Friday, March 28, 2014

വിമാനത്താവളം

വിമാനത്താവളം
============

ജീവനോടെ കുഴിച്ചു
മൂടിയ നെല്‍പാടങ്ങളുടെ
നിലവിളികളും,
തണ്ണീര്‍ത്തടങ്ങളുടെ
ദീനരോദനങ്ങളും,
താവളങ്ങള്‍ നഷ്ടപ്പെട്ട-
വരുടെ വിങ്ങലുകളും,
വിമാനങ്ങളുടെ ഇരമ്പലുക-
ളിലൂടെ  മായിയ്ക്കാന്‍
കഴിയുമോ................?

Wednesday, March 26, 2014

കൊതി

കൊതി
=====

പുലരൊളിയില്‍
പരിമളം പരത്തും
മലരായി തൊടിയില്‍
വിരിയാനും,അതിനു-
ള്ളിലൊളിഞ്ഞിരിക്കുന്ന
മധുകണമായി മാറാ -
നുമുളള മണ്ണിന്റെ
ഒടുങ്ങാത്തകൊതിയാണ്
മരമായി വളര്‍ന്നത് ..

വരണ്ടുണങ്ങിയ
ഭൂമിതന്‍ വിങ്ങുന്ന
നാവില്‍  നനവായി
പടരാനും,കരിയുന്ന
ചെടിയുടെ തണ്ടില്‍
താങ്ങായി തീരാനും,
ആകാശവീഥികളില്‍
അലസമായി അലയാ
-നുമുള്ള കൊതിയാണ്
ജലത്തെ മഴയാക്കി
മാറ്റിയത് ......

കരയുന്ന കണ്ണിലെ
നീര്‍കണം തുടയ്കാനും,
പശിതിന്നു ശോഷിച്ച
വയറില്‍ ഉരുളയായി
സന്തോഷം നിറയ്കാനും
ജനിച്ചും  ജനിപ്പിച്ചും
വിശ്വത്തെയറിയാനും ,
ഒടുവിലറിവായി
അലിയാനുമുള്ള
ആരുടയോ കൊതിയാണ്
അറിയാതെ മുളപൊട്ടിയ
ജീവനെ മര്‍ത്യനായി
അവതരിപ്പിച്ചതും ...

സൃഷ്ടിക്കും സ്ഥിതിക്കും
ഒടുവിലനിവാര്യമായ
ഒടുക്കതിനുമാധാരം
അടങ്ങാത്ത
കൊതിയാണ് സോദരാ ..

Tuesday, March 25, 2014

കിണര്‍

കിണര്‍
======

കുഴിച്ചു
കുഴിച്ചു
കുഴിച്ചു
ചെന്നപ്പോള്‍
കൈകുടന്ന നിറയേ
കിട്ടിയത് ,ഊറ്റി കൊന്ന
പുഴയുടെ അസ്ഥിയും ,
കത്തിച്ചു കളഞ്ഞ
കാടിന്റെ ചിതാഭസ്മവും.

കാറ്റും കരയും

കാറ്റും കരയും
==========

വഴിയില്‍ കണ്ട മരങ്ങളെ
-യാകെയൊരുന്മാദിയെ
പോലുമ്മവെച്ച്ചെത്തിയ
കാറ്റിനോടവള്‍ മൊഴിഞ്ഞു
'ചുടു ചുംബനങ്ങളുടെ
പൂകൂട എന്നിലേക്കും
നീ കമഴ്ത്തുക ...'
ശീല്‍കാരങ്ങളോടെ
ഞാനൊന്നുലയട്ടെ ,
വിയര്‍പ്പും വികാരവും
മെയ്യാകെ പൊടിയട്ടെ,
ചുഴലിപോല്‍ ആഴങ്ങളില്‍
ആഴ്ന്നിറങ്ങട്ടെ ...,

മരം കോച്ചും
മകരമഞ്ഞുമായി ,
വിണ്ടു കീറുന്ന
മീനചൂടുമായി ,
മടിയില്‍ മഴത്തുള്ളികള്‍
ഒളിപ്പിചെത്തുന്ന
തുലാവര്ഷമായി,
തേനൂറും പൂമണമായി ,
ഓരോ ഋതുവിലും
നീയെന്നെ ഋതുമതിയാക്കൂ ,
പൂങ്കാറ്റെ,പുളകിതയാക്കൂ ..

പതിയായി ,ജാരനായി
പൂവാലനായി സഖേ
നിന്‍ പ്രിയ ധരിത്രിയെ
പലവിധം തഴുകിയുണര്‍ത്തുക
ദിനരാത്രങ്ങള്‍ നിറയേ ...  

Saturday, March 22, 2014

പ്രണയ കാലങ്ങള്‍
===============

നിലാവ് നേര്‍ത്തൊരു
നിശീഥിനിയില്‍ ,
നിശാഗന്ധികള്‍ നിഴല്‍
നൃത്തമാടുന്ന രജനിയില്‍,
നീയുറങ്ങാതെ
നിന്‍ മിഴികളടയ്കാതെ
കിനാവു നെയ്യുമ്പോള്‍ ,
സഖീ,ഇനി നീ വന്നെന്‍
ചാരേയിരിക്കുക-യെന്നും
കുളിരുള്ള തണലായ
നിന്‍ മടിത്തട്ടിലെന്‍
തിളയ്ക്കുന്ന ശിരസ്സൊന്നു
ഞാന്‍ ചായ്ക്കട്ടെ ..
ഈ രാവുണരും മുന്‍പ്
നമുക്കൊരു യാത്ര പോകാം
ഉള്ളിലെ മധുരമാം
നിനവുകളിലെക്കും
സുഖമുള്ള വരുംകാല
സ്വപ്നങ്ങളിലേക്കും ..
പിന്നിട്ട ജന്മങ്ങളില്‍
പ്രണയിച്ചു തീരാത്ത
നമ്മുടെ കഥകള്‍ നീ
പാഥേയമായി കരുതുക
മലര്‍വനികളില്‍
'മതി' ചൊല്ലാതെ
പങ്കുവെച്ച അസുലഭ
സുന്ദരനിമിഷങ്ങള്‍
തന്‍ തേനൂറും
ശീലുകള്‍ മൂളുക ...
വെണ്ണയും കൂടെ -
യുള്ളവും കട്ടെടുക്കുന്ന
കണ്ണനും പ്രിയ
തോഴി രാധയുമായി
നാം ഗോകുലം തന്നില്‍
പൂമാരി  പെയ്യിച്ചതും ..
ലൈലയും മജ്നുവും ,.
നളനും ദമയന്തിയും ,
ഒക്കെയായി നാ-
മാടിയ കഥകള്‍ ...
നിയതി തന്‍ ഗംഗയില്‍
ഒഴുകി മറഞ്ഞ
പേരറിയാത്തൊരെല്ലാ
പ്രണയ മിഥുനങ്ങളും
നാം തന്നെയായിരുന്നല്ലോ,
ഇനി വരും പ്രേമാര്ദ്ര
നിമിഷങ്ങളൊക്കയും
നമുക്ക് വേണ്ടിയുള്ളതല്ലോ ,
എല്ലാ ഋതുക്കളും
കാലം നമുക്കായി
പണിയിച്ച വേദികളല്ലേ ,
നാമെന്നും എങ്ങും
നിറയുന്ന പ്രണയമല്ലോ ....

Wednesday, March 12, 2014

ധ്യാനം

ധ്യാനം
======

അമ്മിഞ്ഞയില്‍ ജീവന്റെ
പാല്‍ നിറപ്പതും ,
ക്ഷീരപഥ വീഥികളില്‍ 
പൊന്‍താരകങ്ങളെ -
യണിയിചു നില്പ്പതും ,
തിരയിളകും കടലിലെ
ജലസഞ്ചയത്തെ കാര്‍-
മേഘമാലയാക്കി,യൊടുവി
ലുരുക്കി മഴയായി പെയ്യിപ്പതും ,
വെറും കണ്ണില്‍
തെളിയാത്ത അണുരൂപ
ബീജത്തില്‍ കണ്ണും
കാതും കരളിലൊരായിരം
കഴിവുമായി മനുജനെ -
യൊളിപ്പിച്ചു വെപ്പതും
ആരെന്ന ചോദ്യം ..
താതന്റെ രേതസ്സിലൂട -
മ്മതന്‍ പാലിലൂടെ
വളര്‍ന്നു മുറ്റിയ കോശങ്ങ-
ളോരോന്നിലും മുഴങ്ങി
തുടങ്ങവേ ...
മിഴിയടച്ചു മൊഴിയട
ച്ചെന്റെ ഉള്ളിലുത്തരം
ചികയാന്‍ തുടങ്ങി ഞാന്‍

Monday, March 10, 2014

ലക്കോട്ട്

ലക്കോട്ട്
=======

ലക്കോട്ടിനുള്ളില്‍ ,
ഓര്‍മ്മകളുടെ ഇടവഴികളില്‍
പണ്ടെങ്ങോ അയച്ച
പ്രണയലേഖനങ്ങളൊന്നുമല്ല ..
ജോലിക്കുള്ള ശിപാര്‍ശകളുമല്ല ..
വാതം പിടിച്ച ജീവിതസന്ധികളില്‍
പുരട്ടാന്‍ ധാന്വന്തരം
വേണമെന്ന അച്ഛന്റെ
പരാധീനതകളുമല്ല ...
നേരത്തെ എന്റെ മുടികളില്‍
നര കയറുന്നെന്ന
അമ്മയുടെ ആധികളുമല്ല ...
അമ്മയോടൊപ്പമുള്ള
മകളുടെ പ്രതീക്ഷയോടുള്ള
വിളികളുമല്ല ....

ലക്കോട്ടിനുള്ളില്‍
മടക്കിവെച്ച കടലാസ്സു
തുറക്കുമ്പോള്‍
കരളിനുള്ളില്‍ എല്ലാം
കവര്‍ന്നെടുക്കാന്‍ ഒരു
തോന്നിവാസി വളരുന്നുണ്ടെന്ന
വിളമ്പരമാണ് .............