന്നത്?
കുരുത്തംകെട്ട കോശങ്ങള്‍
നിന്നെ ആലോസരപ്പെടുത്തുമ്പോള്‍.
നമ്മളെന്നാണൊന്ന്...ശ്ശൊ..
ഒന്നിക്കുന്നത്......?
നിന്‍റെ നെഞ്ചിന്‍ കൂടിലെ
കരിംകൂവള പൂവ്
കൂമ്പിയടയുമ്പോള്‍.........

കുറ്റപത്രം

കുറ്റപത്രം
+++++++++
ഈ കുറ്റകൃത്യത്തില്‍,
പ്രതിയായ മഴയുടെ
പങ്കിനെകുറിച്ചുള്ള
സമഗ്രമായ അന്വേഷണം.
ഒപ്പമുള്ളവര്‍ക്കായുള്ള
തിരിച്ചറിയല്‍ പരേഡ്.
ജല അടയാളങ്ങള്‍ക്കും
ആന്തരിക ആഘാതങ്ങള്‍-
ക്കുമായുള്ള ഫോറന്‍സിക്ക്
പരിശോധനകള്‍..
മഴകൊണ്ടു മുറിഞ്ഞ,
ജ്വരം കൊണ്ടു വലഞ്ഞ,
'നിശബ്ദനായി' പോയ
എന്‍റെ മൊഴിയെടുക്കല്‍.
അങ്ങനെ, കേസിന്റെ എല്ലാ
നടവഴികളും,
നാള്‍വഴികളും,
നടപടികളും കടന്ന്
കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍,
വാദി പ്രതിയായിരിക്കുന്നു..
മഴ നനഞ്ഞതിന്
മഴയെ പ്രണയിച്ചതിന്
അവളെ കവിതയില്‍
കുടിയിരുത്തിയതിന് !

കവിതന്ത്രം

കവിതന്ത്രം
.................
കടത്തിണ്ണയിൽ നിൽക്കുന്നവനെ
പിടിച്ച് മഴ നനയിക്കും,
കഠിനഹൃദയന്റെ കരളലിയിച്ച്
കണ്ണൊലിപ്പിക്കും , ഒറ്റമരത്തെ
കാടാക്കും, കൊടുംകാട്ടിലെ
വൻ മരത്തെ ഏകാകിയും,
മാസത്തിലൊരിക്കലെ ചോര -
തുള്ളികളെ പ്രതിഷേധത്തിന്റെ
പടവാളാക്കും. മഴയെ കുടയാക്കും,
കുടയെ സ്കൂളിലേക്കും തിരിച്ച്
വീട്ടിലേക്കും നടത്തും,എഴുത്തിനെ
അവസാന രാത്രി വണ്ടിയാക്കും.
ഇഞ്ചിക്കറി പോലെ, ഒരു വരി
കൊണ്ട് നൂറ്റൊന്നുത്തരങ്ങൾ വിളമ്പും,
മൃതദേഹത്തെ കുളിപ്പിക്കുന്നതവനായിരിക്കാം,
പൊക്കിൾക്കൊടി മുറിക്കുന്നതും
മറുപിള്ള എടുക്കുന്നതും .
വാറു പൊട്ടിയ ചെരുപ്പും
റെയിവേ ട്രാക്കിലെ ചതഞ്ഞ
കുപ്പിയും അവന്റെ സ്വീകരണ
മുറിയിൽ ഉണ്ടാകും, പ്രണയത്തെ
ദൂരദർശിനിയിലും സൂക്ഷദർശിനിയിലും ക്യാമറയിലും കാണും, കലുങ്കിലിരുന്ന് കൈലാസം വരെ പോകും. ഇടവഴിയേ പോയി
പെരുവഴിയേ വരും, ആരും ഇറങ്ങാത്ത കയങ്ങളിൽ
മുങ്ങാംകുഴിയിടും, ഒരായിരം
താജ് മഹൽ ഒരുമിച്ച് പണിയും, രാധേം കൃഷ്ണനേം കീരിയും
പാമ്പുമാക്കും, വീണ പൂവിനും
വിടരാൻ പോകുന്ന മൊട്ടിനും
ചരിത്രത്തിലിടം കൊടുക്കും .
കടം പറയരുതെന്ന് വേശ്യയുടെ വീട്ടിൽ കുറിപ്പെഴുതി തൂക്കി, പിൻവാതിലടച്ച്,നേരേ പോകുന്നത് മീസാൻ കല്ലു-
കൾക്കിടയിൽ ഓർമ്മകളുടെ
ചിത്രശലഭത്തെ തേടിയാവാം.
നക്ഷത്രങ്ങളുടെ ജാതകമെഴുതി
സൂര്യന് പിണ്ഡം വെച്ച് ,ഊർദ്ധൻ
വലിക്കുന്ന അമ്മയ്ക്ക് ചരമഗീതമെഴുതും. എല്ലാ
യുദ്ധഭൂമികളിലും പോവും,
ദേവാലയങ്ങളിലും.കാലുകൾക്കിടയിലെ വിടവും ,അടയാളത്തിന്റെ ദൃഢതയും ഉപമകളും
ബിംബങ്ങളുമാക്കും, ഉത്തരാധുനികതയും, മൂല്ല്യ നിരാസവും, അദ്വൈതവും, സങ്കീർത്തനങ്ങളും, സൂഫിസവും,പ്രതിക്രിയാവാദവും
അവന്റെ ആവനാഴിയിലുണ്ട്.
മരുഭൂമിയിൽ പെരുമഴ പെയ്യിച്ച്
കടലിനെ കോരികുടിക്കും.
ഒരു ചെറ്യേ പേനയുണ്ടങ്കിൽ
ഇപ്പൊ ശര്യാക്കിത്തരും.......
ചൂട്ട് കത്തിച്ച്, പാടവരമ്പത്തൂടെ
വഴിതെളിച്ച് നടക്കുന്ന അവനൊരു
തൊഴിലാളിയാണ്,വെളിച്ചത്തിന്റെ.
ഇന്നും ഇന്നലേം നാളേം

ഇദം ന മമ:

ഇദം ന മമ:
---------------------
വിത്തം മഹത്തെന്നു നിരൂപിച്ച്
വിത്തെടുത്തുണ്ണരുതുണ്ണീ,
കലം നിറയ്ക്കുവാന്‍ ,തന്‍
കുലം കുത്തരുത് കുഞ്ഞേ,
ദീപസ്തംഭം മഹാശ്ചര്യമെങ്കിലും
തുമ്പ്യെ കല്ലെടുപ്പിക്കല്ലേ കുട്ട്യേ,
വായിലെ നാവിനെ മെരുക്കാതെ
വിധിയെ വെറുതേ പഴിക്കാതിരിക്കണം.
മടിയില്‍ കനമില്ലെങ്കിലും, വഴിയിലെ
കുഴികളെ കരുതലാര്‍ന്നിരിക്കണം.
മറവി മാലോകര്‍ക്ക് വരമാണെങ്കിലും,
മുതുനെല്ലിക്കകള്‍ പിന്നീട്
മധുരിക്കുമെന്നു സ്മരണയിലിരിക്കണം.
അസഹ്യനാക്കാതിരിക്കണം നീ സഹ്യനെ.
വസുധയ്ക്കുമന്യര്‍ക്കുമൊരു നാളും
ഭാരമായി മാറാതിരിക്കവേണം.
വസുധൈവകുടുംബകമെന്നു മന-
താരി,ലാവര്‍ത്തിച്ചുറപ്പിക്കണം.
'ഇദം ന മമ'*യെന്ന്‍, ഇടറാതെ
പതറാതെ പറയുവാന്‍ കഴിയണം.
വാക്കാലും മനസ്സാലും നന്‍
കൈകളാലുമറിയാതെയെങ്കിലും
ചെയ്തു പൊയ്പോയൊരബദ്ധങ്ങള്‍
ക്ഷമിക്കണേന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുണ്ണീ,
ഇനി നീ കിടന്നുറങ്ങിക്കൊള്‍ക....
മുടിയിഴകളില്‍ കൈയോടി,ച്ചുറക്കി ,
മുത്തശി പയ്യെ മുറി ചാരിയിറങ്ങി...
*ഇത് എന്റേതല്ല...എല്ലാം നിന്റെതാണ്

പ്രച്ഛന്ന വേഷം

പ്രച്ഛന്ന വേഷം
==============
കറുത്ത മഷിവഴികളില്‍
അക്ഷര രൂപത്തില്‍
ഒളിച്ചിരിക്കാം,
കവിതയെന്ന കള്ളപേരില്‍
കടലാസ്സിലേക്കും അവിടുന്ന്
കരളിലേക്കും കടന്നുകയറാം.
നീലഞരമ്പുകളിലൂടെ
നിണ,മൊത്തൊഴുകി,
തലചോറുണ്ട്,ഉന്മത്തനാക്കാം.
അവന്‍ പോലുമറിയാതെ-
യവന്റെ സ്മൃതിയറകളിലൊരു
പായ് വിരിച്ചു കിടക്കണം.
ശിഷ്ടകാലം,അങ്ങനെ...അങ്ങനെ...

ഗാലറി

ഗാലറി
+++++++
(൧)
നിറയെ നിലാവുള്ള
മരമായിരുന്നു അവള്‍,
അവന്‍, അടിമുടി
പൂത്തുലഞ്ഞ ആകാശവും.
പങ്കുവെയ്ക്കലിന്റെ ആ നിശയില്‍
അവള്‍ അവനു നിലാവും,
അവന്‍ അവള്‍ക്കു പൂക്കളും
പകര്‍ന്നു കൊടുത്തു...
അവള്‍ പൂത്തു
അവന്‍ തെളിഞ്ഞു
അവര്‍ പ്രകൃതിയായി.
(൨)
മുളംകാടുകള്‍ ഒന്നിച്ചു പൂക്കുന്ന
ദുര്‍സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന
കാണിപെണ്ണ്, കാലന്‍ കോഴിയുടെ
കൂവലിനൊപ്പം, കുന്തിപുഴയുടെ
തീരത്ത്,കുന്തിച്ചിരുന്നു കരഞ്ഞു.
'ടിപ്പര്‍' ഏറി പോകുന്ന
മലദൈവങ്ങളെ കാക്കണേന്ന്.
ഉടയാട പോയ വനദേവതേ പൊറുക്കണേന്ന്.
(൩)
കണ്ടല്‍ കാടുകളില്‍
ഇണചേരുന്ന രണ്ടു
വരാലുകള്‍, അവരുടെ
സന്തതികള്‍ക്കായി, പോക്കൂടന്
പ്രണാമങ്ങളര്‍പ്പിച്ചു....
(൪)
മണ്ണിനോട് ഒരു ചങ്ങാത്തത്തിനും
പോകാത്ത കുപ്പിക്കുള്ളിലിരുന്ന്‍
കുടിവെള്ളം നെഞ്ച് നീറി പ്രാകി
(൫)
രാത്രി യാമങ്ങളില്‍,
പട്ടയഭൂമിയില്‍,
യഥാര്‍ത്ഥ ഉടമകള്‍,
ഹ്രസ്വ സന്ദര്‍ശനങ്ങള്‍
നടത്തി, അവരുടെ
അവകാശങ്ങള്‍
അടയാളപ്പെടുത്തി.
(൭)
ഷണ്ഡന്‍മാര്‍ കമ്പിപാരകൊണ്ട്
ഇണയെ (ഇരയെ) ഭോഗിക്കുകയും,
കഴുത്തറത്ത് രതിമൂര്‍ച്ഛയി-
ലെത്തുകയും ചെയ്യുന്നു....
ഗാലറി നിറയെ ചിത്രങ്ങളാണ്.
കണ്ടതും കൊണ്ടതും
കണ്ണടപ്പിച്ചതും തുറപ്പിച്ചതും.
ജാലകം തുറക്കുമ്പോള്‍
ഗാലറി നിറയെ ചിത്രങ്ങളാണ്...

Sunday, May 1, 2016

മുക്കുറ്റി-3

മുക്കുറ്റി-3
==========
(a)
ഫയല്‍
----------
കഴിഞ്ഞതും
കൊഴിഞ്ഞതും
കൂട്ടികിഴിച്ചതും
എല്ലാം സൂക്ഷിച്ചുവെയ്ക്കാം
ഭാവിക്കൊരു ഭൂതമാകട്ടെ...
(b)
പേപ്പര്‍വെയ്റ്റ്
------------------------
അഹന്തയുടെ
ഉലയുന്ന കാറ്റില്‍,
പറന്നു പോകാതിരിക്കാന്‍
ആത്മദുഖങ്ങളുടെ
പേപ്പര്‍വെയ്റ്റ്...
(c)
സ്റ്റാപ്ലര്‍
----------
കാര്‍ക്കശ്യത്തിന്റെ
ലോഹഘനത്തില്‍
നിന്ന്,കടലാസിന്റെ
മൃദുലതയിലേക്ക്
നിസാന്ദ്രമായാലേ
നമുക്കൊരുമിച്ചു
നില്‍ക്കാനാവൂ സഖീ..DR:ANUP'S POETRY

Friday, April 29, 2016

ഉഷ്ണനൃത്തം

ഉഷ്ണനൃത്തം
=============
കുടല്‍മാല കുടഞ്ഞെറിഞ്ഞു,
കലി തുള്ളി കുലദൈവം. 
കാളിയമ്മ പെരുംകാളി
കാല്‍ചിലമ്പ് വലിച്ചൂരി,
ഒറ്റകാലില്‍ ഉഗ്രനൃത്തം.
കരിഞ്ഞുണങ്ങി മരകാട്,
വിണ്ടുകീറി നദിവഴികള്‍,
പുളച്ചു മദിച്ചു പൊരിവെയില്‍.
മടികുത്തില്‍ പിടിച്ചവന്‍റെ
മുടിക്കുത്തില്‍ പിടിച്ചലറി,
കടുംവെട്ടി കുലം മൊത്തം.
കൈയൊന്നില്‍ കബന്ധവും
മറുകയ്യില്‍ മൃത്യുവിന്‍റെ
രുധിരദാഹിയാം കൊടുംവാളും.
ഉറഞ്ഞു തുള്ളി ഉഗ്രരൂപി
കാളിയമ്മ പെരുംകാളി..
കണ്‍തുറിച്ച്, നാവു നീട്ടി
കൊന്ത്രപല്ല് പുറത്തു കാട്ടി,
വരണ്ട മണ്ണില്‍,തീക്കാറ്റില്‍
ചടുല നൃത്തം..ചുടല നൃത്തം.
അത്യുഷ്ണ ചേലചുറ്റി,
തീപാറും സൂര്യതാപ പൊട്ടുകുത്തി,
കൊടുംചൂടിന്‍ കൈവളകള്‍
അണിഞ്ഞെത്തി അവനിയമ്മ.
ഉറഞ്ഞു തുള്ളി ഉഷ്ണനൃത്തം,
വലിചൂറ്റി അവസാന തോയതുള്ളീം.
മടികുത്തില്‍ പിടിച്ചവന്റെ
മുടികുത്തില്‍ പിടിച്ചലറി,
കുലം മൊത്തം കടുംവെട്ടി.
ഉറഞ്ഞു തുള്ളി ഉഗ്രരൂപി
ഉഷ്ണനൃത്ത ചാമുണ്ഡി......
Anupinte Kavithakal  അകത്തേയ്ക്കുള്ള വാതില്'s photo.
DR:ANUP'S POETRY

ഗണിതസൂത്രങ്ങള്‍

ഗണിതസൂത്രങ്ങള്‍
++++++++++++++++
ഒന്നും പെരുപ്പിക്കാതെ,
കൂട്ടുവെട്ടി പിണങ്ങി
നില്‍പ്പാണ് ഗുണനചിഹ്നം..
മുഖം തിരിച്ച്,അകന്നു
നില്‍ക്കുന്ന അധികചിഹ്നം.
എല്ലാത്തിനേയും പൂജ്യം
കൊണ്ട് ഹരിച്ച്‌,സംപൂജ്യനായി
നില്‍ക്കുന്ന ഹരണന്‍.
സകല നൂലാമാലകളിലും
പെട്ട്,കടം പെരുകി
നില്ക്കകള്ളിയില്ലാത്ത ന്യൂനന്‍.
തകര്‍ന്ന കുടുംബസമ-
വാക്യങ്ങളില്‍,ത്രികോണങ്ങളും
സിലിണ്ടറുകളും നോക്കു-
കുത്തികളായി തീര്‍ന്നു.
ചതുരങ്ങള്‍ക്കുള്ളില്‍ എല്ലാരും
ഓരോരോ വൃത്തങ്ങളില്‍.
പെരുക്കപട്ടിക മറന്ന കുട്ടി
കമ്പ്യൂട്ടറില്‍ വെടിവെച്ചു മുന്നേറി.
എല്ലാ സൂത്രവാക്യങ്ങളും
കാലാഹരണപെട്ടെന്ന,സ്ഥിരം
പല്ലവി പാടി, തിരുമണ്ടന്‍
പള്ളികൂടം ബഹിഷ്കരിച്ചു.
വന്ധീകരിക്കപ്പെട്ട ബീജഗണിതം,
മാനത്തിന് വിലയിട്ടു ശതമാനം,
അസംഖ്യം അസ്വാരസ്യങ്ങള്‍,
വളര്‍ച്ച മുരടിച്ച വിസ്തീര്‍ണങ്ങള്‍,
വക്രീകരിച്ച ലംബമാനങ്ങള്‍,
സാമാന്യതകളില്ലാത്ത ലസാഗുവും,
സാധാരണത്വമില്ലാത്ത ഉസാഘയും.
കൂട്ടലും കിഴിക്കലും പിഴച്ച
ഗണിതം, വീടകങ്ങളില്‍
സമചിഹ്നം തേടി മണ്ടിനടന്നു..
Anupinte Kavithakal  അകത്തേയ്ക്കുള്ള വാതില്'s photo.
DR:ANUP'S POETRY

കടങ്കഥ

കടങ്കഥ
**********
ആരിതീ ആകാശത്ത്
ആയിരമായിരം മിന്നാമിന്നികളെ 
അണിയിച്ചു നിര്‍ത്തി ...
ആരിതെന്‍ മിഴികളില്‍
മാമലകളും മരതകകാന്തിയും
മുഗ്ദ്ധമൊരുക്കി വെച്ചു...
ആരിതെന്‍ കാതുകളില്‍
നാദവിസ്മയ വിഭൂതികള്‍
വിരിയിച്ചുണര്‍ത്തി...
ആരിതെന്‍ കൈകളില്‍
താങ്ങും തണലും
തല്ലും തഴുകലും
കരുതി വെപ്പിച്ചു...
പുളിമരതണലില്‍,കണ്ണടച്ച്
കിടക്കവേ , ആരിതെന്‍
തലയ്ക്കുള്ളിലീവിധ ചിന്തകള്‍
പൊട്ടി മുളപ്പിച്ചു............?
കാണാമറയത്ത് കാരണവും,
കാഴ്ചയായി കാര്യവും,
കണ്ണുപൊത്തി കളിച്ചിടുന്നു.
കണ്ണിറുക്കി കളിപ്പിചിടുന്നു...
DR:ANUP'S POETRY

Sunday, April 17, 2016

ഇടനെഞ്ചിലെ തെയ്യം

ഇടനെഞ്ചിലെ തെയ്യം
+++++++++++++++++++
തെയ്യങ്ങളാടുന്നു
കോലങ്ങള്‍ തുള്ളുന്നു ,
തെക്കേ തറയിലെ
മുത്തപ്പന്‍ തന്‍ മുന്നില്‍
തോറ്റം‌പാട്ടുകളുച്ചത്തില്‍
താളത്തില്‍ പാടി മുറുകുന്നു.
അമ്മ മരിച്ചതിന്‍ ആണ്ടു
തികഞ്ഞില്ല, വയനാടന്‍
കുലവന്റെ ഉള്ളിലിരിക്കുന്ന
കൊച്ചുകണാരന്റെ
നെഞ്ചകം നീറി.....
കൂരയില്‍ അച്ഛനുറങ്ങാതെ
കുരച്ചു കുരച്ചു കിടക്കുന്നു
ദൈവതം തുള്ളി കിട്ടുന്ന
ദക്ഷിണ കൊണ്ട് ,അറ്റങ്ങളെല്ലാം
കൂട്ടിമുട്ടിക്കണം....
ഭാവിയറിയുവാന്‍
കാത്തുനില്‍പോര്‍ക്കു
മുന്‍പില്‍, ഭൂതവും
ഭാവിയും വര്‍ത്തമാനങ്ങളും
കൊട്ടിയടഞ്ഞൊരു സാധു-
ജന്മത്തിന്റെ പയംകുറ്റിയാട്ടം.
മുഖത്തേപ്പും മെയ്യെഴുത്തും
കഴുകി കളഞ്ഞിടാമെങ്കിലും,
മായിക്കാനാവാത്ത തലയി-
ലെഴുത്ത് കൊഞ്ഞനം കുത്തുന്നു.
കുരുത്തോല ചെറുകാറ്റിലുല-
യുന്ന പോലെ,മനസ്സാകെ
കനലാഴിയില്‍ നൊന്തുപിടയുന്നു.
വയനാടന്‍ കുലവന്റെ
ഉള്ളിലിരിക്കുന്ന കൊച്ചു-
കണാരന്റെ ഉള്ളകം നീറി..
ആറിന്റെ ആഴത്തിലാരോടും
പറയാതെ,ആരുമറിയാതെ
ഒളിച്ചിരിക്കാന്‍ പോയോ-
രോപ്പോളിന്‍ വാത്സല്യ
സ്മൃതികള്‍ തികട്ടി വരുന്നു.
വേനല്‍ തിളയ്ക്കുന്നു,
വേദനകള്‍ പുകയുന്നു,
ഇനി പെരുംകളിയാട്ടകാലം,
കായ് പത്തു കയ്യില്‍
വരുന്നോരാകാലം....
വയനാടന്‍ കുലവന്‍
ആഞ്ഞുറഞ്ഞു തുള്ളി.
ഉള്ളിലിരിക്കുന്ന കൊച്ചുകണാരന്‍
ദൈവത്താറായി കിതച്ചു......

Monday, April 11, 2016

ഒറ്റപൂവിന്റെ കഠിന വസന്തം

ഒറ്റപൂവിന്റെ കഠിന വസന്തം
============================
ഇടവപാതിയും തുലാവര്‍ഷവും
മാത്രമറിയാവുന്ന നിന്റെ
മിഴികള്‍ക്ക്, ഒരു വസന്തവു-
മായിട്ടാണ് ഞാന്‍ വരുന്നത്.
ഒറ്റപൂവിന്റെ കഠിന വസന്തം.
ജീവന്‍ പണയം വെച്ച്,
വെട്ടത്തെ തീവ്രമായി പ്രണയിക്കുന്ന
മഴപാറ്റയെ പോലെ,
ചൊടികളില്‍ കാത്തുവെച്ചിട്ടുള്ള
അമൃത് നിനക്കു പകര്‍ന്നു
തന്നിട്ടേ ഞാന്‍ പോകൂ...
എന്നും നമുക്ക് ഒന്നിച്ചിരിക്കാന്‍
കഴിയില്ലയെങ്കിലും, ഒരു
നിമിഷത്തെ സമാഗമം,
കാലത്തെ അതിവര്‍ത്തിക്കും
ദിക്കുകളെ അതിജീവിക്കും.
ആയുസ്സിലൊരു തവണ മാത്രം
ചുംബിച്ച് കടന്നു പോകുന്ന
വാല്‍നക്ഷത്രം പോലെ....
ഒരുനിമിഷത്തെ ഒത്തുചേരല്‍
നിനക്കു മുക്തിയും
എനിക്ക് തൃപ്തിയും നല്‍ക്കും.
പ്രപഞ്ചത്തിന്റെ ആദ്യനിമിഷ-
ത്തിലേക്കാവും നാം പോവുക..
ഒരു കണ്‍ചിമ്മലിന്റെ
ഒരു നുള്ള് അംശത്തിലേക്ക്,
അരിമണിയില്‍ നിന്നും
അണ്ഡകടാഹത്തോളം...........
ഒറ്റപൂവിന്റെ ഈ വസന്തം
നിനക്കുള്ള എന്റെ ആത്മാര്‍പ്പണമാണ്.

Tuesday, March 29, 2016

മൂലധനം

മൂലധനം
========
സ്വേദം മണക്കുന്ന
സാന്ധ്യപഥങ്ങളില്‍,
വിഷം മുറ്റിയ അണലികള്‍
ഉടലുകൾ‍ക്കായി കാത്തിരിക്കുന്നു.
ആദിമഗോത്രത്തുടികള്‍ പാടി,
ലാസ്യനൃത്തമാടുന്നു മുളങ്കാടുകള്‍.
അപഥസഞ്ചാരിണിയാം
അന്ധകാരം,പകലിനെ വേഗം പറഞ്ഞയച്ചഴിഞ്ഞാടിയെത്തി.
തെയ്,തിത്തെയ്,തിത്തിത്തെയ്
തിത്തിത്തിത്തേയ്.............
പുലവൃത്തം പാടി,
പടയണി തുള്ളി, മഴ
മുടിയഴിച്ചാടിത്തിമിര്‍ത്തെത്തി.
ഇരച്ചെത്തിയ മഴവെള്ളം
തൊടിയിലൂടിടവഴിയിലൂ-
ടൊഴുകുന്നതിന്‍ സ്വനം.
കുടിലിന്റെ തിണ്ണയ്ക്ക്,
അകത്തും പുറത്തും
തുള്ളിയ്ക്കൊരു കുടം
പെയ്യുന്ന നേരത്ത്,
കഞ്ഞിക്കലത്തില്‍ കൈയിട്ടുനോക്കി
കണ്ണുനിറഞ്ഞൊടുവില്‍
തളര്‍ന്നുറങ്ങുന്ന കാലി കലങ്ങള്‍.
ഉറങ്ങിയുണരുമ്പോഴേക്കും
മഴമാറി മാനം തെളിഞ്ഞിടുമോ ?
മടിക്കുത്തില്‍,അരിയ്ക്കുള്ള
വക വല്ലോം തടഞ്ഞിടുമോ ?
ഇരുട്ടത്ത്...... മഴയത്ത്
മണ്‍കുടിലിന്‍ തിട്ടയ്ക്ക്,
കിണ്ണം നിറയേ
കുമ്പിള്‍ നിറയേ
കഞ്ഞിവറ്റിന്‍റെ നിറചിന്തയില്‍,
കോരന്‍ മിഴിയടച്ചുകിടന്നു...

Wednesday, March 23, 2016

യൂതനേസിയ

യൂതനേസിയ
--------------------
വീടിന്റെ മുറ്റത്ത്‌ തണല്‍ 
വിരിച്ചുഗ്രന്‍ മാമ്പഴങ്ങള്‍ 
നല്‍കി എന്നെയു,മെന്‍ കൂട-
പിറപ്പുകളേം സന്താനങ്ങളേം
രസിപ്പിച്ച മാമരം,ചില്ലകളില്‍
ചില്ലാട്ടമാടിയതിന്‍ തഴമ്പുകള്‍ .
തെറ്റാലിനുന്നം തെറ്റിയതിന്‍
മുറിപാടുകള്‍ ,എന്നിരുന്നാലും
വയസ്സും വാല്മീകവും ചേര്‍ന്ന്
തണ്ടും തടിയും വേര്‍മുടികളും
ദ്രവിപ്പിച്ചു തീര്‍ക്കുന്നു. കാറ്റിനേം
മഴയേം തണ്ടുണക്കുന്ന വെയിലിനേം
താങ്ങാനാവാണ്ടിരിക്കുന്നു....
ഇനി വെട്ടികളഞ്ഞേ മതിയാവൂ,
അല്ലെങ്കിലീ ബാധ്യത നാളെ
കൂരയ്ക്ക് ഭീഷണി........
അകമുറിയില്‍, അരയ്ക്കുതാഴെ
തളര്‍ന്നനങ്ങാതെ കിടക്കുന്ന അച്ഛന്‍,
അകവാളു വെട്ടിയൊരു
ദീര്‍ഘനിശ്വാസമുതിര്‍ത്തു..
' ഇനിയെന്‍ ഊഴമെപ്പോള്‍....'

Saturday, February 6, 2016

തിരയും രതിയും

തിരയും രതിയും
***************************
മറിച്ചു ചൊന്നാല്‍ തിര
രതിയായീടുമെങ്കിലും........
കടല്‍ക്കരയിലെ അവസാനത്തെ
തിര പോലെയാണ് രതി,
തീര്‍ന്നെന്നു നിനച്ചു ,തിരികെ
നടക്കുമ്പോഴേക്കും ,കാലടികളെ
വീണ്ടും നനച്ചിട്ടുണ്ടാകും ...
ആദിമധ്യാന്തങ്ങളുടെ ആവര്‍ത്ത -
നങ്ങളുമായി തിര തീരത്തേ-
ക്കിരച്ചു കയറുമ്പോള്‍,
ആദിമജന്മസ്മൃതികളുടെ
താവഴികളിലൂടെ,ശീല്‍കരത്തോടെ
രതി ഇരമ്പി കയറും..........
ഉള്‍കടല്‍ ആഴങ്ങളില്‍
തിരയും രതിയും ,
ചിപ്പിക്കുള്ളിലൂറിയിരിക്കും
മുത്തുമണി പോലെ,
ഗൂഡമായൊരു ധ്യാനത്തിലാവാം.
നങ്കൂരമിടാനൊരു കരയെത്തിയാല്‍,
എല്ലാ മൂടികളും പൊളിച്ച്,
എല്ലാ മേലാപ്പുകളും പൊഴിച്ച്,
തിരയുടെ തകര്‍പ്പ്..രതിയുടെ പടര്‍പ്പ്.
മറിച്ചു ചൊന്നാല്‍ തിര
രതിയായീടുമെങ്കിലും........
കുത്തിവരച്ചതൊക്കെ ,തിര
മായിക്കുമെന്നിരുന്നാലും,
മായാത്ത ചിലത്, രതി, കോറിയിടും
മനസ്സിലും.....വപുസ്സിലും......

Sunday, January 31, 2016

ദളിത ദര്‍ശനം

ദളിത ദര്‍ശനം
=============
നീതിവ്യവസ്ഥതന്‍
നിഗൂഡസ്ഥലികളില്‍ ,
രാഷ്ട്രതന്ത്രത്തിന്റെ
നാറിയ പുറമ്പോകുകളില്‍ ,
ന്യായപുസ്തകത്തിന്റെ
ചെമ്പോലയടരുകളില്‍ ,
കഴുവേറ്റാന്‍ കരുതി
വെച്ചിരിക്കുന്ന കുരുതിപേര് ..
ഈയമുരുക്കിയൊഴി -
ച്ചിരുന്ന പഴംകഥകള്‍ക്ക്
പകരം,അപകര്‍ഷകത്വം
ആളികത്തിക്കുവാന്‍
അവന്‍റെ കര്‍ണപുടങ്ങളില്‍
ആവര്‍ത്തിച്ചുച്ചത്തില്‍ ,
അബലനെന്ന,നര്‍ഹനെന്ന്‍
അവനി,ക്കപരിചിതനെന്നു
വിഘടനവേദമോതുന്ന
നവ മീമാസകര്‍ .........................
ഓരോ ജന്മവും
പ്രകൃതിയുടെ വികൃതി-
കളോട,ടവെട്ടി പടവെട്ടി
ഉയിര്‍കൊണ്ടതാണെന്നതറിയാതെ,
ജനനമേ ശാപമെന്ന
അഭിശപ്ത ചിന്തയില്‍
ഒരുമുഴം കയറില്‍
ഉയിരറ്റ് ഊഞ്ഞാലിലാടല്ലേ.
പലവര്‍ണപശുകളെങ്കിലും
പാലിന്റെ നിറമൊന്നെന്നറിയുക.
വെളുപ്പില്‍ കണ്ണഞ്ചിനില്‍ക്കുന്ന
പഴുത്ത തമ്പുരാക്കളെ ,
കറുപ്പില്‍ കഴുത്തുകുനിച്ചിരിക്കുന്ന
ഭൂമിതന്‍ പുത്രരേ...
അവര്‍ണനും സവര്‍ണനും
കാര്‍വര്‍ണനും ,ഒന്നെന്ന
ആത്മതത്വമുള്ളില്‍ ഊതിതെളിചിടുക.
പറിച്ചുകളഞ്ഞിടാം ,പായല്‍-
പോലെയുള്ളില്‍ പറ്റിപിടിച്ചി-
രിക്കുന്ന വര്‍ണവെറികള്‍..
ദളങ്ങളെല്ലാം വിടര്‍ന്നോരോ
ദളിതനും ,സഹസ്രദള പുഷ്പമാകട്ടെ
മലര്‍ വസന്തമാകട്ടെ....
ജ്വലിക്കട്ടെ ഭാരതം...ജയികട്ടെ ഭാരതം!

മുക്കുറ്റി -2

മുക്കുറ്റി -2
==========
(a)
പ്രണയം....പരിണയം
--------------------------------
ഒരു തരി പോലും
ബാക്കിവെയ്കാതെ
സ്നേഹിച്ചു തീര്‍ത്തു
നാം നമ്മുടെ പ്രണയകാലം.
മൊത്തം കത്തി തീര്‍ന്ന
പ്രണയം, കരിപ്പിടിച്ചതാക്കി
നമ്മുടെ ശിഷ്ടകാലം....
(b)
കുമ്പസാരം
-----------------
എത്രയോ വിളികള്‍
......കേള്‍കാതെ പോയി.
എത്രയോ ചിരികള്‍
......കാണാതെ പോയി.
കാണാതെ കേള്‍കാതെ
പ്രതികരികാതെ പോയ
വിളികൾക്കും കാഴ്ചകള്‍ക്കും
വിലാപങ്ങള്‍ക്കുമെന്‍ ക്ഷമാപണം....
(c)
അടിക്കുറിപ്പ്
--------------------
കവിത സത്തും
കവി മിത്തുമാണ്.
കഥ മരവും
കഥാകാരന്‍ വിത്തുമാണ്.
കുഞ്ചന്‍ തുള്ളലും
ബഷീര്‍ ബാല്യകാലസഖിയുമാണ്‌.
ഖസാക്ക്* സത്യവും
വിജയന്‍ മിഥ്യയുമാണ്‌.
വെറും അടിക്കുറിപ്പ്
മാത്രമാണ് കവി...
*ഖസാക്കിന്റെ ഇതിഹാസം

Sunday, January 17, 2016

ജടായു

ജടായു
======
തല മാത്രമെന്തിനു നീ
അവശേഷിപ്പിച്ചു ,രാവണാ 
രാവണ്ണാ..കാലഭൈരവാ ...
മുളപൊട്ടിടുന്നോരോ
ചിറകുകളുമെന്തിനായി
അരിഞ്ഞു വീഴ്ത്തുന്നു നീ.
ഉയരങ്ങളെ കൊതിച്ചിടുന്നു ,
പകലിരവുകളെ ഉന്നതികള്‍-
ക്കായി കാത്തിരിക്കുന്നു,ഞാന്‍.
ഉയരെ പറന്നിടാനുള്ള ഒരു
നുള്ള് സാധ്യതപോലുമേ ,യെന്തി
നായിങ്ങനെ നുള്ളികളഞ്ഞിടുന്നു.
എന്തിനെന്‍ സുവര്‍ണ സ്വപ്ന
ജാലങ്ങളെ തല്ലികൊഴിക്കുന്നു.
ഒന്നോര്‍ത്തുകൊള്ളൂ,
കളവുതേടിയിറങ്ങിയവരോട്
ഞാന്‍ തുറന്നു പറയും ..
കള്ളന്‍ നീയാണെന്ന്,
ആര്‍ത്തിയുടെ ദശമുഖങ്ങളും
അതിനൊത്ത കൈകളും
ശരവേഗം പായുന്ന വിമാനവും
നിനക്കുണ്ടെന്ന്..രാവണാ
രാവണ്ണാ..കാലഭൈരവാ ....
നീ കട്ടെടുക്കുന്ന ,അപരന്റെ
സൗഭാഗ്യങ്ങള്‍, ശോകവനികയില്‍
വിലപിച്ചിരിക്കുകയേയുള്ളൂ.
ഉപകരിക്കാതെ ചിതലരിക്കുകയേയുള്ളൂ.
ചിറകുകളോരോന്നും നഷ്ട-
പെടുമ്പോഴൊക്കയും, മനീഷിയില്‍
പുതു വാതായനങ്ങള്‍ തുറക്കുകയായി.
സത്യാന്വേഷണത്തിനായി പുതു
വഴികള്‍ തെളിയുകയായി...
പ്രജ്ഞയില്‍ പുതുവെട്ടം
നിറഞ്ഞു ബുദ്ധനാവുകയായി....

Monday, January 11, 2016

ആത്മഛവി

ആത്മഛവി
============
കന്യാവനങ്ങള്‍ ഉള്ളില്‍
വളര്‍ത്തിയ ഒരു 
കൂട്ടുകാരനുണ്ടായിരുന്നു .
കാറ്റടിക്കുമ്പോള്‍ കലപില
കൂട്ടുന്ന കവിതയുടെ
സ്വരമായിരുന്നു അവന്.
തണലിന്റെ നിറമാണ് അവന്.
ആണ്ടുബലിക്കു ഉരുളയ്ക്കായി
വരുന്ന അച്ഛന്‍, ഉപേക്ഷിച്ചു
പോയ ഭാണ്ടത്തിന്റെ മുഷിഞ്ഞ
ഗന്ധമായിരുന്നുഅവന്റ്റേത്.
പാതാളകരണ്ടിയുടെ പോല്‍
കൈകളാണ് അവന് .
പടിയിറങ്ങിപോയ പലരും
പാതവക്കില്‍ പുറം തിരിഞ്ഞു
നില്‍ക്കുമ്പോള്‍, നെഞ്ചുവിരിച്ചു
നില്‍ക്കുന്ന ചെറുചിരിയാണവന്‍.
തലയൊന്നു ചായ്ക്കാന്‍
മുഖമൊന്നമര്‍ത്തുവാന്‍
തലയിണ ആയിരുന്ന,വന്‍.
ആത്മായനങ്ങളില്‍, കൂട്ടുകാര,
നീയില്ലെങ്കില്‍ ഞാനൊരു പിണം.
പോരാളി അല്ല നീയെന്‍റെ
തേരാളിയാണ് സഖാവേ.
പിന്‍വിളി വയ്യ.....
അവന്‍റെ വിരഹമെന്‍റെ വിരാമമാണ്.
അവന് എന്‍റെ പേരുതന്നെയായിരുന്നു...