Monday, August 6, 2018

തിരികെ


തിരികെ
* * * * * * * *
ഉണർവിന്റെ പുലർവെട്ട -
മെത്തുന്ന വേളയിൽ,
എന്നുമെൻ ശയ്യയിൽ 
പരതുന്നു നിന്നെ ഞാൻ.
നീലകടമ്പിന്റെ ചേലൊത്ത പെണ്ണേ!
ഈറൻ മുടിയുമായി
ഇളംതെന്നൽ പോലെ നീ
വരുവതും കാത്തു ഞാൻ
നിൻ പദനിസ്വനം
കാതോർത്തിരിക്കയാണ്!
ആഴക്കടലിൽ മുത്തും
പവിഴവും ചിപ്പിയിലാക്കുവാൻ
പോയതാണോ ?
ആകാശചരിവുകളിലൊരു
കുടം വെള്ളവുമൊക്കത്തു
വെച്ചു നീ മഴമേഘതേരേറി
പോയതാണോ?
മഴനൃത്തമാടുന്ന മയിലിന്റെ
പീലിയിൽ ചായം പുരട്ടുവാൻ
പോയതാണോ?
നീലകടമ്പിന്റെ ചേലൊത്ത
പെണ്ണേ!
തിരികെ വരിക നീ
തിരികെ വരിക നീ
വിരഹതാപത്തിന്റെ
ഹൃദ്ശൂലമേലെ നീ
പ്രണയതൈലം പുരട്ടി തടവുക!
തിരികെ വരിക നീ
തിരികെ തരിക നീ
മമജീവരാഗത്തിൻ
നഷ്ടതാളങ്ങളൊക്കയും!
തിരികെ വരിക നീ
തിരികെ നിറയ്ക്ക നീ
മൂന്നിതൾ പൂവിലെ
മധുവും മകരന്ദവും!
തിരികെ വരിക നീ
തിരികെട്ടു നിറംകെട്ട
ഏകാന്ത രജനികളിൽ
തുഷാരം പൊഴിക്കുന്ന
പൂർണേന്ദുമുഖിയായി,
നിലാവൂറുന്ന നിശാഹാസ ഗന്ധമായി!

നിസ്സാന്ത്വനങ്ങൾ

നിസ്സാന്ത്വനങ്ങൾ
..............................
'മാന്ത്രിക നിമിഷങ്ങളിൽ'
ഐസ്ക്യൂബിട്ട് നുണയവേ,
പിന്നിലൂടെത്തി, കഴുത്തിൽ
കൈയ്യിട്ട് ചുംമ്പിച്ച്,
ചെവിയിൽ പതുക്കനെ,
ഈ രാത്രിക്ക്, ഏഴു പകലുകൾ
പകരം തരാമെന്നു പറഞ്ഞ്,
പകുതിയെഴുതിയ വരികളെ
കടലാസിൽ നിന്നിറക്കി വിട്ട്
നീ കയറികിടന്നതു മറന്നു പോയോ?
നമ്മുടെ കാട്ടുദൈവങ്ങൾ
കുടിവെള്ളം കിട്ടാതെ,
മണ്ണടരുകളിൽ ഫോസിലുകളായി
കിടന്ന്, എണ്ണക്കിണറുകളി-
ലൂടൊഴുകിയിറങ്ങുമെന്നും,
അന്നു നാം വികസനത്തിന്റെ
രതിമൂർച്ഛ നേടുമെന്നും,
പറഞ്ഞത് നീ മറന്നുവോ?
കുഞ്ഞുങ്ങൾക്കായി,
കാടുണ്ടാക്കി, കുളംകുഴിച്ച്
മൺവീടു പണിയണമെന്നും
ഉള്ളുതുറക്കെ ചിരിച്ച്,
ഉള്ളതുകൊണ്ടോണം പോലെ
അതിൽ കഴിയണമെന്നും
നാം സ്വപ്നംകണ്ടതു മറന്നുപോയോ?
ചെപ്പിലിനിയൊത്തിരി കുങ്കുമം
ബാക്കിയുണ്ടല്ലോ?
ഉടലിലിനിയൊത്തിരി വസന്തങ്ങൾ
ബാക്കിയുണ്ടല്ലോ?
പിടിച്ചുകൊണ്ടുപോയ കൈ
തട്ടിമാറ്റി നീ തിരികെ വരിക !
എന്റെ കണ്ണടയും മഷികുപ്പിയും
നിന്റെ കൈയ്യിലല്ലോ,
അതും മറന്നുവോ നീ!
DR:ANUP'S POETRY

പരദൂഷണം

പരദൂഷണം
* * * * * * * * *
നമ്മുക്കറിയാത്ത നമ്മുടെ -
യെത്രയോ കഥകള,വർക്കറി-
യാമെന്നറിയാമോ നിനക്ക്?
നാം പോകാത്തയിടങ്ങളിലവർ
നമ്മളൊത്തു പോയിട്ടുണ്ടെന്ന്!
നമ്മൾ നനഞ്ഞിട്ടില്ലാത്ത മഴകൾ
അവർ നമുക്കൊപ്പം നനഞ്ഞിട്ടുണ്ടെന്ന്!
നാം പിണങ്ങാത്ത സന്ധ്യകളിൽ,
രണ്ടു വിദൂരസ്ഥലങ്ങളിൽ നമ്മൾ
പിണങ്ങിയിരിക്കുന്നതവർ കണ്ടിട്ടുണ്ടെന്ന്!
കാണാത്ത കാഴ്ച്ചകൾ
കഥയാക്കി മെനയുന്നവർ -
ക്കുണ്ടൊരു സുഖം,
അന്യന്റെ കരളിൽ കനൽ
കോരിയിട്ടതിൻ സുഖം!
കൂരയിൽ കഞ്ഞിതിളച്ചില്ലെങ്കിലെന്ത -
പരന്റെ ചോറിൽ മണ്ണുവാരിയിടാ
നായാലതിൽപരമെന്ത് നിർവൃതി!
പതിവാക്കിയവർക്കു പരദൂഷണം
പരമസായൂജ്യമാർഗം പരമാനന്ദദായകം!
നിർത്താം നമുക്കുമൊരുവന്റെ
തെറ്റുകുറ്റങ്ങളവന്റെയസാന്നിദ്ധ്യത്തിൽ
പറയുന്ന ശീലം... ഓർമ്മിച്ചിടാം
പരദൂഷണം ഒട്ടുമേ നരഭൂഷണമല്ലെന്നത്!
DR:ANUP'S POETRY