Saturday, September 28, 2013

മയില്‍പീലി

മയില്‍പീലി 
=========

പുസ്തക താളിലിരുന്നു 
പെറ്റുപെരുകുന്ന 
മയില്‍പീലിയും 
നഖത്തിലെ വെള്ളപാടുകള്‍ 
കൊണ്ടുത്തരുന്ന 
പുതുകുപ്പായങ്ങളും 
കുഞ്ഞുമനസ്സിലെ 
പ്രത്യാശകളാണ് 
കഠിന സൗഹൃദങ്ങളാണ്‌ 

ഒറ്റമരകാടു പോലെ 
മയില്‍പീലി ..
സുഖമുള്ള ഓര്‍മ്മപെടുത്തലാണ് 
മഷിത്തണ്ട് ..
മഞ്ഞുപോയ ഓര്‍മ്മത്തെറ്റുകളും 

സഞ്ചിയില്‍ കല്ലുപെന്‍സിലിനൊപ്പം 
ഒളിപ്പിച്ചു വെച്ചിരിക്കുന്ന 
മഞ്ചാടിക്കുരു 
എത്ര വളര്‍ന്നാലും
നഷ്ടപ്പെടാത്ത 
നിഷ്കളങ്കതയാണ് 
മയില്‍പീലിയില്‍ 
ഞാന്‍ സ്വയം 
ഇല്ലാതാവുകയാണ്

Wednesday, September 25, 2013

ഉടുപ്പുകള്‍

ഉടുപ്പുകള്‍
=======

'വാവേ'യെന്ന വിളികേട്ടാണ്
കണ്ണു തുറന്നത് ,
കുറേ കഴിഞ്ഞപ്പോള്‍
'കുട്ടി' എന്നായി
പിന്നെ ..ചെറുപ്പക്കാരായെന്നും
വളര്‍ച്ചയുടെ പടവുകളില്‍
വിളികള്‍ പലതായി
വളര്‍ന്നു  വളര്‍ന്നു
തളര്‍ന്നപ്പോള്‍
വയസ്സനെന്നായി

മുലകുടിച്ചും
മുട്ടിലിഴഞ്ഞും
മൂക്കളയൊഴുക്കിയും
മപ്പാസ്സുകളിച്ചും
പ്രേമിച്ചും
മണവാളനായും
അച്ഛനും പിന്നെ
മുത്തച്ചനായും
ഊന്നുവടിയിലൂന്നി
ഓര്‍മ്മകളിലുറങ്ങിയും
വിളികള്‍ക്കനുസരിച്ച്
ഞാന്‍ ആടികൊണ്ടേയിരുന്നു

കണ്ണാടിയിലെ
പ്രതിരൂപകാഴ്ചകളെ
അതിശയത്തോടെയാണ്
ഞാന്‍ കണ്ടിരുന്നത്‌

ഓരോ വിളികള്‍ക്കും
ഓരോ അളവിലുള്ള
ഉടുപ്പുകള്‍

ഒരു ദിവസം
കണ്‍പോളകള്‍
തിരുകിയടച്ചവര്‍
പറഞ്ഞു
'കഴിഞ്ഞു...ഇനി ദഹിപ്പിക്കാം'

നഗ്നനായ ഞാന്‍
തിരിഞ്ഞുനോക്കാതെ ഓടി
നൂണ്ടു കയറാന്‍
 ഒരുടുപ്പിനായി
വേഷപകര്‍ച്ച്ചയ്കായി

Thursday, September 12, 2013

ഓണക്കിനാവുകള്‍

ഓണക്കിനാവുകള്‍
**********************
       പൂവിളി ഉയര്‍ന്നു
       പൂക്കളമൊരുങ്ങി
ആഷാഢം തലതല്ലിയൊഴിഞ്ഞു ,
ആതിര പൂത്തു
ആവണിപൂക്കളീന്ന്
തേന്‍ കുടിച്ചായിരം
വണ്ടുകളുച്ച്ചത്തില്‍  പാടി
'ഓണം വന്നോണം  വന്നു '
തുമ്പയിലയിലിരുന്നു
ഓണത്തുമ്പിയതേറ്റു പാടി
'ഓണം വന്നോണം  വന്നു '
സമത്വത്തിന്‍ ഗാഥകള്‍ മൂളി
ഐശ്വര്യത്തിന്‍ കെടാവിളക്കുമായി
മാവേലിതമ്പുരാനിങ്ങണഞ്ഞു

നതോനതയുടെ ശ്രുതിപരത്തി
കുയില്‍ പാട്ടിനാരവമുണര്‍ത്തി
ഓളപരപ്പുകളെ തോട്ടുണര്‍ത്തി
വള്ളംകളിയുമാഗതമായി
ചക്കയ്ക്കുപ്പുണ്ടോപാടും
ചങ്ങാലിപക്ഷികളുമിങ്ങെത്തി

നറുംപാല്‍ ചുരത്തി
പൂനിലാവൊഴുക്കി
മാനത്തുതാരകങ്ങള്‍
ആശംസകളെന്നെഴുതി

ഓണപാട്ടിന്റെയും
കൊയ്ത്തുപാട്ടിന്റെം
ശ്രുതിമധുരഗാനം പാടിയ
ശ്രാവണവീണാ തന്ത്രികള്‍
നിലച്ചു ,
പോയൊരാ ഓണത്തിന്‍
തേനൂറും സ്മരണകളും പേറി
ചങ്ങാലി പക്ഷികള്‍
തിരികെ പറന്നു
വീണ്ടും വരുന്നോരാ
ഓണത്തെകുറിച്ചുള്ള
കിനാവുകള്‍ തീര്‍ത്ത്
ആവണിപൂക്കള്‍ മെല്ലെ
കണ്ണടച്ച് മയങ്ങി
സുഖഷുപ്തിയില്‍ .....!
{5 / 9 / 1993 }
(പതിമൂന്നാം  വയസ്സിലെഴുതിയത്
കിനാവായി വീണ്ടും കരളില്‍
പൂക്കുന്നു )

Thursday, September 5, 2013

നിറവ്

നിറവ്
*******
വാക്കുകള്‍ അവസാനിക്കുനിടത്തു
നിന്ന്  നമുക്ക് തുടങ്ങാം
മനസ്സിന്റെ അതിര്‍ത്തി
കള്‍ക്കപ്പുറത്ത് നിന്നും

കാരണം,
നമുക്കെത്തിചേരേണ്ടത്
ശൂന്യതയിലാണ്
ഉള്ളിപൊളിച്ചുപോളിച്ചു
ള്ളില്‍ ചെല്ലുംപോഴുള്ള
ശൂന്യത
നമുക്ക് വിരിയേണ്ടുന്നതും
വളരേണ്ടുന്നതും അവിടെയാണ്

ഒഴിഞ്ഞ പാത്രത്തിലല്ലേ
നിറയാനാവൂ

Monday, September 2, 2013

പുനര്‍ജന്മം

പുനര്‍ജന്മം
************

മരിച്ചവരുടെ ലോകം
ജീവിച്ചിരിക്കുന്നവരുടെ
ഹൃദയങ്ങളാണ്
പരലോക യാത്ര
ഹൃല്ലോകത്തിലേക്കും

നല്ല ഹൃദയങ്ങളില്‍
ചേക്കേറിയവര്‍
സ്വര്‍ഗ്ഗസ്ഥര്‍
ദുഷ്ടഹൃദയങ്ങളില്‍
ഇരിപ്പുറപ്പിച്ചവര്‍
നരകത്തിലും

 സ്വര്‍ഗ്ഗസ്ഥര്‍
സഹൃദയരിലെ
നല്ല ചിന്തകളിലൂടെ
പുനര്‍ജനിക്കുന്നു
അവരില്‍ ചിലര്‍
പ്രതീകങ്ങളും
ദൈവങ്ങളുമായിതീര്‍ന്ന്
കാലാതിവര്‍ത്തികളാകുന്നു

നരകഹൃദയങ്ങളില്‍
നിവസിക്കുന്നവര്‍
ദുര്‍ചിന്തകളായി
പുനര്‍ജനിക്കുന്നു
വിപരീതപരിണാമങ്ങളിലൂടെ
പന്നിയായി
പട്ടിയായി
പുഴുവായി
പുറകിലേക്ക് പോകുന്നു

ഒരിക്കലും നശികാത്ത
ഊര്‍ജജം
പുനര്‍ജനികളായി
അവസ്ഥാന്തരങ്ങളായി
മുഷിഞ്ഞ കുപ്പായങ്ങള്‍
മാറ്റി
പുതിയവയിടുന്നു