Monday, August 6, 2018

നിസ്സാന്ത്വനങ്ങൾ

നിസ്സാന്ത്വനങ്ങൾ
..............................
'മാന്ത്രിക നിമിഷങ്ങളിൽ'
ഐസ്ക്യൂബിട്ട് നുണയവേ,
പിന്നിലൂടെത്തി, കഴുത്തിൽ
കൈയ്യിട്ട് ചുംമ്പിച്ച്,
ചെവിയിൽ പതുക്കനെ,
ഈ രാത്രിക്ക്, ഏഴു പകലുകൾ
പകരം തരാമെന്നു പറഞ്ഞ്,
പകുതിയെഴുതിയ വരികളെ
കടലാസിൽ നിന്നിറക്കി വിട്ട്
നീ കയറികിടന്നതു മറന്നു പോയോ?
നമ്മുടെ കാട്ടുദൈവങ്ങൾ
കുടിവെള്ളം കിട്ടാതെ,
മണ്ണടരുകളിൽ ഫോസിലുകളായി
കിടന്ന്, എണ്ണക്കിണറുകളി-
ലൂടൊഴുകിയിറങ്ങുമെന്നും,
അന്നു നാം വികസനത്തിന്റെ
രതിമൂർച്ഛ നേടുമെന്നും,
പറഞ്ഞത് നീ മറന്നുവോ?
കുഞ്ഞുങ്ങൾക്കായി,
കാടുണ്ടാക്കി, കുളംകുഴിച്ച്
മൺവീടു പണിയണമെന്നും
ഉള്ളുതുറക്കെ ചിരിച്ച്,
ഉള്ളതുകൊണ്ടോണം പോലെ
അതിൽ കഴിയണമെന്നും
നാം സ്വപ്നംകണ്ടതു മറന്നുപോയോ?
ചെപ്പിലിനിയൊത്തിരി കുങ്കുമം
ബാക്കിയുണ്ടല്ലോ?
ഉടലിലിനിയൊത്തിരി വസന്തങ്ങൾ
ബാക്കിയുണ്ടല്ലോ?
പിടിച്ചുകൊണ്ടുപോയ കൈ
തട്ടിമാറ്റി നീ തിരികെ വരിക !
എന്റെ കണ്ണടയും മഷികുപ്പിയും
നിന്റെ കൈയ്യിലല്ലോ,
അതും മറന്നുവോ നീ!
DR:ANUP'S POETRY

No comments: