Sunday, January 17, 2016

ജടായു

ജടായു
======
തല മാത്രമെന്തിനു നീ
അവശേഷിപ്പിച്ചു ,രാവണാ 
രാവണ്ണാ..കാലഭൈരവാ ...
മുളപൊട്ടിടുന്നോരോ
ചിറകുകളുമെന്തിനായി
അരിഞ്ഞു വീഴ്ത്തുന്നു നീ.
ഉയരങ്ങളെ കൊതിച്ചിടുന്നു ,
പകലിരവുകളെ ഉന്നതികള്‍-
ക്കായി കാത്തിരിക്കുന്നു,ഞാന്‍.
ഉയരെ പറന്നിടാനുള്ള ഒരു
നുള്ള് സാധ്യതപോലുമേ ,യെന്തി
നായിങ്ങനെ നുള്ളികളഞ്ഞിടുന്നു.
എന്തിനെന്‍ സുവര്‍ണ സ്വപ്ന
ജാലങ്ങളെ തല്ലികൊഴിക്കുന്നു.
ഒന്നോര്‍ത്തുകൊള്ളൂ,
കളവുതേടിയിറങ്ങിയവരോട്
ഞാന്‍ തുറന്നു പറയും ..
കള്ളന്‍ നീയാണെന്ന്,
ആര്‍ത്തിയുടെ ദശമുഖങ്ങളും
അതിനൊത്ത കൈകളും
ശരവേഗം പായുന്ന വിമാനവും
നിനക്കുണ്ടെന്ന്..രാവണാ
രാവണ്ണാ..കാലഭൈരവാ ....
നീ കട്ടെടുക്കുന്ന ,അപരന്റെ
സൗഭാഗ്യങ്ങള്‍, ശോകവനികയില്‍
വിലപിച്ചിരിക്കുകയേയുള്ളൂ.
ഉപകരിക്കാതെ ചിതലരിക്കുകയേയുള്ളൂ.
ചിറകുകളോരോന്നും നഷ്ട-
പെടുമ്പോഴൊക്കയും, മനീഷിയില്‍
പുതു വാതായനങ്ങള്‍ തുറക്കുകയായി.
സത്യാന്വേഷണത്തിനായി പുതു
വഴികള്‍ തെളിയുകയായി...
പ്രജ്ഞയില്‍ പുതുവെട്ടം
നിറഞ്ഞു ബുദ്ധനാവുകയായി....

No comments: