Monday, September 25, 2017

തഥോ ജയ:

തഥോ ജയ:
തേരു നീ തെളിക്കുക,
പാർത്ഥൻ ഞാനതിലുണ്ട് കൃഷ്ണാ.
മഹാരണാങ്കണമധ്യേ രഥം നിർത്തുക.
കൺതുറക്ക കാണട്ടെ
ഞാനടരാടേണ്ടുവതാരൊക്കെയോടെന്ന്,
ശത്രുപക്ഷമായി ചേർന്നു
നിൽക്കുവതാരൊക്കെയെന്ന്.
പ്രിയരെന്നു കരുതിയവർ,
ഒക്കത്തിരുത്തിയർ,
കുഞ്ഞുനാളിൽ കുറുമ്പുകൾ
കാട്ടിയൊപ്പം കളിച്ചവർ,
കൂടെ പഠിച്ചവരൊരുമിച്ചുണ്ടവർ,
ജ്ഞാനം പകർന്നവ,രരികളായി
മറുപുറത്തക്ഷൗഹണികളി-
ലണിനിരന്നു നിൽക്കുന്നു.
ഋഷീകേശാ, പാഞ്ചജന്യം
നീ മുഴക്കികഴിഞ്ഞല്ലോ,
ദേവദത്തമീ ഞാനും,
വീരന്മാരൂഴംപോലവരുതൻ
ശംഖുകൾ ഊതിക്കഴിഞ്ഞിതല്ലോ?
കാഹളങ്ങൾ ഉയരുന്നുവല്ലോ...
നിനച്ചില്ല ഞാൻ ദൈവമേ
ധർമ്മയുദ്ധമെങ്കിലും,രിപുക്കളിവർ
ഇത്രമേലറിയുന്നവരെന്ന്,
കൊല്ലേണ്ടതെൻ മക്കളെ തന്നെയെന്ന്!
വിറയ്ക്കുന്നു കൈകൾ,
ധനുസ്സൂർന്നു പോകുന്നു,
വയ്യ മാധവാ,മതിയിൽ മന്ദതപടരുന്നു,
മതി നീ തേർ തിരികെ തെളിക്കുക.
നേട്ടമെന്തൊക്കെ നിരത്തിയാലുമീ
നോട്ടത്തിൽ തന്നെയെൻ
ഗാത്രം തളരുന്നു, മനമാകെയുലയുന്നു
കണ്ണുകളിലാന്ധ്യം കയറുന്നു.
കീരീടം കിട്ടുമെന്നിരിക്കലും
കിരീടി ഞാൻ കീഴടങ്ങുന്നു.
സ്വർലോകം ലഭിക്കുമെന്നാകിലും
നിസ്വാർത്ഥമായി ഞാൻ പിൻതിരിയുന്നു.
തിരികെ തേർ തെളിക്കുക
തിരിഞ്ഞു പോകാം പിരിഞ്ഞു പോകാം.
വിഷാദത്തിൽ പടുകുഴിയിൽ
വീണു ധനഞ്ജയൻ,ധീരനവൻ
ജയിക്കാനായി പിറന്നവനെങ്കിലും,
ഹതാശനായി അഹിതങ്ങൾ
അശുഭങ്ങളൊന്നൊന്നായി
പുലമ്പിക്കൊണ്ടിതികർത്തവ്യ -
മൂഢനായി തേർത്തട്ടിലൂർന്നിരുന്നു.
ഉണരുക,ഉയിർത്തെഴുന്നേൽക്കുക
പ്രബുദ്ധനാകുക ഫൽഗുനാ നീ,
ഉദാസീനതകൊളൊക്കെ വെടിഞ്ഞു -
ത്കൃഷ്ട കർമ്മത്തിലാമഗ്നനാകുക.
ഒന്നോർത്തുകൊള്ളൂ അർജ്ജുനാ
ഒളിച്ചോടാനാവുകയില്ലീ ചക്രവ്യൂഹങ്ങളീന്ന്,
ഓടിയാലുമോടിയാലും തീരുന്നതല്ലീ
വാഴ്വിലെ ദൂരങ്ങളത്രയുമെന്നു നിശ്ചയം.
മരണമതൊന്നേയുള്ളു മർത്യനെന്നു
സ്മരണയിലുറപ്പിച്ചുപൊരുതുക പോരാടുക.
ഒക്കെ പ്രതികൂലമാകുന്ന കാലത്തു -
മതിജീവനമാണു സ്വധർമ്മം സഖാ.
മമതാബന്ധങ്ങൾ നോവിന്റെ
നിലവറകളെന്നറിഞ്ഞീടുക,
മാമ്പൂവും മക്കളും,മോഹങ്ങളും
മോഹഭംഗങ്ങളുമെന്നുൾകൊള്ളുക.
താമരത്താളിലെ തുള്ളിപോലീ
ജീവിതം ജീവിച്ചു തീർക്കണം.
ചതുരംഗപലകയിലുരുളുന്ന
പകിടപോൽ,മാറിമറിയുന്നതാണീ
സുഖദു:ഖനിമിഷങ്ങളൊക്കെയും .
തള്ളികളയണമതു തനയാനാണെങ്കിലും
അധർമ്മത്തെ കൂട്ടുപിടിക്കുകിൽ.
വക്രബുദ്ധികൊണ്ടൂരാക്കുടുക്കുകൾ
തീർക്കുന്ന ശകുനിമാർ,
തെറ്റിന്റെ മാർഗ്ഗത്തിൽ യുദ്ധം
നയിക്കുന്ന ദുര്യോധനന്മാർ,
വഴിപിഴച്ച നിയമങ്ങളടിച്ചേൽപിച്ചു
ഭരിക്കുന്ന ദുശ്ശാസനന്മാർ,
അധർമ്മത്തിന്റെ കൊടിക്കൂറകൾ
പാറിച്ചുകൊണ്ടൊരുനൂറു സോദരർ ചുറ്റും.
രഥമേറുക,പഞ്ചേന്ദ്രിയങ്ങളാം കുതിരകൾ
തൻ കടിഞ്ഞാണാം മനസ്സെൻ
കൈയ്യിൽ തരിക രഥീ നീ .
തളരാത്ത തനുവുമായി
ഇടറാത്ത മനസ്സുമായി
കുരുക്ഷേത്രംപോൽ ദിനവും
നിന്നുൾതട്ടിലരങ്ങേറുന്ന
അന്ത:സംഘർഷങ്ങളിലജയ്യനാവുക.
തേരാളി ഞാനുണ്ട്
പോരാളി നീയുണ്ട്
വിജയാ വിജയം സുനിശ്ചയം!
' യഥോ ധർമ്മസ്തതോ ജയഃ '

DR:ANUP'S POETRY

Saturday, September 16, 2017

പ്രാകൃതൻ

പ്രാകൃതൻ🌿

ശാസ്ത്രത്തിനെന്നും
ചോദ്യങ്ങളേയുണ്ടായിരുന്നുള്ളൂ,
പ്രകൃതിക്ക് ഉത്തരങ്ങളും.
സംശങ്ങളായിരുന്നു
ശാസ്ത്രത്തിനെപ്പോഴും
പ്രകൃതിക്ക് ബോധ്യങ്ങളും.
പുതുമകൾതേടി ശാസ്ത്രമലഞ്ഞു,
പഴമകളിൽ പ്രകൃതിപൂത്തു.
കണ്ടുപിടിത്തങ്ങളാണ്
ശാസ്ത്രത്തിനിഷ്ടം,
കണ്ടെത്തലുകൾ പ്രകൃതിക്കും.
കരച്ചിലൊരു നോവാണെന്നു
പ്രകൃതി പറഞ്ഞപ്പോൾ,
കണ്ണീർഗ്രന്ഥിയുടെ
വിസർജ്യമെന്നു
ശാസ്ത്രമടിവരയിട്ടു.
നനുത്ത കൈകൾകൊണ്ട്
പ്രകൃതി ചേർത്തുപിടിക്കുമ്പോൾ,
യന്ത്രകൈകളാൽ ശാസ്ത്രം
വേരറുത്തു വലിച്ചെറിയുന്നു.
സ്വഭാവമളന്ന് പ്രകൃതിയെ
നമുക്കവളെന്നു വിളിക്കാം
ശാസ്ത്രത്തെ അവനെന്നും.
ഭൂപാളികളിലേക്ക്
ഹൃദയാന്തരാളങ്ങളിലേക്ക്
അവളാണ്ടിറങ്ങുമ്പോൾ,
ഭൗമാന്തരീക്ഷവും വിട്ടകലങ്ങളിൽ
അളില്ലാ മണ്ണുകളിൽ, അവൻ
അധിവാസത്തിന്റെ ,
പ്രവാസത്തിന്റെ
പുതിയ കോപ്പുകൾ കൂട്ടുന്നു .
മുറിവുകളിൽ ചേർച്ചയുടെ
പച്ചിലനീരായി അവൾ
സ്വാസ്ത്ഥ്യം പകരുമ്പോൾ,
ഛേദിക്കലിന്റെ നൊമ്പരങ്ങളുമായി
അവൻ പല്ലിളിക്കുന്നു.
പരിണാമത്തിന്റെ പരിരക്ഷയുടെ
പകർന്നുനല്കലിന്റെ പച്ചനിറങ്ങൾ
പ്രകൃതി വാരിവിതറുമ്പോൾ.
സർവ്വസംഹാരത്തിന്റെ
അണുബോംബുകൾ ശാസ്ത്രം
സംഭരിച്ചുവെയ്ക്കുന്നു.
കൈയ്യേറ്റങ്ങളിലുടെ ശാസ്ത്രം
വളരുമ്പോൾ,
കുതന്ത്രങ്ങളറിയാത്ത പ്രകൃതി
വരളുന്നു.
അവളെ തോല്പിക്കുന്നതാണ്
വിജയമെന്നവൻ അസന്ദിഗ്ദമായി
പറയുമ്പോൾ, മാറിനിന്നു
മുഖംപൊത്തിയവൾ ചിരിക്കുന്നു ..
അവൻ ജയിച്ചപ്പോഴൊക്കെ
അവൾ തോറ്റിട്ടുണ്ട്,
തോറ്റയവൾ തിരിച്ചടിച്ചപ്പൊഴൊക്കെ
അവൻ തവിടുപൊടിയായിട്ടുമുണ്ട്.
ഇന്നൊന്ന് നാളെ മറ്റൊന്ന്
ശാസ്ത്രം മാറിക്കൊണ്ടേയിരിക്കുന്നു
ഒപ്പമതിൻ സത്യങ്ങളും,
പ്രകൃതിക്കെന്നുമൊന്നുമാത്രം
സത്യം സുന്ദരം സനാതനം .
അതറിയുന്നവൻ പ്രാകൃതനും.
DR:ANUP'S POETRY

വിരലിൽ മഷിപുരണ്ടവർ

വിരലിൽ മഷിപുരണ്ടവർ
* * * * * * * * * * * * * * * * *
കേൾക്കുവതെന്തീയാരവം
മനുജന്റെ മൂളലോ,
മർക്കടന്റെ കൂവല്ലോ.
( അറിയേണ്ട പറയേണ്ട
കിടപ്പാടം പോയൊരാദിവാസിയുടെ
നെഞ്ചുനീറി കരച്ചിലാണത്)
മറുത്തുള്ള വാക്കുകൾ
മുളയിലേ നുള്ളണം,
നേരുള്ള നാവുകളരിഞ്ഞ -
രിഞ്ഞെറിയണം,
കായ് വേറെയുണ്ടെങ്കിലും
പുരമേലെ ചാഞ്ഞാൽ
മൂടോടെ വെട്ടണം,
വെട്ടി നിരത്തണം.
മുനികളെ പോലെ മൗനിച്ചിരിക്കണം,
മസ്തിഷ്ക്കപ്രക്ഷാളന-
ത്തിലൂടണികളെയണിനിരത്തണം.
ഉരഗങ്ങളെപ്പോലൂഴിലിഴയട്ടെ -
യവറ്റകൾ, ഉഗ്രശാസനകൾ
ഉയിർകൊടുത്തും കാക്കണം.
കാര്യങ്ങൾ കാലത്തുതീർപ്പാൻ
ഭരിപ്പോന്റെ കാലിൽപിടിക്കണം.
തമ്മിൽ തല്ലി കൊന്നു -
തീർക്കട്ടെ കഴുതകൾ,
ഒക്കെ കണ്ടുരസിച്ചങ്ങനെ
കൊടിവെച്ച കാറിൽ
ചീറിപായണം,
കോടികൾ കോഴയായി വാങ്ങണം,
നികുതിപിഴിഞ്ഞാകാശയാത്രകൾ
പോകണം,സ്വർഗ്ഗസൗധങ്ങളിൽ
മതിവരുവോളമഭിരമിക്കണം.
ജനാധിപത്യമാണിത്,
പ്രജയ്ക്കു ചെങ്കോലുകിട്ടുന്ന
ദിനത്തിങ്കൽ,തമ്മിൽ ഭേദം
തൊമ്മനെന്ന ചൊല്ലുപോൽ
കൂട്ടത്തിലെ ചെറുകള്ളനായി
വിരലമർത്തണം, 'വിലയേറിയ,
വോട്ടങ്ങനെ നൽകണം..
ഭരണ-പ്രതിപക്ഷമെന്ന
ചെല്ലപേരിലൊത്തുചേർന്നവർ
വിരലിൽ മഷിപുരണ്ടവർക്കായി
നേരുന്നു നടുവിരൽ നമസ്കാരങ്ങൾ!
DR:ANUP'S POETRY

സത്യമാണോ?

സത്യമാണോ?🤔
.....................
സത്യമാണോയെന്നറിയില്ല,
വഴിയിൽ കിടന്നാണ് കിട്ടിയത്,
നെറ്റിയിൽ സത്യമെന്ന്
എഴുതിവെച്ചിട്ടുണ്ട് ,
(എഴുതിവെച്ചതെല്ലാം
സത്യമായിരുന്നെങ്കിൽ?)
അതുകൊണ്ടു തന്നെ
സത്യമാണോയെന്നു
സംശയമില്ലാതില്ല ..
തീരെ അവശനാണ്,
വഴിയേറെ നടന്നതിന്റെ
ക്ഷീണമാമുഖത്തുണ്ട്,
ആരൊക്കെയോ
ഉപദ്രവിച്ചതിന്റെ മുറിവുകളും.
ഏതോ ഒരു പരീക്ഷകൻ
കൊടുത്ത ഊന്നുവടി
കൈയ്യിലിരിപ്പുണ്ട്.
പക്ഷേ, ആ കണ്ണുകളിലെ
തിളക്കം, അത് ആരെയും
കൂസാത്ത ഒരു തിളക്കം തന്നെയാണ്.
ഇനി സത്യമായിരിക്കുമോ?
പിറന്നപടിയാണ് കിടപ്പ്,
ഒരു കീറതുണി കൊണ്ടുപോലും
നഗ്നത മറയ്ക്കാൻ കൂട്ടാക്കുന്നില്ല.
സത്യത്തിന് മരണത്തിന്റെ
വിലയുള്ള നാട്ടിൽ,
എന്തിനാണ് ഒരു വയ്യാവേലി
തലയിലേറ്റുന്നത്.
വഴിയിൽ തന്നെ കിടക്കട്ടെ!
വാ തുറന്നെന്തോ പറയാൻ
ശ്രമിക്കുന്നുണ്ട് പാവം
'വാഴ്‌വേ മായമെന്നോ' മറ്റോ.
വഴിയിൽ തന്നെ കിടക്കട്ടെ,
സന്ധ്യമയങ്ങുമ്പോൾ,
തിരികെ വരുമ്പോൾ
ഒത്താൽ കൂടെ കൂട്ടാം,
വയസ്സുകാലത്ത്
വെറുതേ സംസാരിച്ചിരിക്കാമല്ലോ!
DR:ANUP'S POETRY

ഓ(ർമ്മിക്ക)ണം🌻

ഓ(ർമ്മിക്ക)ണം🌻

ഓ......ണം
ഓർക്കണം
ഓർമ്മകൾ പൂക്കണം
ഓടി തിമിർക്കണം
ഓലപ്പീപ്പിയൂതണം
ഓണത്തല്ല് കൂടണം
ഓണത്തപ്പനെ വണങ്ങണം
ഓ............ണം
ഒരുമയുണ്ടാകണം
ഒഴുകികൊണ്ടിരിക്കണം
ഒരുവാക്കലിവോടെ മൊഴിയണം
ഒരുമ്മനെറ്റിയിൽ നൽകണം
ഒരുമ്മിച്ചിരുന്നുണ്ണണം
ഒത്തൊരു പൂക്കളം തീർക്കണം
ഒരുനല്ല നാളേക്കായി കിനാവുകൾ കാണണം
ഓണനിലാവിനെ കൂടെകൂട്ടണം
ഓണത്തുമ്പിയ്ക്കൊപ്പം തിരികെ പറക്കണം
ഓർക്കണം...ഓർമ്മകൾ പൂക്കണം
🌸🌹🌻🌺🌼🌹🌸🌼🌻🌺🌹🌸

DR:ANUP'S POETRY

ഉറുമ്പുസത്യം

ഉറുമ്പുസത്യം
* * * * * * * * *
കൂനനുറുമ്പുകൾ
മണ്ണറകളിലേക്കു
വരിവെയ്ക്കുമ്പോൾ
അവരുടെ ഇല്ലാത്ത
കൺപോളകളിൽ
അനാദിയായ ഉറക്കം
തളം കെട്ടി കിടക്കും.
വരാൻ പോകുന്ന
വറുതിയും,മഴയുടെ
കാലൊച്ചകളും
മുന്നറിവുകളായി
അവരിലെത്തുന്നു,ഒരു
നീണ്ട ശൈത്യത്തിനുള്ള
കരുതിവെയ്പ്പുകൾ
തുടങ്ങുന്നു ....
മധുരം തേടിയുള്ള യാത്രകൾ,
നിരതെറ്റാത്ത നിഷ്കർഷകൾ,
പ്രാണൻ പോയാലും
ഒരു ചെറുകടി കടിച്ചുള്ള
പ്രതിരോധം,
ഒരുമയുടെ സന്ദേശങ്ങൾ,
കണ്ടെത്തിയ സത്യങ്ങൾ
(അന്നവും അപകടവുമാകട്ടെ)
കൂട്ടർക്ക് പകർന്നുകൊടുക്കുന്ന
പങ്കുവെയ്ക്കലിന്റെ സോഷ്യലിസം,
ദൂരവും ഭാരവും വകവെയ്ക്കാത്ത
കർമ്മസിദ്ധാന്തങ്ങൾ ,
അപേക്ഷികമായ
വൃത്തിയും വൃത്തികേടുകളും,
ചിറകുവെച്ച് ഒരുനാൾ
പറന്നാലും, വെളിച്ചം മാത്രം
തേടുന്ന ജ്ഞാനം ...
ഉറുമ്പുസത്യങ്ങൾ
നമ്മൾ തിരിച്ചറിയുന്നത്
ഉറുമ്പരിച്ചു തുടങ്ങുമ്പോഴാണ്!

DR:ANUP'S POETRY

ഉമിക്കുന്ന് കീഴടക്കിയവൻ

ഉമിക്കുന്ന് കീഴടക്കിയവൻ
........................................
ചണസഞ്ചിയിൽ,
പറ്റിലെഴുതിയ പലവ്യഞ്ജനവും തൂക്കി, ഉമിക്കുന്നുമല കയറി തുടങ്ങുമ്പോഴേ
മാടനും മറുതയും ഒറ്റമുലച്ചിയും
മിണ്ടീം പറഞ്ഞും പുറകേ നടക്കും,
അറുകൊലയെ കണ്ട് പേടിച്ചോടുന്ന
സൂര്യനാണേൽ,പിറ്റേന്ന് നേരം
വെളുത്തിട്ടേ തിരികെ വരികയുള്ളൂ,
നിറയേ വളർന്നു കിടക്കുന്ന
തൈലപുല്ലുകൾക്കിടയിലെ
മിന്നാമിന്നികൾ,കുറുനരിയുടെ
തിളങ്ങുന്ന കണ്ണുകൾ പോലെയാണ്..
മനസ്സിനേക്കാൾ പേടി കാലുകൾക്കാണ്.
ആരുമില്ലന്നാണയിട്ട് ആയിരംവട്ടം
പറഞ്ഞാലും,കാലുകളിൽ പേടിയുറഞ്ഞുകൂടും.
ഉമിക്കുന്നിന്റെ ചരിവുകളിലെ
ഇടതൂർന്ന കൈതപടർപ്പുകളിൽ
പെറ്റിപെരുകി കിടക്കുന്ന അണലികൾക്കു
പോലും,പേടിപിടിച്ച കാലുകളെ ഭയമാണ്,
ചിറകുവെച്ചതുപോലുള്ള ഓട്ടത്തിനിടയിൽ
അണലിക്കുഞ്ഞുങ്ങൾ ചത്തുപോവാറുണ്ടത്രെ!
നാണുവൈദ്യരുടെ നാട്ടുവൈദ്യശാലയിലേക്ക്
കരിംകുറഞ്ഞിയും കരിനൊച്ചിയുമായി പോകുന്ന,
കറുമ്പനേയോ കാത്തിയേയോ
ദൂരേന്നൊന്നു കണ്ടാൽ മതി,
പിന്നെ കാലുകൾ
'എനിക്കൊന്നുമറിയില്ലേ
രാമനാരായണാന്നാണ്'.
ഒരു കല്ല്തട്ടിത്തെറുപ്പിച്ച്
എത്ര പെട്ടന്നാണ് കാലുകളിൽ നിന്ന്
പേടി മണ്ണിലേക്കിറങ്ങിപ്പോക്കുന്നത്.
ചിറകുകളഴിഞ്ഞു പോകുന്നത്!
കുന്നിറങ്ങി തോടുകയറി
വീട്ടിലെത്തുമ്പോൾ,
ഒരു യുദ്ധം ജയിച്ച മട്ടാണ്
ഉമിക്കുന്ന് കീഴടക്കിയമട്ടാണ്!
DR:ANUP'S POETRY