Tuesday, March 29, 2016

മൂലധനം

മൂലധനം
========
സ്വേദം മണക്കുന്ന
സാന്ധ്യപഥങ്ങളില്‍,
വിഷം മുറ്റിയ അണലികള്‍
ഉടലുകൾ‍ക്കായി കാത്തിരിക്കുന്നു.
ആദിമഗോത്രത്തുടികള്‍ പാടി,
ലാസ്യനൃത്തമാടുന്നു മുളങ്കാടുകള്‍.
അപഥസഞ്ചാരിണിയാം
അന്ധകാരം,പകലിനെ വേഗം പറഞ്ഞയച്ചഴിഞ്ഞാടിയെത്തി.
തെയ്,തിത്തെയ്,തിത്തിത്തെയ്
തിത്തിത്തിത്തേയ്.............
പുലവൃത്തം പാടി,
പടയണി തുള്ളി, മഴ
മുടിയഴിച്ചാടിത്തിമിര്‍ത്തെത്തി.
ഇരച്ചെത്തിയ മഴവെള്ളം
തൊടിയിലൂടിടവഴിയിലൂ-
ടൊഴുകുന്നതിന്‍ സ്വനം.
കുടിലിന്റെ തിണ്ണയ്ക്ക്,
അകത്തും പുറത്തും
തുള്ളിയ്ക്കൊരു കുടം
പെയ്യുന്ന നേരത്ത്,
കഞ്ഞിക്കലത്തില്‍ കൈയിട്ടുനോക്കി
കണ്ണുനിറഞ്ഞൊടുവില്‍
തളര്‍ന്നുറങ്ങുന്ന കാലി കലങ്ങള്‍.
ഉറങ്ങിയുണരുമ്പോഴേക്കും
മഴമാറി മാനം തെളിഞ്ഞിടുമോ ?
മടിക്കുത്തില്‍,അരിയ്ക്കുള്ള
വക വല്ലോം തടഞ്ഞിടുമോ ?
ഇരുട്ടത്ത്...... മഴയത്ത്
മണ്‍കുടിലിന്‍ തിട്ടയ്ക്ക്,
കിണ്ണം നിറയേ
കുമ്പിള്‍ നിറയേ
കഞ്ഞിവറ്റിന്‍റെ നിറചിന്തയില്‍,
കോരന്‍ മിഴിയടച്ചുകിടന്നു...

Wednesday, March 23, 2016

യൂതനേസിയ

യൂതനേസിയ
--------------------
വീടിന്റെ മുറ്റത്ത്‌ തണല്‍ 
വിരിച്ചുഗ്രന്‍ മാമ്പഴങ്ങള്‍ 
നല്‍കി എന്നെയു,മെന്‍ കൂട-
പിറപ്പുകളേം സന്താനങ്ങളേം
രസിപ്പിച്ച മാമരം,ചില്ലകളില്‍
ചില്ലാട്ടമാടിയതിന്‍ തഴമ്പുകള്‍ .
തെറ്റാലിനുന്നം തെറ്റിയതിന്‍
മുറിപാടുകള്‍ ,എന്നിരുന്നാലും
വയസ്സും വാല്മീകവും ചേര്‍ന്ന്
തണ്ടും തടിയും വേര്‍മുടികളും
ദ്രവിപ്പിച്ചു തീര്‍ക്കുന്നു. കാറ്റിനേം
മഴയേം തണ്ടുണക്കുന്ന വെയിലിനേം
താങ്ങാനാവാണ്ടിരിക്കുന്നു....
ഇനി വെട്ടികളഞ്ഞേ മതിയാവൂ,
അല്ലെങ്കിലീ ബാധ്യത നാളെ
കൂരയ്ക്ക് ഭീഷണി........
അകമുറിയില്‍, അരയ്ക്കുതാഴെ
തളര്‍ന്നനങ്ങാതെ കിടക്കുന്ന അച്ഛന്‍,
അകവാളു വെട്ടിയൊരു
ദീര്‍ഘനിശ്വാസമുതിര്‍ത്തു..
' ഇനിയെന്‍ ഊഴമെപ്പോള്‍....'