Monday, September 25, 2017

തഥോ ജയ:

തഥോ ജയ:
തേരു നീ തെളിക്കുക,
പാർത്ഥൻ ഞാനതിലുണ്ട് കൃഷ്ണാ.
മഹാരണാങ്കണമധ്യേ രഥം നിർത്തുക.
കൺതുറക്ക കാണട്ടെ
ഞാനടരാടേണ്ടുവതാരൊക്കെയോടെന്ന്,
ശത്രുപക്ഷമായി ചേർന്നു
നിൽക്കുവതാരൊക്കെയെന്ന്.
പ്രിയരെന്നു കരുതിയവർ,
ഒക്കത്തിരുത്തിയർ,
കുഞ്ഞുനാളിൽ കുറുമ്പുകൾ
കാട്ടിയൊപ്പം കളിച്ചവർ,
കൂടെ പഠിച്ചവരൊരുമിച്ചുണ്ടവർ,
ജ്ഞാനം പകർന്നവ,രരികളായി
മറുപുറത്തക്ഷൗഹണികളി-
ലണിനിരന്നു നിൽക്കുന്നു.
ഋഷീകേശാ, പാഞ്ചജന്യം
നീ മുഴക്കികഴിഞ്ഞല്ലോ,
ദേവദത്തമീ ഞാനും,
വീരന്മാരൂഴംപോലവരുതൻ
ശംഖുകൾ ഊതിക്കഴിഞ്ഞിതല്ലോ?
കാഹളങ്ങൾ ഉയരുന്നുവല്ലോ...
നിനച്ചില്ല ഞാൻ ദൈവമേ
ധർമ്മയുദ്ധമെങ്കിലും,രിപുക്കളിവർ
ഇത്രമേലറിയുന്നവരെന്ന്,
കൊല്ലേണ്ടതെൻ മക്കളെ തന്നെയെന്ന്!
വിറയ്ക്കുന്നു കൈകൾ,
ധനുസ്സൂർന്നു പോകുന്നു,
വയ്യ മാധവാ,മതിയിൽ മന്ദതപടരുന്നു,
മതി നീ തേർ തിരികെ തെളിക്കുക.
നേട്ടമെന്തൊക്കെ നിരത്തിയാലുമീ
നോട്ടത്തിൽ തന്നെയെൻ
ഗാത്രം തളരുന്നു, മനമാകെയുലയുന്നു
കണ്ണുകളിലാന്ധ്യം കയറുന്നു.
കീരീടം കിട്ടുമെന്നിരിക്കലും
കിരീടി ഞാൻ കീഴടങ്ങുന്നു.
സ്വർലോകം ലഭിക്കുമെന്നാകിലും
നിസ്വാർത്ഥമായി ഞാൻ പിൻതിരിയുന്നു.
തിരികെ തേർ തെളിക്കുക
തിരിഞ്ഞു പോകാം പിരിഞ്ഞു പോകാം.
വിഷാദത്തിൽ പടുകുഴിയിൽ
വീണു ധനഞ്ജയൻ,ധീരനവൻ
ജയിക്കാനായി പിറന്നവനെങ്കിലും,
ഹതാശനായി അഹിതങ്ങൾ
അശുഭങ്ങളൊന്നൊന്നായി
പുലമ്പിക്കൊണ്ടിതികർത്തവ്യ -
മൂഢനായി തേർത്തട്ടിലൂർന്നിരുന്നു.
ഉണരുക,ഉയിർത്തെഴുന്നേൽക്കുക
പ്രബുദ്ധനാകുക ഫൽഗുനാ നീ,
ഉദാസീനതകൊളൊക്കെ വെടിഞ്ഞു -
ത്കൃഷ്ട കർമ്മത്തിലാമഗ്നനാകുക.
ഒന്നോർത്തുകൊള്ളൂ അർജ്ജുനാ
ഒളിച്ചോടാനാവുകയില്ലീ ചക്രവ്യൂഹങ്ങളീന്ന്,
ഓടിയാലുമോടിയാലും തീരുന്നതല്ലീ
വാഴ്വിലെ ദൂരങ്ങളത്രയുമെന്നു നിശ്ചയം.
മരണമതൊന്നേയുള്ളു മർത്യനെന്നു
സ്മരണയിലുറപ്പിച്ചുപൊരുതുക പോരാടുക.
ഒക്കെ പ്രതികൂലമാകുന്ന കാലത്തു -
മതിജീവനമാണു സ്വധർമ്മം സഖാ.
മമതാബന്ധങ്ങൾ നോവിന്റെ
നിലവറകളെന്നറിഞ്ഞീടുക,
മാമ്പൂവും മക്കളും,മോഹങ്ങളും
മോഹഭംഗങ്ങളുമെന്നുൾകൊള്ളുക.
താമരത്താളിലെ തുള്ളിപോലീ
ജീവിതം ജീവിച്ചു തീർക്കണം.
ചതുരംഗപലകയിലുരുളുന്ന
പകിടപോൽ,മാറിമറിയുന്നതാണീ
സുഖദു:ഖനിമിഷങ്ങളൊക്കെയും .
തള്ളികളയണമതു തനയാനാണെങ്കിലും
അധർമ്മത്തെ കൂട്ടുപിടിക്കുകിൽ.
വക്രബുദ്ധികൊണ്ടൂരാക്കുടുക്കുകൾ
തീർക്കുന്ന ശകുനിമാർ,
തെറ്റിന്റെ മാർഗ്ഗത്തിൽ യുദ്ധം
നയിക്കുന്ന ദുര്യോധനന്മാർ,
വഴിപിഴച്ച നിയമങ്ങളടിച്ചേൽപിച്ചു
ഭരിക്കുന്ന ദുശ്ശാസനന്മാർ,
അധർമ്മത്തിന്റെ കൊടിക്കൂറകൾ
പാറിച്ചുകൊണ്ടൊരുനൂറു സോദരർ ചുറ്റും.
രഥമേറുക,പഞ്ചേന്ദ്രിയങ്ങളാം കുതിരകൾ
തൻ കടിഞ്ഞാണാം മനസ്സെൻ
കൈയ്യിൽ തരിക രഥീ നീ .
തളരാത്ത തനുവുമായി
ഇടറാത്ത മനസ്സുമായി
കുരുക്ഷേത്രംപോൽ ദിനവും
നിന്നുൾതട്ടിലരങ്ങേറുന്ന
അന്ത:സംഘർഷങ്ങളിലജയ്യനാവുക.
തേരാളി ഞാനുണ്ട്
പോരാളി നീയുണ്ട്
വിജയാ വിജയം സുനിശ്ചയം!
' യഥോ ധർമ്മസ്തതോ ജയഃ '

DR:ANUP'S POETRY

No comments: