Tuesday, December 23, 2014

ഇടയന്‍റെ കൂടെ

ഇടയന്‍റെ കൂടെ
===============

നസ്രേത്തിലെ പെരുംതച്ചാ ,
നീ ഉളി രാകി, ഉയിരേകി
കടഞ്ഞെടുത്തൊരു ചാരു ശില്പങ്ങളിന്നിതാ ,
കാനായിലെ വീഞ്ഞു വീപ്പകളില്‍
കമഴ്ന്നു കിടക്കുന്നു ...

അയല്‍കാരന്റെ സര്‍വവും
തട്ടിപ്പറിച്ച് അവരിന്നിതാ
സ്വാര്‍ത്ഥരായി പൊട്ടിച്ചിരിക്കുന്നു .
കുരുടന്റെ മിഴികളില്‍ വെളിച്ചമായി ,
ഊമയുടെ ചുണ്ടില്‍ വാക്കായി ,
ബധിരന്റെ കാതില്‍ നാദമായി ,
മാറിയ  മഹാ വൈദ്യാ ,
കണ്ണുകളുള്ളോരന്ധരായി
തെരുവുകളില്‍ അലയുന്നു ചിലര്‍ .
കുഷ്ഠ)തുരന്റെ കൈകള്‍ ശുദ്ധമായെങ്കിലും ,
മനസ്സിന്റെയുള്ളില്‍ ചലം പൊട്ടിയൊഴുകും
പുണ്ണുമായി പിന്നയും  ചിലര്‍ .

അജഗണങ്ങളെ,തിരിച്ചറിഞ്ഞീടുക
ആത്മാവ് ബലി നല്കിയ
ധീരരക്തസാക്ഷിതന്‍ സങ്കീര്‍ത്തനങ്ങള്‍,
ദാവീദിന്‍റെ സിംഹാസനം
പനിനീര്‍പൂക്കളാലല്ല,  കൂര്‍ത്തമുള്ളുകളാല്‍
തീര്‍ത്തതാണെന്നു  തിരിച്ചറിഞ്ഞീടുക നിങ്ങള്‍.

മുള്‍കിരീടംചൂടിയ വിശ്വരക്ഷകന്‍
ആട്ടിത്തെറുപ്പിച്ച പ്രലോഭനത്തിന്റെ-
പ്രതിലോമ ശക്തിയാം സാത്താനെ
കൂട്ടുപിടിക്കാതിരിക്കുക നിങ്ങള്‍ .

മഗ്ദലനയെ എറിഞ്ഞ കല്ലുകള്‍ ,
വഴിതെറ്റാതിരിക്കാന്‍ -ഓര്‍മ്മചെപ്പുകളായി
നമുക്ക് കരുതി വെച്ചീടാം.....

കുരിശിന്‍റെ വഴിയേ ,
കനിവിന്റെ വഴിയേ ,
ഗിരി മുകളിലെത്താം
ഗുരുപാദ പദ്മത്തിലലിയാം.
നിന്നെ നമിക്കുന്നു ദേവാ,നിന്നെ നമിക്കുന്നു
ഭൂമിതന്‍ പുത്രാ ..ഭൂലോക നാഥാ ..
ഒഴുകി പരക്കട്ടെ ഒളിമങ്ങിടാത്ത
നിന്‍ സ്നേഹസന്ദേശങ്ങള്‍,
ഓരോ തപിക്കുന്ന പാപഹൃദന്തത്തിലും .

ഉറക്കെ പാടുക,
പത്രോസും കൂട്ടരും പകര്‍ത്തിയെഴുതിയ ,
അവന്‍റെ പാടിപതിഞ്ഞ വീരഗാഥകള്‍ .
സ്ഫുടം ചെയ്ത വാക്കുകള്‍ വിരിയട്ടെ
ഹൃദയകമലങ്ങളില്‍ ......
നിറയട്ടെ  ആത്മശുദ്ധി  തന്‍
തേനൂറും മധുരിമ മനമാകെ .

നാഥാ , നിന്‍ തിരുഹൃദയരക്തത്താല്‍
നിര്‍മലമാകട്ടെ ലോകം .
ഗബ്രിയേലുകള്‍  പാറി പറക്കട്ടെ ,
പിറക്കട്ടെ പുതിയൊരാകാശവും
പുതിയ ഭൂമിയും ,പൊന്‍വെളിച്ചവും

Monday, December 8, 2014

Anupinte Kavithakal ചിതറിത്തെറിച്ചവ: നാണയം

Anupinte Kavithakal ചിതറിത്തെറിച്ചവ: നാണയം: നാണയം ====== എന്‍ മിഴികള്‍ പെയ്യു- മ്പോള്‍ ,നീ കൂടെ പെയ്യു- വതെന്തിന് രാമഴപെണ്ണെ? ചേര്‍ത്തണച്ചു മൂര്‍ദ്ധാവി- ലുമ്മ നല്കുവാനിനി ആരു- മില്ലെ...

ചുംബന വിപ്ലവം

ചുംബന വിപ്ലവം 
=============

തെരുവോരങ്ങളില്‍ ,ചേരികളില്‍ 
ഒരുമ്മ പോലും കിട്ടാതെ ,
ജനിച്ചു ജീവിക്കുന്ന 
എത്രയോ അനാഥകുരുന്നുകള്‍!

മരണം പോലുമൊന്നമര്‍ത്തി
ചുംബിക്കുവാന്‍ ,മടിച്ചു -
നില്‍ക്കുന്ന ,ആര്‍ക്കുമേ വേണ്ടാത്ത
എത്രയോ വൃദ്ധജന്മങ്ങള്‍ !

കയറു പൊട്ടിച്ച രോഗങ്ങള്‍
ചവച്ചു തുപ്പിയ ,ഒരു സാന്ത്വന
ചുംബനം കാത്തിരിക്കുന്ന
എത്രയോ രോഗികള്‍!

ഹേ !യുവജനതേ,പങ്കുവെയ്ക്കുക
നിങ്ങള്‍ ,കനിവൂറും ചുംബനങ്ങള്‍
തിരസ്കൃതരായയീ ജന്‍മങ്ങള്‍ക്കായി.

തെരുവിലലയുന്ന കുഞ്ഞിനും ,
പടിയിറക്കിയ വയസ്സര്‍ക്കും ,
മരണം മണക്കുന്ന ആതുരര്‍ക്കും .
കെട്ടിപ്പിടിചൊരുമ്മ നല്‍കി
പ്രതികരിക്കുക ,പ്രതിഷേധിക്കുക.
നിങ്ങള്‍ തന്‍ ചുംബനങ്ങള്‍,ഓരോന്നു-
മവര്‍ക്കൊത്തിരി പ്രതീക്ഷകളാണ്.

പ്രണയമൊരാഭാസമല്ല ,
പ്രതിഭാസമാണെന്ന് തിരിച്ചറിഞ്ഞീടുക.
ആരും കാണാതെ,കവിളിലൊരു
പൂത്തിരിയായി ,പുളകമായി
പങ്കുവെയ്ക്കുന്ന പ്രണയഉമ്മകള്‍
കാലാതിവര്‍ത്തികളല്ലോ ..
ചിതലരിക്കാത്ത ഓര്‍മചിത്രങ്ങളല്ലോ ...

നൂല്‍പാലം

നൂല്‍പാലം
************

യുദ്ധം ജയിച്ചു കഴിഞ്ഞപ്പോഴാണ് 
കിരീടവും ചെങ്കോലും ,
സിംഹാസനവും നഷ്ടമായത് ..

ആദ്യം ഓടിയെത്തിയപോഴാണ്
മുന്നില്‍ ഇനി ദൂരങ്ങളി-
ല്ലായെന്നു മനസ്സിലായത്‌ ..

ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞൊ-
ഴുകിയപ്പോഴാണ്,എല്ലാ
കണ്ണുനീരിനും ഉപ്പാണെന്ന്
തിരിച്ചറിഞ്ഞത് ......

കണ്ണുകളില്‍ തിമിരം
പടര്‍ന്നു കയറിയപ്പഴാണ്
തലയ്ക്കുള്ളിലെ മിഴിതുറന്നത്.

കാല്‍കീഴിലെ മണ്ണ്
ഒലിച്ചുപോകുമ്പോഴാണ് ,
ഭാരമില്ലായ്മ അനുഭവിച്ചറി
-യുന്നതെന്ന് പഠിപ്പിച്ചത്
തിരയും കടലുമാണ് ,
പിന്നെ ഒരു ജീവിതകാലവും

നാണയം

നാണയം
======

എന്‍ മിഴികള്‍ പെയ്യു-
മ്പോള്‍ ,നീ കൂടെ പെയ്യു-
വതെന്തിന് രാമഴപെണ്ണെ?
ചേര്‍ത്തണച്ചു മൂര്‍ദ്ധാവി-
ലുമ്മ നല്കുവാനിനി ആരു-
മില്ലെന്നതെന്‍ മൌന ദുഃഖം.
മിഴിയിറുക്കിയടച്ചു ,ഞെളി -
പിരിഞ്ഞു കരഞ്ഞപ്പോഴൊ -
ക്കയും ,അമ്മിഞ്ഞ കുടിപ്പി -
ച്ചുണ്ണി വയറുനിറപ്പിച്ച് ,
പാല്‍ പുഞ്ചിരി വിരിയിച്ച
അമ്മ തന്‍ വാത്സല്യം ,
കാര്‍ന്നു തിന്നുന്ന ആമയം .

കരിപിടിക്കുന്നതു നിന്‍
കരങ്ങളിലല്ല ,കരളി -
ലാണെന്നു തിരിച്ചറിഞ്ഞിടുക
നീയെന്‍ പ്രിയ സഖി.
നാളെ തന്‍ നേരായി ,
നന്മ തന്‍ ചെറുതിരി -
നാളമായി മാറുക ,നിങ്ങളീ
വസുധയിലെന്‍ മക്കളേ .

ഊര്‍ദ്ധന്‍ വലിക്കും നിമിഷം
വരേയ്ക്കും ,ഉണ്മയില്‍ നിറ -
സുകൃതമായി ,നിത്യാനിത്യ
ബോധം,പീലി നിവര്‍ത്തിയാടിടട്ടെ.
ചേമ്പിലയിലയൊരു ജലകണിക
പോലെയെന്‍ ഉള്ളം ,കള്ളങ്ങളില്‍-
കലികാല കാപട്യ കണ്മഷ-
ങ്ങളില്‍,കലരാതിരിക്കട്ടെ ..
അപരന്റെ ദുരിതപര്‍വങ്ങളി-
ലെന്‍ ഇടനെഞ്ച് നീറിടട്ടെ.
സ്വാര്‍ത്ഥനാകട്ടെ ഞാന്‍ ആത്മാ-
വുണങ്ങുന്ന,മമ ജീവ ദുഖങ്ങളില്‍.
നിവൃത്തി നേടട്ടെ ,ആത്മ-
ഹര്‍ഷങ്ങളോടിനി,മുക്തി തന്‍
ശാന്തിപഥങ്ങള്‍ തന്നിലൂടെ...