Saturday, September 16, 2017

വിരലിൽ മഷിപുരണ്ടവർ

വിരലിൽ മഷിപുരണ്ടവർ
* * * * * * * * * * * * * * * * *
കേൾക്കുവതെന്തീയാരവം
മനുജന്റെ മൂളലോ,
മർക്കടന്റെ കൂവല്ലോ.
( അറിയേണ്ട പറയേണ്ട
കിടപ്പാടം പോയൊരാദിവാസിയുടെ
നെഞ്ചുനീറി കരച്ചിലാണത്)
മറുത്തുള്ള വാക്കുകൾ
മുളയിലേ നുള്ളണം,
നേരുള്ള നാവുകളരിഞ്ഞ -
രിഞ്ഞെറിയണം,
കായ് വേറെയുണ്ടെങ്കിലും
പുരമേലെ ചാഞ്ഞാൽ
മൂടോടെ വെട്ടണം,
വെട്ടി നിരത്തണം.
മുനികളെ പോലെ മൗനിച്ചിരിക്കണം,
മസ്തിഷ്ക്കപ്രക്ഷാളന-
ത്തിലൂടണികളെയണിനിരത്തണം.
ഉരഗങ്ങളെപ്പോലൂഴിലിഴയട്ടെ -
യവറ്റകൾ, ഉഗ്രശാസനകൾ
ഉയിർകൊടുത്തും കാക്കണം.
കാര്യങ്ങൾ കാലത്തുതീർപ്പാൻ
ഭരിപ്പോന്റെ കാലിൽപിടിക്കണം.
തമ്മിൽ തല്ലി കൊന്നു -
തീർക്കട്ടെ കഴുതകൾ,
ഒക്കെ കണ്ടുരസിച്ചങ്ങനെ
കൊടിവെച്ച കാറിൽ
ചീറിപായണം,
കോടികൾ കോഴയായി വാങ്ങണം,
നികുതിപിഴിഞ്ഞാകാശയാത്രകൾ
പോകണം,സ്വർഗ്ഗസൗധങ്ങളിൽ
മതിവരുവോളമഭിരമിക്കണം.
ജനാധിപത്യമാണിത്,
പ്രജയ്ക്കു ചെങ്കോലുകിട്ടുന്ന
ദിനത്തിങ്കൽ,തമ്മിൽ ഭേദം
തൊമ്മനെന്ന ചൊല്ലുപോൽ
കൂട്ടത്തിലെ ചെറുകള്ളനായി
വിരലമർത്തണം, 'വിലയേറിയ,
വോട്ടങ്ങനെ നൽകണം..
ഭരണ-പ്രതിപക്ഷമെന്ന
ചെല്ലപേരിലൊത്തുചേർന്നവർ
വിരലിൽ മഷിപുരണ്ടവർക്കായി
നേരുന്നു നടുവിരൽ നമസ്കാരങ്ങൾ!
DR:ANUP'S POETRY

No comments: