Thursday, January 30, 2014

വലതു വശത്തെ കാള

വലതു വശത്തെ കാള
=================

വണ്ടിക്കാരന്റെ കൈവാക്കിന് ,
വലതുവശത്ത്‌ നില്ക്കുന്ന
 കാളയെ പോലെ ...

വിധിയുടെ വൈപര്യതങ്ങ-
ളൊക്കയും ,കര്‍മഫലങ്ങ
ളായി എന്നിലേക്ക്
ചാട്ടവാറിലൂടെത്തുന്നു..

കുടഞ്ഞു കളയാന്‍
ശ്രമിക്കുമ്പൊഴൊക്കെയും
മൂക്കുകയര്‍ കൂടുതല്‍
മുറുകുന്നതേയുള്ളൂ ..

വണ്ടിയും ഭാരവും
വലിക്കാം ,
വണ്ടികാരന്റെ
പേക്കൂത്തുകളൊക്കയും
സഹിക്കാം ..

വലത്തുവശത്തുനിന്ന്
ഇടതുവശതേക്കൊരു മാറ്റം
അടിയുടെ ആവര്‍ത്തി -
യിലൊരു കുറവ് ,
അതുമാത്രമാണെന്റെ
പ്രാര്‍ത്ഥന ....

ശവപറമ്പിലെ മന്തുകാലന്റെ
ഭ്രാന്തന്‍ പുലമ്പല്‍ പോലെ ..

മഴയിലലിഞ്ഞ
മണ്ണാംകട്ട പോലെ
കാറ്റത്ത് പറന്നു പോയ
കരിയില പോലെ ,
എന്റെ പ്രാര്‍ത്ഥനയും
അലിഞ്ഞു പറന്നു

പോകാമെങ്കിലും ...
ഇടതു വശത്തേക്കൊരു മാറ്റം......

Saturday, January 25, 2014

ഇ-സൗഹൃദം

ഇ-സൗഹൃദം
==========

എത്ര വശ്യമായിട്ടാണ്
നമ്മുടെ സൗഹൃദങ്ങള്‍
നെയ്യപ്പെട്ടിരിക്കുന്നതു .
കാണാത്ത നൂലുകൊണ്ട്
കരളുകള്‍ കോര്‍ത്തി-
   രിക്കുന്നത് '
താളുകളും കൂട്ടങ്ങളും ,
ഇഷ്ടങ്ങളും,
കൈമാറപ്പെട്ട
സന്ദേശങ്ങളും,
ചിത്രങ്ങളും വിചിത്രങ്ങളും ,
രൂപങ്ങളും രൂപകങ്ങളും ,
ഉപമയും ഉല്‍പ്രേക്ഷയും ,
പങ്കുവെച്ച സ്വപ്നങ്ങളും ,
പറഞ്ഞു തീര്‍ത്ത-
 പിണകങ്ങളും ,
പറയാതെ പോയ
നൊമ്പരങ്ങളും പരിഭവങ്ങളും ,
കൂട്ടുകാരാ ,
നിന്റെ ചാര്‍വാക മുഖം
മാറ്റി വെയ്ക്കു ..
കാണാത്ത നമ്മുടെ
കൂട്ടൊരു മായയല്ല 

സുഖം

സുഖം
=====

ഇനി ഒരു വരി പോലും
മുന്നോട്ടില്ലെന്ന്
പേന ശാ ്യം പിടിച്ചു .

എന്നും ഈ കരച്ചിലും
നഷ്ടങ്ങളും വേദനയും
വിരഹവും പട്ടിണിയും
എഴുതി മടുത്തു ..

കവീ , നീ കണ്ണ്
തുറന്നൊന്നു നോക്കു ,
എത്ര സുന്ദരമാണി ലോകം .
കുഞ്ഞുങ്ങളും
അവരുടെ കൊഞ്ചലുകളും ,
പൂവും പൂമ്പാറ്റയും
കുലച്ചു നില്ക്കുന്ന
വാഴയും ,
നിറഞ്ഞു നില്ക്കുന്ന
തെങ്ങും ,
കുണുങ്ങി ആടുന്ന
വയലുകളും ,
അച്ഛന്റെ കരുതലും,
അമ്മയുടെ കാരുണ്യവും,
സഹധര്‍മ്മിണിയുടെ
പുണരലും ,
ഉടപ്പിറന്നോളുടെ
വാത്സല്യവും ,
സൗഹൃദങ്ങളുടെ
തണലും ,
തളരുമ്പോള്‍
ഗുരുപ്രസാദവും ..

കാണുന്നുണ്ടോ നീ
ഇതൊക്കെ...
ഇനി എഴുത് ...
കദനങ്ങളുടെ ഭൂതത്തെ
കുടത്തിലടച്ച് ,
ചെറുചിരിയോടെ
ചിരിതെളിച്ച മനമോടെ ...

Wednesday, January 22, 2014

നിമജ്ജനം

നിമജ്ജനം
=========

എവിടെയൊക്കയോ
അലഞ്ഞ് ഒടുവില്‍
തിരിച്ചെത്തിയ കാറ്റും,

 തീരങ്ങളായ
തീരങ്ങളിലെല്ലാം
പോയി തലതല്ലി
അലച്ചു തിരിച്ചു
വന്നൊരു തിരയും ,

പല മണ്ണിലും
പെയ്തിറങ്ങി
മടുത്തു തിരികെ
വന്നൊരു മഴയും ,

എന്റൊപ്പം ഇന്നലെ
കടല്‍തീരത്ത് ഒത്തുകൂടി.

ഇനിയുള്ള അവരുടെ
യാത്രകളില്‍
എന്നേയും ഒപ്പും
കൂട്ടുകയാണെന്ന്
പറഞ്ഞു ........ 

Tuesday, January 21, 2014

തിരക്ക്

തിരക്ക്
*********

അടഞ്ഞു കിടന്നിരുന്ന
എന്റെ ജനാലചില്ലില്‍
എന്നും ഒരു ചിത്രശലഭവും
ഒരു മൂളക്കുരുവിയും
വന്നു മുട്ടി തിരികെ
പോകുമായിരുന്നു ..

ഇടവപാതിയും
തുലാവര്‍ഷവും
ഇപ്പുറം കടക്കാതെ
ഈര്‍പ്പം മാത്രം
പതിപ്പിച്ചു തിരികെപോയി ..

ചൂളംവിളിച്ച്ചെത്തുന്ന
കാറ്റ് , ആവുന്ന പണി-
എല്ലാം നോക്കി
ഒന്ന് തുറന്നു കിട്ടാന്‍ ..

ജനാല ചില്ലില്‍
ഇന്ന് ഞാനൊരു
കുറിപ്പ് എഴുതിവെച്ചു
"ശല്യപ്പെടുത്തരുത്
ഞാന്‍ തിരക്കിലാണ് 

Monday, January 20, 2014

കണ്ണുനീര്‍

കണ്ണുനീര്‍
==========

കണ്ണ് ഉപേക്ഷിച്ചയൊരു
നീര്‍ത്തുള്ളിയാണു ഞാന്‍ ,
കൈകുമ്പിളുമായി
കാത്തുനില്‍ക്കാനാരുമില്ലൊരു
പഴംതുണി പോലുമില്ലെന്നെ -
യൊന്നൊപ്പിയെടുക്കാന്‍ .
ഒഴുകിയിറങ്ങി വീണുടയാന്‍ -
ചിന്നിചിതറാനാണെന്റെ വിധി.

പുനര്‍ജനിക്കണമിനിയെനി-
ക്കുപേക്ഷിക്കപെട്ടവര്‍ക്കായി ,
അവര്‍ തന്‍ പൊള്ളുന്ന
ഹൃദയങ്ങള്‍ക്കൊരു
ജലകണികയുടെ
തണുപ്പെങ്കിലും
പകര്‍ന്നു കൊടുക്കാനായി

Sunday, January 19, 2014

എന്‍ഡോസള്‍ഫാന്‍

എന്‍ഡോസള്‍ഫാന്‍
================

ഇല്ലായ്മകളുടെ
വല്ലായ്മകളില്‍
കിടന്നു പുളയ്ക്കു-
ന്നവന്റെ കുഞ്ഞുങ്ങള്‍ ,
ചീര്‍ത്ത കണ്ണുകള്‍ക്ക്
കീടങ്ങളാണ് ..
അവരുടെ  മേല്‍
പിന്നെന്താണ്
തളിക്കേണ്ടത് ?

Saturday, January 18, 2014

നിരാസം

നിരാസം
=======

ഭൂപടങ്ങളും അതിര്‍ത്തി-
കളുമില്ലാത്ത ദേശ-
വഴികളിലൂടെ നടക്കണം.
ലോകത്തിലെ എല്ലാ
വേദനകളും എന്നിലേക്ക്‌
ആവാഹിക്കണം ..
എത്യോപ്യയിലെ എല്ലിചു
വയറുന്തിയ കുരുന്നിന്റെ
കുഞ്ഞു മാനസത്തിലേക്കു
എനിക്കു  വളരണം ..
മാനഭംഗത്തിന്റെ
ഇരുണ്ട യാഥാര്‍ത്ഥ്യ-
ത്തിലേക്ക് നടന്നുപോകുന്ന
പെണ്‍കുട്ടിയുടെ പൊള്ളുന്ന
ഹൃദയത്തിലേക്ക്
പരകായം ചെയ്യണം .
മരിക്കുമെന്നുറപ്പിച്ച
രോഗിയുടെ തീവ്രതകളി-
ലേക്കും, ത്വരകളിലേക്കും
ഒരുപക്ഷേ ശൂന്യതയിലേക്കും
അലിഞ്ഞു കയറണം ..

എന്നിട്ട് ,
ഭൂകമ്പത്തിലെ
അഭയാര്‍ത്ഥിയെപ്പോലെ ,
ഒന്നും അവശേഷിപ്പിക്കാത്ത
മണ്ണിലൂടെ ......,
ചരിത്രമുറങ്ങാത്ത
തീരങ്ങളിലൂടെ ....,
തിരികെ ചെന്ന്
എനിക്കുവേണ്ടി മാത്രം
വളര്‍ത്തിയിരുന്ന
സന്തോഷങ്ങളെയെല്ലാം
കൂട് തുറന്നു വിടണം .

Friday, January 17, 2014

ഒളിയിടം

ഒളിയിടം
=======

മറവിയെന്ന വരമാണ്
ചുണ്ടിലൊരു
ചിരിയൊരുക്കുന്നതു,
ഓര്‍മ്മയെന്ന ശാപമാണ്
കണ്ണുകളില്‍
ഈറനൊഴുക്കുന്നത് ,
കവിതയെന്ന
ഒളിയിടമില്ലാതിരുന്നെങ്കില്‍
ചുമരിലൊരു
പൂമാലയുമായി ഞാന്‍
ഒടുങ്ങിയേനെ ......

Thursday, January 16, 2014

ബസ്‌ യാത്ര

ബസ്‌ യാത്ര
+++++++++

 കുന്നും കുഴിയും
 വളവും തിരുവും
 താണ്ടി,വണ്ടി
 ഓടുകയാണ് ..
ഉള്ളിലൊരുപാടാളുകള്‍ .
 ആശുപത്രികളിലേക്ക്
പോകുന്നവര്‍ ,
ആപ്പിസിലേക്കുപോകുന്നവര്‍ ,
സ്കൂളിലേക്കും തിരിച്ചും
പോകുന്ന കുട്ടികള്‍ ,
പുറപ്പെട്ടുപോയോര്‍ ,
തിരികെ വീടണയുവോര്‍ .

അകെ കലപില.
ഇടയ്ക്ക് കയറുന്നൂ
ചിലരിടയ്ക്കിറങ്ങുന്നൂ ,
സംസാരിച്ചുകൊണ്ടേ
യിരിക്കുന്നു ചിലര്‍
ചിലരാകട്ടെ ധ്യാനത്തി-
ലെന്ന പോലെ
നിശബ്ദരും ...

ബസ്സിന്റെ ബോര്‍ഡില്‍
അവസാന സ്റ്റൊപെന്നു
എഴുതിവെച്ചിരിക്കുന്നതൊരു
കടംകഥയായി പറയാം
'ആദ്യാക്ഷരം
മഞ്ഞിലുണ്ട്
പഞ്ഞിയിലില്ല ,
അന്ത്യാക്ഷരം
മണത്തിലുണ്ട്
മലയിലില്ല '
എനിക്കിറങ്ങേണ്ടത്
അവിടയാണ് ..
ഇനി എത്ര
ദൂരമെന്നറിയില്ല ?

Sunday, January 5, 2014

അഗര്‍ബത്തി

അഗര്‍ബത്തി
****************

പ്രാര്‍ത്ഥിപ്പാന്‍ പലര്‍ക്കും
പലതുണ്ട് കാര്യങ്ങള്‍ ,
പ്രാര്‍ത്ഥിക്കാതിരിക്കാന്‍
ചിലര്‍ക്ക് നൂറുണ്ട്
കാരണങ്ങള്‍ ...
എന്തിരുന്നാലും,
കത്തിയമരുമ്പോള്‍
ശേഷിപ്പത് മണമേതു
-മില്ലാത്തൊരുകുമ്പിള്‍
ചാരം മാത്രം ..........

Saturday, January 4, 2014

പശ്ചിമഘട്ടം

പശ്ചിമഘട്ടം
**************

പുഴയുടെ വഴികളില്‍ ,
കാടിന്റെ നെഞ്ചില്‍ ,
മലയുടെ മാറുതുര
-ന്നതിനുള്ളില്‍ ,
കുടില്‍ കെട്ടി
കൃഷി വെച്ച്
മണ്ണും കല്ലും വിറ്റ് ,
പടിയിറക്കല്ലേ
മഴതരും മലകളെ
തണല്‍തരും മരങ്ങളെ
ഒരു കോടി
ജൈവ വൈവിധ്യങ്ങളെ.

നാം കഴിഞ്ഞാല്‍
പ്രളയമല്ലിനി
വരാനുണ്ട് കിടാങ്ങളനവധി
വരും കാലങ്ങളില്‍ ..
അവരും കുടിക്കട്ടെ
അവരും ശ്വസിക്കട്ടെ
അവരും രുചിക്കട്ടെ
പ്രകൃതിതന്‍ ശുദ്ധ
ജല വായു ഫലങ്ങളെ ,

ഈ മനോഹര
മലനിര ഘട്ടങ്ങളെ
നെഞ്ചോടണച്ചു നാം
കാത്തു വെച്ചിടുകില്‍ ,
ഇല്ല  വരില്ല
നമുക്കൊരു
വിഷമഘട്ടങ്ങളും
ഒരു നാളും നിശ്ചയം !

പ്രതിദ്രവ്യം*

പ്രതിദ്രവ്യം*
========

നമ്മള്‍ ഒന്നും
അറിയുന്നില്ല .
നമുക്കൊന്നും
അറിയുകയുമില്ല.

ഇളംകാറ്റിലൊരു
ഇലയനക്കം പൊലു-
മില്ലാതിരുന്നൊരു
നിശ്ചലതയിലാണ്
പുസ്തകത്താളുകളില്‍
നിന്ന് ,ഭൂമിയുടെ
ചടുല വേഗതയെക്കുറിച്ചു
ഞാനറിയുന്നത് .
കറക്കവും ..
ഭ്രമണവും ...

ഒന്നു മുങ്ങി
നിവര്‍ന്നപ്പോഴേക്കും
പഴയ പുഴ
ഒഴുകിപോയി ...

നമ്മള്‍ ഒന്നും
അറിയുന്നില്ല .
നമുക്കൊന്നും
അറിയുകയുമില്ല.

നാം പറഞ്ഞയോരോ
നുണയും നേരും
സ്തുതിയും ശകാരവും
അന്തരീക്ഷത്തിലലിഞ്ഞു
എവിടെയൊക്കെയോ
എന്തൊക്കെയോയായി
സൂക്ഷിക്കപ്പെട്ടിരിക്കുന്നു .

അനുനിമിഷം
കോശങ്ങളെല്ലാം
പൊഴിഞ്ഞു ,പുതിയ
ഞാനായി മാറുകയാണെന്ന്
ഡോക്ടറാണ്
പറഞ്ഞു തന്നത് .

ഓരോ കാഴ്ചയും,
ഈച്ചയും പൂച്ചയും
ആനയും ആടും
നാമും കാണുന്നത്
-നീയും ഞാനും
കാണുന്നത് പോലും -
എത്ര വ്യത്യസ്തമായിട്ടാണ്

എന്നോ മരിച്ച
നക്ഷത്രത്തിന്റെ
വെളിച്ചവും ,
കടമെടുത്ത
ചന്ദ്രന്റെ വെട്ടവും,
ഒഴുകി പടര്‍ന്ന
രാത്രിയില്‍ ഞാന്‍
ഉറക്കത്തില്‍ കണ്ട
സ്വപ്നം ..ഉണര്‍ന്നപ്പോള്‍
ഓര്‍ക്കുന്നതെയില്ല

 നാമൊന്നും
അറിയുന്നില്ല .
നമുക്കൊന്നും
അറിയുകയുമില്ല.

പക്ഷേ ,
ഈ പണ്ഡിതന്റെ
മുഖമൂടി നല്ലപോലെ
ഇണങ്ങുന്നുണ്ട്‌ ...

*(പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യത്തിനും
(matter) ഒരു പ്രതിദ്രവ്യം (anti matter) ഉണ്ട് )

Thursday, January 2, 2014

മുയല്‍

മുയല്‍
=====

എന്നും ഒന്നാമനായിരുന്നു
കളിയിലും
കാര്യത്തിലും ,
ചിരിയിലും
ചിന്തയിലും,

ഇടയ്ക്കെപ്പോഴോ ,
ഒന്ന് തളര്‍ന്നുന്നുറങ്ങിയത്
മുതല്‍ ..
വിളിയും
പഴിയും
പരാജിതനെന്ന്

ഓന്ത്

ഓന്ത്
=====

എല്ലാ മനുഷ്യര്‍ക്കും
ഉള്ളിലൊരു നിറമേയുള്ളൂ ,
കുശുമ്പിന്റെ കറപ്പോ
ചതിയുടെ ചുമപ്പോ
കാമത്തിന്റെ കരിനീലയോ
സ്നേഹത്തിന്റെ റോസോ
ശാന്തിയുടെ വെളുപ്പോ
അങ്ങനെ ഏതെങ്കിലും
ഒരു നിറം മാത്രം ..

 ബാക്കിയെല്ലാം
വാരിച്ചുറ്റിയ നിറങ്ങളാണ്
ചായം തേച്ച
മുഖങ്ങളാണ് ..
നാക്ക് ചുഴറ്റിയെറിഞ്ഞ്
ഇര പിടിക്കുന്ന
ഓന്തിനെ പോലെ ..
ചുറ്റുപാടുകള്‍ക്കനുസരിച്ച്
നിലനില്പ്പിനനുസരിച്ചു ,
ചൂഴ്ന്നു നോക്കു
നമുക്കൊരു നിറം
മാത്രമല്ലേയുള്ളൂ