Thursday, August 29, 2013

വാത്സല്യം

വാത്സല്യം
************

പിറന്നു വീണയുടെനെ
ഉപേക്ഷിച്ചു പോയതാണ്
        "  ജനനം "
കൈയ്യും കാലും
വളരുന്നതും നോക്കി
നിഴലുപോലെ
നിലാവ് പോലെ
ഒപ്പം നിന്നും
നടന്നും

വളവുകളിലും
തിരിവുകളിലും
കണന്നു ചിമ്മാതെ
 കൈപിടിച്ച് ,
ഓരോ നിമിഷവും
ഉണ്മയില്‍
ഉണര്‍ന്നിരുന്ന്  ,
ഹൃദയത്തിന്നിന്ധനം
പകര്‍ന്ന്
കാത്തു സൂക്ഷിച്ച് ,
ഒടുവില്‍ ,ആര്‍ക്കും
കൊടുക്കാതെ
നെഞ്ചത്തടുക്കിപ്പിടിച്ചു
കൊണ്ടുപോയത്
"മരണവും" 

Wednesday, August 21, 2013

വഴി

വഴി
*****
കുഞ്ഞേ,വെറും വഴിപോക്കനാകാതെ
നീയൊരു വഴിയായി മാറണം ,
പെരുവഴിയിലാകാതെ
പൊരുള്‍ വഴിയായീടണം ,
നീയാം വഴിതന്നെ ല്ക്ഷ്യവുമാകണം
വഴിയരികിലെ തണല്‍മരമായി
നീ തന്നെ നില്ക്കണം,
പൂങ്കാറ്റായി പരിമളമായി
നീ തന്നെ വീശണം,
വിശന്നോട്ടിയ വയറില്‍
പാഥേയമായി നീതന്നെ നിറയണം ,
പേമാരി വന്നാല്‍ മഴ-
ക്കുടയായി നീതന്നെ മാറണം,
ലക്ഷ്യത്തിലെത്തുമ്പോള്‍
വഴി പിന്നില്‍ മായണം
നീ നിന്നെ അറിയുമ്പോള്‍
നീയതിലുണരണം ,
പുറകിലായി വരുന്നോര്‍
പുതിയോരോ വഴികളായി തീരട്ടെ

Monday, August 19, 2013

നിനവുകള്‍

നിനവുകള്‍
*************

പാടത്തും വരമ്പത്തും
പരല്‍ മീന്‍ തുടിക്കുന്ന
പകല്‍ കിനാവുകളിലും,
പതിരില്ലാത്ത
പഴമോഴികളിലും,
പഴമയിലെ പരിശുദ്ധ
പ്രണയ പകര്ച്ചകളിലും
നിറഞ്ഞാടിയ പെണ്ണെ
നിന്റെ പേരോ
'നിനവുകളെന്ന് '

പൊടിമീശവന്നെന്റെ
ചുണ്ടുകളിലൊരു മുറി-
ബീഡി വെച്ചതും,
ഒരു കവിള്‍ കള്ളിന്റെ
അനുഭൂതിയിലൊരുപിടി
കവിതകള്‍ ചൊന്നതും ,
എണ്ണി തീരാത്ത
മുങ്ങാംകുഴികളിട്ടെന്നെ
നീ തോല്പ്പിച്ചതും ..
ഒരു കുമ്പിള്‍നിറയെ
നോവും,മറുകയ്യില്‍
ചിരിയുമായി കണ്ണിറുക്കുന്ന
പെണ്ണേ നിന്റെ പേരോ
'നിനവുകളെന്ന് '

Wednesday, August 7, 2013

വാനപ്രസ്ഥം

വാനപ്രസ്ഥം 
===========
ഒടുവിലെത്തിയാ സാന്ധ്യ വേള 
എല്ലാം കുടഞ്ഞെറിഞ്ഞുണ്മ -
യെ പുല്കുവാനൊരു ശാന്തിവേള 
യാത്രാമൊഴികളില്ലടവിയിലിനി 
മനനമന്ത്രങ്ങള്‍തന്‍ മധുരഗായത്രികള്‍ 
ജനിരഹസ്യങ്ങള്‍തന്‍ ആഴമേറും 
നിബിഡതകളിലെന്നശ്വമേധ-
മിതായിവിടെ തുടങ്ങുന്നു ..
മരവുരിയിലൊളിപ്പിക്കുന്നതെന്‍ 
കാമമല്ല-അരതിയുടെയുണ 
-രാത്ത അടയാളമാണ്..
ഉടയാത്തയുലയാത്ത
 വപുസ്സിലിനി പൊടിയുന്ന
തലിയുന്ന മേദസ്സിനുപ്പാണ് 
പാദങ്ങളെയിനി കൂര്‍ത്ത
പാഷാണങ്ങളലിവാര്‍ന്ന 
ചുംബനങ്ങളാലുണര്‍ത്തും 
അലസമുടി കോതാതെ 
യരികിലെത്തുന്ന മഴയിനി 
അലങ്കാരങ്ങളില്ലാത്ത
യെന്നെയാകെ പൊതിയും 
രസമുകുളങ്ങളില്ലെഹരിയായി 
കിനിഞ്ഞിറങ്ങുന്ന രുചികൂട്ടുകള്‍ 
പടിയിറങ്ങിപകരമിനി തേനൂറും 
കാട്ടുപഴമൂലാദികളുടെ പശിയുദ്ധം 
തലതല്ലിപൊളിക്കുന്ന ശബ്ദ
സര്‍ത്തുകള്‍ക്കിനി കിളികൊ-
ഞ്ചലുകള്‍തന്‍ പകരശബ്ദങ്ങള്‍ 
ആയുസ്സിനമൃതവേദമൊതും 
വേരുകളി-ലിലകളിതഴുകി -
യൊഴുകും തെളിനീരുറവക
ളെന്‍ ദാഹശാന്തികളാവും 
ഹൃദയതാളങ്ങളിലിനി കോപപെരു-
മഴകള്‍തന്‍ ചടുലതാളങ്ങലില്ല 
കൈയ്യില്‍ കനമുള്ളതൊന്നുമില്ലു 
ള്ളതൊരൂന്നുവടി മാത്രം 
മെയ്യിലുംമാനസമാറാപ്പിലുമവ
ശേഷിപ്പതൊരു ജപമാലമാത്രം
കൂടെയിനി കൂട്ടായിതാലി
ചാര്‍ത്തിയ കാമിനിയൊരു
 സഹയാത്രികയായി മാത്രം 

Friday, August 2, 2013

അകത്തേക്കുള്ള വാതില്‍

അകത്തേക്കുള്ള വാതില്‍ 
===================

മരക്കരി വിറ്റ് അന്നം 
വാങ്ങാന്‍ ചന്ദനമരങ്ങള്‍ 
വെട്ടി ഉണക്കവിറകുകള്‍ 
ശേഖരിക്കുകയാണ് 

തടാകക്കരയിലെ കൂര 
വിറ്റു മരുഭൂമിയില്‍ 
മരീചികകള്‍ കാണാനായി 
താമസമാക്കി 

ഉറക്കവും സ്വസ്ഥതയും 
പണയം വെച്ചോരു 
കൊട്ടാരം പണിതു 

ഒഴിമുറി ചൊല്ലാനായി 
മംഗലവും 
ഔസ്യത് എഴുതിവെയ്ക്കാനായി 
സന്താനങ്ങളേം ജനിപ്പിച്ച്ചു 

ഒരു രാത്രി ശാന്തിക്കായി 
വേദാന്തം വിറ്റു 
ചാരായം മോന്തി 

ഊര്‍ധ്വന്‍ വലിച്ചു 
കിടക്കുമ്പോഴാണ് 
ഓര്‍ത്തത് 
അറിവുകേടിന്റെ 
ഇരുട്ടത്ത്‌ 
കടലിലേക്ക്‌ വലിച്ചെറിഞ്ഞു 
കളഞ്ഞത് 
മരതകകല്ലുകളായിരുന്നെന്നു
 
ആരോ മന്ത്രിക്കും പോലെ 
'എല്ലാ നിധികള്‍ക്കുമുയരെ 
മനശാന്തിയുടെ 
മന്ദഹാസത്തിലേക്കുള്ള 
വാതില്‍ 
പുറത്തേക്കല്ല 
അകത്തേക്കാണ് 
തുറക്കുന്നത് '