...............
ഇഴതൂർന്ന വള്ളിപടർപ്പുകളെ
സൗവർണ്ണ ശൈലശൃംഗങ്ങളെ
ഹരിത താഴ്വാരങ്ങളെ
നീലിച്ച തണ്ണീർതടങ്ങളെ
ഒന്നേയുള്ളുവെന്നറിവേറിയോർ
ചൊല്ലിതന്നിട്ടുണ്ടെങ്കിലുമാരാധിക്കുന്ന
എണ്ണിയാലൊടുങ്ങാത്ത ദൈവസങ്കല്പങ്ങളെ ,
മനമുരുകി കേഴുമെൻ പ്രാർത്ഥന
നിങ്ങൾ സഫലമാക്കൂ, സാർഥകമാക്കൂ !
ജനിച്ചവരെല്ലാമൊരിക്കൽ
മരിക്കുമെന്നുള്ളത് നിശ്ചയം, നിത്യസത്യം !
വേണ്ടയതിനാലെനിക്കമരത്വ വരങ്ങളും
അളവറ്റ ധനവും, അതിസുഖഭോഗങ്ങളും .
തലമുറകൾക്കേകുവാൻ പൈതൃകസ്വത്തായി
പകരമായി വേണമെനിക്കു ,
മലിനമാകാത്ത മരുത്തും
തെളിവാർന്ന തോയവും
മുറിവൊന്നുമില്ലാതെ നിറചിരിയുമായെന്റെ ഭൂമാതയും !
മറ്റെന്താണു മർത്യാ, ഇതിലുമമൂല്യം,
ഇതിലേറെ ശ്രേഷ്ഠമുദാത്തം !
നിറദീപമേ ,
പ്രപഞ്ചാവബോധമേ ,
നിതാന്ത നിയമമേ .....
ഒരു സ്വാർത്ഥ പ്രാർത്ഥനയ്ക്കും
ചെവികൊടുക്കാതെ നിങ്ങൾ,
സ്വയം നിങ്ങളെ തന്നെ കാത്തുകൊള്ളീടുക ,
കല്പാന്തകാലത്തോളം കാത്തുവെച്ചീടുക ...
പുഴ നിറഞ്ഞൊഴുക്കട്ടെ,
മലനിരകളുയർന്നുന്നതിയിൽ നിൽക്കട്ടെ,
മരം വനമായി പൂത്തുപടരട്ടെ !
നിങ്ങളെന്നുമേ നിങ്ങളായി നിലനിന്നിടട്ടെ !
അതാണെൻ പ്രാർത്ഥന,
അതേ,അതാകട്ടെ,അതുമാത്രമാകട്ടെയെൻ അർത്ഥന .. !
DR:ANUP'S POETRY