Wednesday, August 16, 2017

പ്രാപഞ്ചികം

പ്രാപഞ്ചികം
....................
കൂട്ടിയിട്ടാൽ ഈ പ്രപഞ്ചത്തോളം കാണും
ഇന്നോളം എഴുതപ്പെട്ട കവിതകൾ,
ഒരു പക്ഷേ പ്രപഞ്ചത്തേക്കാൾ!
അവയിലെ നോവുകളെല്ലാം
ഒന്നിച്ചു പെയ്താൽ, അണഞ്ഞുപോകാം
ക്ഷീരപഥത്തിലെ നക്ഷത്രങ്ങളൊക്കെയും,
ഒരു പക്ഷേ അതിലും കൂടുതൽ !
വിരഹ ദു:ഖങ്ങളെല്ലാം ഒന്നിച്ചുവെന്താൽ
തീച്ചൂട് കാണും സൂര്യനോളം,
ഒരു പക്ഷേ സൂര്യനേക്കാൾ!
എന്നാൽ,ഇന്നോളം എഴുതപ്പെട്ട
കവിതകളിലെ എല്ലാ പ്രണയവും
നിറച്ചുവെച്ചാലും, കാണില്ല കണ്ണേ!
എന്റെ കടുകുമണി മനസ്സിലെ
നിന്നോടുള്ള പ്രേമത്തോളം...
നീയെന്റെ പ്രപഞ്ചമാണ്,പ്രപഞ്ചം നീയാണ്!
DR:ANUP'S POETRY

പറുദീസാക്കളി

പറുദീസാക്കളി
......................
ഒരു കളി കളിക്കാം,
ആ പച്ച ബട്ടണിൽ
വിരലമർത്തികൊള്ളൂ
(നീ നിന്റെ ബുദ്ധിയുടെ താക്കോൽ
പണയം വെയ്ക്കുന്ന സമ്മതപത്രം).
ഇവിടുന്നങ്ങോട്ട്
നീ കളിക്കുന്നവനും
ഞാൻ കളിപ്പിക്കുന്നവനുമാണ്.
( നിന്നെ പോലെ ഞാനും
കസേരയിലിരുന്നു കളി തുടങ്ങിയതാണ്,
ഇന്നിപ്പോൾ സർവ്വവ്യാപിയായ ഒരു കാറ്റ്)
വെട്ടിക്കൊന്നും
വെടിവെച്ചും
തകർത്തെറിഞ്ഞും
മുന്നേറിക്കൊള്ളൂ,
ഒരു പ്രതിയോഗിയും
തിരിച്ചു പോകരുത്.
സ്വർണ്ണ കിലുക്കങ്ങളും
സാമ്രാജ്യങ്ങളും, പുതിയ ആയുധങ്ങളും
പുത്തൻ മുഖങ്ങളും വാരിക്കൂട്ടിക്കോളൂ.
അജയ്യതയുടെ ആഘോഷങ്ങളാവാം,
ഉന്നം തെറ്റാത്ത ആക്രമണങ്ങളിൽ
പുളകിതനാവാം,
തകർത്തെറിയുന്ന തലകളും
കെട്ടിടങ്ങളും കണ്ടലറിച്ചിരിക്കാം.
വെട്ടിയെറിയുന്ന പച്ചപ്പുകളിൽ
അഗ്നി പടർത്താം....
കളിച്ചു കളിച്ചു
ജയിച്ചു ജയിച്ചു
നീയെത്തുന്നത്
വിലക്കപ്പെട്ട അറിവിന്റെ കനിയുള്ള
മരണത്തിന്റെ തണുത്ത താഴ്വരയിലാണ്.
എല്ലാ ബോധങ്ങളും വിഫലമാക്കുന്ന
ആ ഫലമുള്ള പറുദീസയിൽ!
ഒറ്റപെട്ടവന്റെയും,
ഒറ്റിക്കൊടുക്കപ്പെട്ടവന്റേയും,
സ്നേഹം നിഷേധിക്കപ്പെട്ടവന്റേയും
വെറുതേ വെറുക്കപ്പെട്ടവന്റേയും
മൂഢ സ്വർഗ്ഗത്തിൽ!
ഇതൊരു കളിയല്ല
കളി കാര്യമാണ് ..!
കനിയും തിന്ന് നീ
അവസാന ഘട്ടത്തിലെത്തിലെത്തിയാൽ,
ഞാൻ നിനക്കൊരു നിർദ്ദേശം തരും.
ഹോ! അതൊരു രഹസ്യവും
സമസ്യയുമായിരിക്കട്ടെ .
ഒരിക്കലും രുചിക്കാത്തൊരു
തീക്ഷണലഹരി!
നീലതിമിംഗലത്തേക്കാൾ
വലുതാവുന്നൊരു കൺകെട്ട്!
അതാണീ കവിതയുടെ രസച്ചരട്!
പറുദീസാക്കളിയുടേയും !
ബുദ്ധിക്കൊപ്പം നീയും പണയപ്പെട്ടിരിക്കും!
കസേരയിൽ നിന്ന് കാറ്റായി രൂപാന്തരപ്പെട്ടിരിക്കും !
DR:ANUP'S POETRY

ക്ഷമസ്വമേ

ക്ഷമസ്വമേ
..................
ഒറ്റതെറ്റിന് കാത്തിരിക്കുന്ന
കഴുകന്മാരാണു ചുറ്റിനും,
പെറ്റുവീണിടിത്രടം വരെ
തെറ്റൊന്നും ചെയ്യാത്തോർ.
തെറ്റുകല്ലിൽ തട്ടിയൊന്നു
വീണുപോയീടിൽ ,ഒറ്റുകാർ
കൊത്തിപറിക്കാനാർത്തി -
യോടിരമ്പിയിങ്ങെത്തും.
ഒറ്റതെറ്റിന് കുത്തിമലർത്താൻ
കത്തിയോങ്ങിനടക്കുന്നോർ-
ക്കൊരിരയെ കിട്ടിയെന്നാൽ,
വെട്ടിതുപ്പി കശാപ്പുചെയ്യുന്നു.
പിന്നെയാത്തല പൊങ്ങരുതൊരിക്കലും,
പിന്നെയാ വാക്കുകൾ കേൾക്കല്ലൊരിക്കലും.
നൂറുനൂറഭിപ്രായങ്ങൾ, നൂറായിരം
ന്യായങ്ങൾ, ന്യായീകരണങ്ങൾ!
ഉള്ളുതുറന്നൊന്നു നോക്കുകിലാ -
ത്മാർത്ഥമായിട്ടൊന്നു ചിന്തിക്കുകിൽ,
നമ്മളിലാരാണു തെറ്റുചെയ്യാത്തവരുലകിൽ!
തെറ്റുകുറ്റങ്ങൾ ചെയ്യാതിരിക്കണം,
അറിയാതെയെങ്ങാനും ചെയ്തുപോയെ-
ന്നാകിലുള്ളറിഞ്ഞു പശ്ചാത്തപിക്കണം,
പിന്നെയാവർത്തിക്കാതിരിക്കവേണം!
വീണുവീണാണു നടക്കാൻ പഠിക്കുന്നതെങ്കിലും
വീണെടുത്തു കിടന്നുരുളാതിരിക്കണം.
അവനവൻ ചെയ്യുന്നവെടക്കൊക്കെ
കണ്ണടച്ചിരുട്ടാക്കിയന്യന്റെ തെറ്റുകളൂതി -
പെരുപ്പിക്കാതിരിക്കണം നമ്മൾ!
വിചാരണ ചെയ്യാൻ നമുക്കെന്തുയോഗ്യത
വിധി പറയുവാൻ നമുക്കെന്തവകാശം.
ഉറ്റവരേ, ഉടയവരേ, ഉലകവാസികളെ
അമ്മേ,അമ്മപ്രകൃതിയേ പൊറുക്കുക,
അറിഞ്ഞുമറിയാതെയും അവനിയിൽ ചെയ്തകുറ്റങ്ങൾ ക്ഷമിക്കുക,
വിധിയെന്തുതന്നെ നീ വിധിച്ചാലും
മാനിച്ചിടുന്നു ഞാൻ വിശ്വനിയാമകാ!
നല്ല ചിന്തകൾ വിരിയട്ടെ ചിത്തത്തിൽ
നല്ല വാക്കുകളൂറട്ടെ രസനയിൽ
നല്ല മർത്യനായി വിളങ്ങട്ടെയൂഴിയിൽ
നല്ല മർത്യനായി നിറയട്ടെയൂഴിയിൽ!
DR:ANUP'S POETRY

പിച്ചും പേയും


പിച്ചും പേയും
.......................
കറുത്തവാവിന്റന്ന്
നല്ല ഉൾപ്പനിയുണ്ടായിരുന്നു.
കുഞ്ഞുനാളിലെ പോലെ
അച്ഛൻ കെട്ടിപ്പിടിച്ച്
കൂടെതന്നെ കിടന്നു,
കട്ടിലിന്റെ തലയ്ക്കലിരുന്ന്
അമ്മൂമ്മ മുടിയിഴകളിൽ
വിരലോടിക്കുകയും,
നെറ്റിയിൽ ഭസ്മം ഓതിയിടുകയും
ചെയ്യുകയായിരുന്നു.
അറിയാതെയങ്ങുറങ്ങിപോയി,
കണ്ണുതുറന്നപ്പോൾ
അവരില്ലായിരുന്നു,
ഞാൻ തനിച്ചായിരുന്നു,
വാവു കഴിഞ്ഞിരുന്നു.

നര

നര
* * * 
നര കയറിപ്പോൾ
ഇറങ്ങിപ്പോയൊരു
യുവാവുണ്ട്.
ഒഴിഞ്ഞ സീറ്റിൽ
കിതച്ചിരുന്നൊരു
വൃദ്ധനുണ്ട്.
ഇനിയുള്ള യാത്രയ്ക്ക്
പാതി ടിക്കറ്റിന്റെ
സൗജന്യമുണ്ട് .
ജപ്തി ചെയ്ത
ഓർമ്മകളിൽ
കറുത്തമുടിയിഴകളിൽ
ഇഴഞ്ഞു നീങ്ങിയിരുന്ന
നേർത്തവിരലിന്റെ
ഉടമയുണ്ടായിരുന്നു .
നര വന്നുകയറിപ്പോൾ
കതകടച്ചു കളഞ്ഞ
പഴയ കുറെ പരിചയക്കാരുണ്ട്.
(കാതിന്റെ വാതിലും
കണ്ണിന്റെ കതകും
പാതിചാരിയതുകൊണ്ട്,
പല കോപ്രായങ്ങളും
പല പഴിപറച്ചിലുകളും
പകുതിയെ കയറിവന്നുള്ളു)
നര നീലകണ്ഠപക്ഷിയേപോലെയാണ്,
വരാനുള്ള വേനലറുതികളുടെ
മുന്നറിയിപ്പാണ്.
എങ്കിലും,
നര വെറും വരയല്ല
നരന് വരമാണ്,
നരച്ച ലോകത്തീന്നുള്ള വിടയാണ് .
ചരമപേജിലൂടെ കണ്ണോടിക്കുമ്പോൾ
റിസൽറ്റു നോക്കി നെടുവീർപ്പിടുന്ന
പരീക്ഷയിൽ തോറ്റ കുട്ടിയേപ്പോലെയാണ്.
നരകയറിപ്പോൾ
ഇറങ്ങിപ്പോയ യുവാവ്
മറന്നുവെച്ച കീകൊടുക്കുന്ന
വാച്ച് ചിലച്ചുകൊണ്ടിരിക്കുന്നു,
ടിക് ... ടിക് ... ടിക്....!
DR:ANUP'S POETRY

ചൂടാറിയ ചായ

ചൂടാറിയ ചായ
* * * * * * * * * * *
ചായക്കോപ്പയിലെ ചൂടാറിയ 
ചായയൊരു ' സമസ്യയാണ് '.
നൂറു ചോദ്യങ്ങളിലേക്കെളുപ്പം
വഴുതി വീണേക്കാവുന്നയൊന്ന്,
നാക്കുപിഴച്ചാൽ അഴിപോലും
എണ്ണേണ്ടിവരുന്ന പ്രഹേളിക.
സംഭവം ചായക്കടക്കാരന്റെ കുഴപ്പംകൊണ്ടാകുമോ?(കയ്പ്പുമാത്രം രുചിച്ചിട്ടുള്ളവൻ
മധുരം ചേർക്കാൻ മറന്നിട്ടുണ്ടാകാം)
ചായയുടെ സ്വന്തം തെറ്റായിരിക്കുമോ?
(പീരയും വെള്ളവുമായി ചായ
സ്വയം പിരിഞ്ഞുപോയിട്ടുണ്ടാവാം)
അതോ,ചായകുടിക്കാരനായിരിക്കുമോ
കുറ്റക്കാരൻ?( പക്ഷാഘാതം പോലെ
കൈപോലും ഉയർത്താൻ കഴിയാത്ത
പരിതസ്ഥിതികളിലേക്കയാൾ
എത്തിപ്പെട്ടിരിക്കാം).
ചതുരപെട്ടികളിലെ അന്തിചർച്ചകളിൽ ,
ചൂടാറിയ ചായ തിളച്ചുമറിഞ്ഞു.
ചായയുടെ ചരിത്രം
ചായവിറ്റവന്റെ പഴയ ചിത്രം
ചായകുടിക്കുന്നവരുടെ ചാരിത്രൃം
ചായക്കോപ്പയിലെ കൊടുംക്കാറ്റ്
ചായ നിർമ്മിതിയിലെ അപഭ്രംശങ്ങൾ
വട്ടമിട്ടുപറന്ന ഈച്ചയുടെ തിരോധാനം
മറ്റ് പ്രതിലോമ/പ്രതിപക്ഷ ഇടപെടലുകൾ !
ചേർച്ചയില്ലാത്ത ചർവിതചർവ്വണം!
കോപ്പയിലെ ചൂടാറിയചായ 
ഒരാഗോള പ്രതിസന്ധിയാണ്!
DR:ANUP'S POETRY

തലയണമന്ത്രം

തലയണമന്ത്രം
******************
യാജ്ഞവല്ക്യൻ, ഉത്തരങ്ങളുടെ
ഓർമ്മപെട്ടിയിലൊന്നു പതറി പരതി.
അത്ര തീക്ഷണങ്ങളായിരുന്നു
മൈത്രേയിയുടെ ചോദ്യങ്ങൾ !
അങ്ങയുടെ ജഡസ്ഥാവരങ്ങളുടെ
ഭാഗപത്രമെനിക്കു വേണ്ട
ആ അറിവുകടലിന്റെ തീറാധാരം
മതിയെനിക്ക്, പ്രണയചപലതകളുടെ
കെട്ടിപ്പിടിത്തങ്ങളല്ല വേണ്ടത്,
എല്ലാകെട്ടുപാടുകളും പൊട്ടിച്ചെറിയുന്ന
ആ രതിയുണ്ടല്ലോ,അതുമതി,ആത്മരതി!
പ്രിയാ,മോക്ഷം പൊതുമുതലല്ലേ
ആണിനുംപെണ്ണിനും അർദ്ധനാരീശ്വരനും.
പൂർണ്ണനിരാസത്തിന്റെ ആ ചിരിയുണ്ടല്ലോ,
എല്ലാം ത്യജിച്ചിട്ടുമെല്ലാം വെടിഞ്ഞിട്ടും
ചുണ്ടിൽ വിരിയുന്നൊരാ നിറചിരി,യതിന്റെ
പൊരുളാണെനിക്കങ്ങു പകരേണ്ടത്.
ഋഷീ, നിറവിന്റെനാരായം കൊണ്ടെന്റെ
നാക്കിലാനാരായവേരുകൾ കുറിക്കുക.
സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല്!
യാജ്ഞവല്ക്യൻ മിഴിയടച്ചു മൊഴിതുറന്നു,
മൈത്രേയി മൊഴിയടച്ചു മിഴിതുറന്നു,
ആത്മരതിയുടെ അപാരപെയ്ത്ത്...!
DR:ANUP'S POETRY

പ്രാർത്ഥന

പ്രാർത്ഥന
* * * * * * * *
അന്ന്,
ആ ശരത്കാലത്ത്
മരണം ഇലകളിലായിരുന്നു.
ഇലഞരമ്പുകളിലെ നീരൂറ്റിക്കുടിച്ച്
പഴുപ്പിച്ച് പൊഴിച്ച് മണ്ണടരുകളിലേക്ക്.
ഇല മുഴുവൻ തോർന്ന മരം!
അന്നു പൊഴിഞ്ഞയിലകളിലൊരില
ഞാനായിരുന്നു,ഏറ്റവും ശാന്തമായി
മരിച്ചതും അന്നായിരുന്നു.
ഇനിയുള്ള മരണങ്ങളും
ഇലപൊഴിയും പോലാകണേ!
DR:ANUP'S POETRY