Sunday, August 31, 2014

പ്രവാസിയുടെ പ്രണയം

പ്രവാസിയുടെ പ്രണയം
======================

തിളയ്ക്കുന്ന വെയിലിന്‍
തീനാവ് തല്ലിക്കെടുത്തി
നിന്നാര്‍ദ്ര മൊഴികളെന്‍
കാതില്‍ വേനല്‍മഴയായ്
കിനിഞ്ഞിറങ്ങുന്നു............

വീശിയടിക്കുന്ന മണല്‍-
ക്കാറ്റിലെന്‍, ദിക്കുകള്‍
മാഞ്ഞകന്നീടുമ്പോള്‍
കരങ്ങളില്ലാത്തനിന്‍
പുണരലൊരു താങ്ങായി-
യൂര്‍ജ്ജമായി കഴലുകളെ
വഴി നടത്തുന്നു .................

തനുവിലവശേഷിക്കുന്ന
ജലകണികകള്‍,സ്വേദമായി
ബാഷ്പീകരിക്കുമ്പോള്‍,
ചുണ്ടുകളില്ലാത്ത നിന്നുമ്മകള്‍
ജീവ ദ്രവമായിയെന്‍
ഞരമ്പുകളിലൊഴുകി നിറയുന്നു .

ഓരോ ദിനങ്ങളും
എണ്ണിയെണ്ണി കാത്തിരിക്കുന്നു
എണ്ണയിട്ടു ചീകിമിനുക്കിയ
നിന്‍ കാര്‍കൂന്തലില്‍
മുഖമൊന്നാഴ്ത്തുവാന്‍.

പ്രണയശലഭമേ ......,
കപ്പലേറി കടല്‍കടന്നു
പോയീടുക നീയെന്‍
പ്രണയപുഷ്പ സവിധേ,
ഈ മധുകണമൊന്നു
പകര്‍ന്നു നല്കീടുവാന്‍ .

പ്രവാസിയെങ്കിലും-പ്രിയേ,
നിന്‍ഹൃദയഗേഹത്തിലെ
പ്രണയവാസിയാണ് ഞാന്‍..

Sunday, August 24, 2014

സദാചാരം


സദാചാരം
==========

പൊതിഞ്ഞു കെട്ടി
പൊതിഞ്ഞു കെട്ടി
Photo: സദാചാരം 
==========

പൊതിഞ്ഞു കെട്ടി 
പൊതിഞ്ഞു കെട്ടി 
മടുത്തൂ,ഇക്കിളികളെ .

ഒന്നെങ്കില്‍ -
തുറന്നു വിടണം ,
അല്ലെങ്കില്‍ -
തല്ലിക്കൊല്ലണം.
പിടിച്ചു കെട്ടാമെന്നു 
വെച്ചാല്‍  ,
ചങ്ങലയ്ക്കും  ഭ്രാന്താവും.

കാണരുതെന്ന് കരുതി 
അടച്ചുവെച്ച കാഴ്ചകള്‍
സ്വപ്നങ്ങളില്‍ 
ട്രപ്പീസു കളിക്കുന്നു .

ഒളിഞ്ഞു നോക്കാനും 
ഒളിസേവ ചെയ്യാനും 
കയറു പൊട്ടിക്കുന്ന 
വഷളന്‍ മനസ്സ് ..

സദാ ചാരം മൂടി-
കിടക്കുന്ന തീക്കനല്‍ 
പോലെ,പമ്മി കിടക്കുന്നു 
പണ്ടത്തെ കഥകള്‍ .

ഒരു വഴിയുണ്ട് --
ആനയെ മെരുക്കുന്ന 
പാപ്പാന്‍റെ  പണി.
ചെവിതോണ്ടി പോലത്തെ 
തോട്ടി കൊണ്ട് ,
കൊമ്പന്‍റെ വമ്പ് 
വരച്ച വരയില്‍ 
തളയ്ക്കുന്ന വിരുത് .
ധര്‍മബോധത്തിന്‍റെ 
തോട്ടികൊണ്ട്‌- മെരുക്കും  
മെരുങ്ങണം..........മടുത്തൂ,ഇക്കിളികളെ .

ഒന്നെങ്കില്‍ -
തുറന്നു വിടണം ,
അല്ലെങ്കില്‍ -
തല്ലിക്കൊല്ലണം.
പിടിച്ചു കെട്ടാമെന്നു
വെച്ചാല്‍ ,
ചങ്ങലയ്ക്കും ഭ്രാന്താവും.

കാണരുതെന്ന് കരുതി
അടച്ചുവെച്ച കാഴ്ചകള്‍
സ്വപ്നങ്ങളില്‍
ട്രപ്പീസു കളിക്കുന്നു .

ഒളിഞ്ഞു നോക്കാനും
ഒളിസേവ ചെയ്യാനും
കയറു പൊട്ടിക്കുന്ന
വഷളന്‍ മനസ്സ് ..

സദാ ചാരം മൂടി-
കിടക്കുന്ന തീക്കനല്‍
പോലെ,പമ്മി കിടക്കുന്നു
പണ്ടത്തെ കഥകള്‍ .

ഒരു വഴിയുണ്ട് --
ആനയെ മെരുക്കുന്ന
പാപ്പാന്‍റെ പണി.
ചെവിതോണ്ടി പോലത്തെ
തോട്ടി കൊണ്ട് ,
കൊമ്പന്‍റെ വമ്പ്
വരച്ച വരയില്‍
തളയ്ക്കുന്ന വിരുത് .
ധര്‍മബോധത്തിന്‍റെ
തോട്ടികൊണ്ട്‌- മെരുക്കും
മെരുങ്ങണം..........

Friday, August 22, 2014

ഓര്‍മ്മകള്‍ പറയാതിരുന്നത്

ഓര്‍മ്മകള്‍ പറയാതിരുന്നത്
==========================

ഓര്‍മ്മകള്‍ പറയാതൊ-
ളിപ്പിച്ച കഥകള്‍
ചികയുവാന്‍,മഴനൂലി-
ലൂടിന്നു ഞാന്‍
മറുകര തേടി പറന്നു

ആരും കാണാതെ...
ഉമ്മറ കോലായില്‍
മഴവെള്ളം തട്ടി-
ത്തെറിപ്പിച്ച , കുഞ്ഞിളം-
മനസ്സിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

കൈ വെള്ളയില്‍,നീണ്ടു
തുടുത്തു പതിഞ്ഞൊരാ
ചൂരല്‍ പാടുകള്‍
തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

കാലം ക്ലാവു പിടിപ്പിച്ച
ഓട്ടുരുളി ,ചാരവും
ചകിരിയും ചേര്‍ത്ത -
മര്‍ത്തി തുടച്ചു ഞാന്‍
മറുകര തേടി പറന്നു....

അധരം നുണഞ്ഞെന്നെ
ഊറ്റി കുടിക്കുന്ന ,നിന്‍ ചുടു
ചുംബനത്തിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

ആലിന്‍ ചുവട്ടിലെ
തെയ്യത്തറയിലാടി തിമിര്‍ക്കുന്ന
കോമരം തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

കുളിരുള്ള രാത്രിയി -
ലുണ്ണിയിടയന്റെ
പിറവി പുകഴ്ത്തുന്ന
നക്ഷത്രദീപങ്ങളിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....

മറുകരയിലെത്തി,
മറവിയെ തോല്‍പ്പിച്ചു ,
ഓര്‍മ്മ തന്‍ പത്തായം
പതിയെ തുറന്നപോള -
തിനുള്ളിലെന്‍ ജാതകം
പുറം ചട്ടയില്ലാതെ
ചിതലുകള്‍ തിന്നു
ചിതറി കിടക്കുന്നു ...

ശിശിരങ്ങളോരോന്നിലും
പഴുത്ത ഇലകള്‍ക്കൊപ്പം
കൊഴിയുന്ന യൗവനം,
മടങ്ങി വരാത്ത വസന്തങ്ങള്‍-
ക്കായി ,ഒരു ചെമ്പനീര്‍ പൂവ്
കരുതി വെചീടുന്നു ....
ഓര്‍മ്മകള്‍ പറയാതിരുന്ന ..
സ്വപ്‌നങ്ങള്‍ തെളിയാതിരു-
ന്നയിടങ്ങളില്‍ ,ഞാന്‍
കാത്തു വെചീടുന്നു....

വിഷാദം

വിഷാദം
========

കൈകുടന്നയില്‍
കരുതിവെച്ചതൊക്കയും
കണ്ണാരം പൊത്തി
കളിപ്പോലെ,
കാണാമറയത്തേക്ക്
ഓടിമറയുന്ന.

ആറ്റുനോറ്റു
കിട്ടിയതൊക്കയും
കീറിയകീശയിലാണിട്ടത്.

കൂട് കൂട്ടിയതോ,
ചിതലുകള്‍ തിന്നു
വേര് ദ്രവിച്ചൊരു
മരത്തിലും...

വാഴ്വിതിങ്ങനെയൊ-
ക്കെയാണെന്നാണ്
പഴമൊഴിയെന്നാകിലും,
നനഞ്ഞു കുതിര്ന്ന
വിങ്ങലുകള്‍ നെഞ്ചിനുള്ളില്‍
കുരുങ്ങി കിടക്കുന്നു .....
നഷ്ടങ്ങളുടെ പെരുക്ക-
സംഖ്യകള്‍,ദശവര്‍ഗ്ഗങ്ങളായി
കുമിഞ്ഞു കൂടുന്നു ..

നോക്കെത്താ ദൂരത്തോളം
പരന്നുകിടക്കുന്ന,
വിഷാദത്തിന്റെ
മണലാരണ്യങ്ങള്‍