Wednesday, August 16, 2017

നര

നര
* * * 
നര കയറിപ്പോൾ
ഇറങ്ങിപ്പോയൊരു
യുവാവുണ്ട്.
ഒഴിഞ്ഞ സീറ്റിൽ
കിതച്ചിരുന്നൊരു
വൃദ്ധനുണ്ട്.
ഇനിയുള്ള യാത്രയ്ക്ക്
പാതി ടിക്കറ്റിന്റെ
സൗജന്യമുണ്ട് .
ജപ്തി ചെയ്ത
ഓർമ്മകളിൽ
കറുത്തമുടിയിഴകളിൽ
ഇഴഞ്ഞു നീങ്ങിയിരുന്ന
നേർത്തവിരലിന്റെ
ഉടമയുണ്ടായിരുന്നു .
നര വന്നുകയറിപ്പോൾ
കതകടച്ചു കളഞ്ഞ
പഴയ കുറെ പരിചയക്കാരുണ്ട്.
(കാതിന്റെ വാതിലും
കണ്ണിന്റെ കതകും
പാതിചാരിയതുകൊണ്ട്,
പല കോപ്രായങ്ങളും
പല പഴിപറച്ചിലുകളും
പകുതിയെ കയറിവന്നുള്ളു)
നര നീലകണ്ഠപക്ഷിയേപോലെയാണ്,
വരാനുള്ള വേനലറുതികളുടെ
മുന്നറിയിപ്പാണ്.
എങ്കിലും,
നര വെറും വരയല്ല
നരന് വരമാണ്,
നരച്ച ലോകത്തീന്നുള്ള വിടയാണ് .
ചരമപേജിലൂടെ കണ്ണോടിക്കുമ്പോൾ
റിസൽറ്റു നോക്കി നെടുവീർപ്പിടുന്ന
പരീക്ഷയിൽ തോറ്റ കുട്ടിയേപ്പോലെയാണ്.
നരകയറിപ്പോൾ
ഇറങ്ങിപ്പോയ യുവാവ്
മറന്നുവെച്ച കീകൊടുക്കുന്ന
വാച്ച് ചിലച്ചുകൊണ്ടിരിക്കുന്നു,
ടിക് ... ടിക് ... ടിക്....!
DR:ANUP'S POETRY

No comments: