Saturday, September 16, 2017

ഉമിക്കുന്ന് കീഴടക്കിയവൻ

ഉമിക്കുന്ന് കീഴടക്കിയവൻ
........................................
ചണസഞ്ചിയിൽ,
പറ്റിലെഴുതിയ പലവ്യഞ്ജനവും തൂക്കി, ഉമിക്കുന്നുമല കയറി തുടങ്ങുമ്പോഴേ
മാടനും മറുതയും ഒറ്റമുലച്ചിയും
മിണ്ടീം പറഞ്ഞും പുറകേ നടക്കും,
അറുകൊലയെ കണ്ട് പേടിച്ചോടുന്ന
സൂര്യനാണേൽ,പിറ്റേന്ന് നേരം
വെളുത്തിട്ടേ തിരികെ വരികയുള്ളൂ,
നിറയേ വളർന്നു കിടക്കുന്ന
തൈലപുല്ലുകൾക്കിടയിലെ
മിന്നാമിന്നികൾ,കുറുനരിയുടെ
തിളങ്ങുന്ന കണ്ണുകൾ പോലെയാണ്..
മനസ്സിനേക്കാൾ പേടി കാലുകൾക്കാണ്.
ആരുമില്ലന്നാണയിട്ട് ആയിരംവട്ടം
പറഞ്ഞാലും,കാലുകളിൽ പേടിയുറഞ്ഞുകൂടും.
ഉമിക്കുന്നിന്റെ ചരിവുകളിലെ
ഇടതൂർന്ന കൈതപടർപ്പുകളിൽ
പെറ്റിപെരുകി കിടക്കുന്ന അണലികൾക്കു
പോലും,പേടിപിടിച്ച കാലുകളെ ഭയമാണ്,
ചിറകുവെച്ചതുപോലുള്ള ഓട്ടത്തിനിടയിൽ
അണലിക്കുഞ്ഞുങ്ങൾ ചത്തുപോവാറുണ്ടത്രെ!
നാണുവൈദ്യരുടെ നാട്ടുവൈദ്യശാലയിലേക്ക്
കരിംകുറഞ്ഞിയും കരിനൊച്ചിയുമായി പോകുന്ന,
കറുമ്പനേയോ കാത്തിയേയോ
ദൂരേന്നൊന്നു കണ്ടാൽ മതി,
പിന്നെ കാലുകൾ
'എനിക്കൊന്നുമറിയില്ലേ
രാമനാരായണാന്നാണ്'.
ഒരു കല്ല്തട്ടിത്തെറുപ്പിച്ച്
എത്ര പെട്ടന്നാണ് കാലുകളിൽ നിന്ന്
പേടി മണ്ണിലേക്കിറങ്ങിപ്പോക്കുന്നത്.
ചിറകുകളഴിഞ്ഞു പോകുന്നത്!
കുന്നിറങ്ങി തോടുകയറി
വീട്ടിലെത്തുമ്പോൾ,
ഒരു യുദ്ധം ജയിച്ച മട്ടാണ്
ഉമിക്കുന്ന് കീഴടക്കിയമട്ടാണ്!
DR:ANUP'S POETRY

No comments: