Monday, August 6, 2018

തിരികെ


തിരികെ
* * * * * * * *
ഉണർവിന്റെ പുലർവെട്ട -
മെത്തുന്ന വേളയിൽ,
എന്നുമെൻ ശയ്യയിൽ 
പരതുന്നു നിന്നെ ഞാൻ.
നീലകടമ്പിന്റെ ചേലൊത്ത പെണ്ണേ!
ഈറൻ മുടിയുമായി
ഇളംതെന്നൽ പോലെ നീ
വരുവതും കാത്തു ഞാൻ
നിൻ പദനിസ്വനം
കാതോർത്തിരിക്കയാണ്!
ആഴക്കടലിൽ മുത്തും
പവിഴവും ചിപ്പിയിലാക്കുവാൻ
പോയതാണോ ?
ആകാശചരിവുകളിലൊരു
കുടം വെള്ളവുമൊക്കത്തു
വെച്ചു നീ മഴമേഘതേരേറി
പോയതാണോ?
മഴനൃത്തമാടുന്ന മയിലിന്റെ
പീലിയിൽ ചായം പുരട്ടുവാൻ
പോയതാണോ?
നീലകടമ്പിന്റെ ചേലൊത്ത
പെണ്ണേ!
തിരികെ വരിക നീ
തിരികെ വരിക നീ
വിരഹതാപത്തിന്റെ
ഹൃദ്ശൂലമേലെ നീ
പ്രണയതൈലം പുരട്ടി തടവുക!
തിരികെ വരിക നീ
തിരികെ തരിക നീ
മമജീവരാഗത്തിൻ
നഷ്ടതാളങ്ങളൊക്കയും!
തിരികെ വരിക നീ
തിരികെ നിറയ്ക്ക നീ
മൂന്നിതൾ പൂവിലെ
മധുവും മകരന്ദവും!
തിരികെ വരിക നീ
തിരികെട്ടു നിറംകെട്ട
ഏകാന്ത രജനികളിൽ
തുഷാരം പൊഴിക്കുന്ന
പൂർണേന്ദുമുഖിയായി,
നിലാവൂറുന്ന നിശാഹാസ ഗന്ധമായി!

നിസ്സാന്ത്വനങ്ങൾ

നിസ്സാന്ത്വനങ്ങൾ
..............................
'മാന്ത്രിക നിമിഷങ്ങളിൽ'
ഐസ്ക്യൂബിട്ട് നുണയവേ,
പിന്നിലൂടെത്തി, കഴുത്തിൽ
കൈയ്യിട്ട് ചുംമ്പിച്ച്,
ചെവിയിൽ പതുക്കനെ,
ഈ രാത്രിക്ക്, ഏഴു പകലുകൾ
പകരം തരാമെന്നു പറഞ്ഞ്,
പകുതിയെഴുതിയ വരികളെ
കടലാസിൽ നിന്നിറക്കി വിട്ട്
നീ കയറികിടന്നതു മറന്നു പോയോ?
നമ്മുടെ കാട്ടുദൈവങ്ങൾ
കുടിവെള്ളം കിട്ടാതെ,
മണ്ണടരുകളിൽ ഫോസിലുകളായി
കിടന്ന്, എണ്ണക്കിണറുകളി-
ലൂടൊഴുകിയിറങ്ങുമെന്നും,
അന്നു നാം വികസനത്തിന്റെ
രതിമൂർച്ഛ നേടുമെന്നും,
പറഞ്ഞത് നീ മറന്നുവോ?
കുഞ്ഞുങ്ങൾക്കായി,
കാടുണ്ടാക്കി, കുളംകുഴിച്ച്
മൺവീടു പണിയണമെന്നും
ഉള്ളുതുറക്കെ ചിരിച്ച്,
ഉള്ളതുകൊണ്ടോണം പോലെ
അതിൽ കഴിയണമെന്നും
നാം സ്വപ്നംകണ്ടതു മറന്നുപോയോ?
ചെപ്പിലിനിയൊത്തിരി കുങ്കുമം
ബാക്കിയുണ്ടല്ലോ?
ഉടലിലിനിയൊത്തിരി വസന്തങ്ങൾ
ബാക്കിയുണ്ടല്ലോ?
പിടിച്ചുകൊണ്ടുപോയ കൈ
തട്ടിമാറ്റി നീ തിരികെ വരിക !
എന്റെ കണ്ണടയും മഷികുപ്പിയും
നിന്റെ കൈയ്യിലല്ലോ,
അതും മറന്നുവോ നീ!
DR:ANUP'S POETRY

പരദൂഷണം

പരദൂഷണം
* * * * * * * * *
നമ്മുക്കറിയാത്ത നമ്മുടെ -
യെത്രയോ കഥകള,വർക്കറി-
യാമെന്നറിയാമോ നിനക്ക്?
നാം പോകാത്തയിടങ്ങളിലവർ
നമ്മളൊത്തു പോയിട്ടുണ്ടെന്ന്!
നമ്മൾ നനഞ്ഞിട്ടില്ലാത്ത മഴകൾ
അവർ നമുക്കൊപ്പം നനഞ്ഞിട്ടുണ്ടെന്ന്!
നാം പിണങ്ങാത്ത സന്ധ്യകളിൽ,
രണ്ടു വിദൂരസ്ഥലങ്ങളിൽ നമ്മൾ
പിണങ്ങിയിരിക്കുന്നതവർ കണ്ടിട്ടുണ്ടെന്ന്!
കാണാത്ത കാഴ്ച്ചകൾ
കഥയാക്കി മെനയുന്നവർ -
ക്കുണ്ടൊരു സുഖം,
അന്യന്റെ കരളിൽ കനൽ
കോരിയിട്ടതിൻ സുഖം!
കൂരയിൽ കഞ്ഞിതിളച്ചില്ലെങ്കിലെന്ത -
പരന്റെ ചോറിൽ മണ്ണുവാരിയിടാ
നായാലതിൽപരമെന്ത് നിർവൃതി!
പതിവാക്കിയവർക്കു പരദൂഷണം
പരമസായൂജ്യമാർഗം പരമാനന്ദദായകം!
നിർത്താം നമുക്കുമൊരുവന്റെ
തെറ്റുകുറ്റങ്ങളവന്റെയസാന്നിദ്ധ്യത്തിൽ
പറയുന്ന ശീലം... ഓർമ്മിച്ചിടാം
പരദൂഷണം ഒട്ടുമേ നരഭൂഷണമല്ലെന്നത്!
DR:ANUP'S POETRY

Friday, March 9, 2018

അവനവനൊപ്പം

അവനവനൊപ്പം
........................
(1)
മുറ്റത്ത് കയറ്റിയേക്കരുത്,
ഒരുവറ്റും കൊടുത്തേക്കരുത്,
എന്തൊരു നാറ്റമാ അവറ്റകൾക്ക്!
' ഞാൻ മധുവിനൊപ്പം '
(2)
കെട്ടിയൊരുക്കി
ചുടുവെയിലെത്ത്
എഴുന്നെള്ളിച്ചു
നടത്താറുണ്ട്
ചില പുരുഷകേസരികൾ!
പിറ്റേന്നു മുതൽ
കൂപ്പിലേക്കോ,
പിന്നാമ്പുറത്ത്
ചങ്ങലയിലേക്കോ,
വർഷത്തിലൊരിക്കൽ
വലിയ വായിൽ
'വനിതാദിനാശംസകൾ '
(3)
'ഒരമ്മപ്പെറ്റമക്കളാണു നാം
ഒരുമയോടെന്നുമോർക്കണം നാം,
സഹജീവിസ്നേഹവും കരുണയും
സിരകളിലെപ്പൊഴും ഒഴുകിടട്ടെ!'
ഹലോ !
മുദ്രാവാക്യവിളിക്കിടയിലാണ്
ഫോൺ വന്നത് ,
സംഗതി 'എസ്' ആകൃതിയോ സാദയോ
കത്തിയോ അതോ വടിവാളോ !
DR:ANUP'S POETRY

മുൻകൂർ ജാമ്യം

മുൻകൂർ ജാമ്യം
ശ്രദ്ധിച്ചുകൊൾക..
കെട്ടകാലത്തിന്റെ
കെട്ടുകാഴ്ച്ചകൾക്കിടയിൽ,
വിദൂര സ്ഥലരാശികളിൽ നിന്ന്
ടെലിപ്പതി പോലൊരു കവിത,
ശിരോകോശങ്ങളിലൂടെ
അതീന്ദ്രീയതയുടെ ചിറകൊതുക്കി
കടലാസ്സിലേക്കു പറന്നിറങ്ങാം!
ശവത്തിൽ കുത്തി ശീലിച്ചവർക്കത്
കാഴ്ച്ചയുടെ വെറും നേരമ്പോക്കാകാം.
വേട്ടകാരന്റെ വെടിവെട്ടമാകാം..
അതുകൊണ്ട് കവീ,
എഴുതുന്നതിനു മുൻപൊരൂ
മുൻകൂർ ജാമ്യമെടുത്തുവെച്ചേക്കുക.
നീയെഴുതുന്നതൊരുപക്ഷേ
പ്രവചനങ്ങളാകാം, നീയൊരു
പ്രവാചകനും!
എഴുത്തിന്റെ പേരിൽ
കുറ്റാരോപിതനാവാം,കുറ്റക്കാരനും !
തലപോയവരുടെ ഉടലളക്കുന്നവർക്ക്,
ശിഷ്ടകാലം കരയുന്ന
കുഞ്ഞുങ്ങൾക്ക് കൂട്ടിരിക്കാൻ
ശിക്ഷവിധിക്കപ്പെട്ടവന്റെ നമസ്കാരം .......
DR:ANUP'S POETRY

അരനാഴിക ദൂരം

അരനാഴിക ദൂരം
............................
വരികയായി ഞാൻ
പ്രിയേ,കാത്തിരിക്കുക 
അരനാഴിക നേരംകൂടി നീ.
വെറുംവാക്കല്ല സഖീ ,
വരുന്നത് വെറുംകൈയ്യോടുമല്ല.
നിനക്കേറയിഷ്ടമുള്ള,യരി
മുറുക്കിന്റെ പൊതിയുണ്ട്
മടിക്കുത്തിലൊപ്പമൊരു
ഡസൻ കരിവളയും !
ആശകളതിരുവിട്ടതുവഴി
യിതുവഴിയിറങ്ങിയോടുന്ന
മനസ്സുമായി വണ്ടിയിലക്ഷമ-
നായിട്ടിരിക്കുന്നു ഞാനോമനേ!
അഴലെല്ലാം പാറ്റിപറത്തി
നീ അഴകോടിരിക്കണം.
മുടിയഴിച്ചിട്ടതിലൊരു
തുളസിക്കതിർ ചൂടണം.
കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ,
കിണ്ണത്തിലൊരു തവി
കഞ്ഞി കരുതിയേക്കണം.
പരിഭവിക്കണ്ട,പരിഭ്രമിക്കണ്ട
മറന്നിട്ടില്ലമ്മതൻ കുഴമ്പു -
മച്ഛന്റെ ജാപ്പണം പൊയ്ലയും.
പിന്നെ,ചിലവുകൾ ചുരുക്കണം,
മിച്ചം പിടിച്ചതുകൊണ്ടൊരു
കുറി നീ കൂടണം,മകളവൾ
പനപോലെ വളരുകയല്ലോ?
മഴയെത്തും മുമ്പേ മച്ചിലെ
ചോർച്ചകൾ മാറ്റണം,
ഓണത്തിനിക്കുറി നാമെല്ലാം
പുതുചേല ചുറ്റണം.
ഉഷ്ണം പുകയുന്നയുച്ചകൾ
മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ
നഷ്ടപ്പെടുന്ന പുലർച്ചകളും
സന്ധ്യകളും,
മാസാറുതികളിൽ
കഴുകി കമഴ്ത്തിയ കുടം
പോലെയാകുന്നു കീശ,
വെയിലത്തയയിലിട്ടുടുപ്പു -
പോലുണങ്ങുന്നു ദേഹം!
അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു-
മെത്താത്ത ദൂരമാകുമെന്ന്!
DR:ANUP'S POETRY

Wednesday, January 17, 2018

മനസ്സിലെ ഓളങ്ങൾ

മനസ്സിലെ ഓളങ്ങൾ
....................................
പകലുപോലും
ഇരുണ്ടുകിടക്കുന്ന
ഇടനാഴികൾ!
ജനലഴികളിൽ
കാറ്റ് ചില സംഗീതങ്ങൾ
ഒളിപ്പിച്ചുവെയ്ക്കാറുണ്ട്.
ചെവി ചേർത്ത്
കണ്ണടയ്ക്കുമ്പോൾ
പറന്നിറങ്ങുന്നവ ...
ചക്രവാളത്തിന്റെ
വിദൂരതകളിൽ
പുത്തൻ പ്രകാശങ്ങൾ
തെളിയാറുണ്ട്,
കണ്ണെടുക്കാതെ
കാത്തിരിക്കണം!
'വേദനിക്കുന്നുണ്ടോ?'
ചങ്ങല ഉരഞ്ഞുണ്ടായ
വൃണത്തിൽ
മരുന്നു പുരട്ടിക്കൊണ്ട്
മകൻ ചോദിച്ചു.
ഇല്ല മകനേ,
വേദനയുടെ സംവേദനങ്ങൾ
നിലച്ചിരിക്കുന്നു ,
വറ്റിയ പുഴയിൽ
പിന്നെയെന്ത് ഒഴുക്ക്,
ഓളങ്ങൾ!
പറഞ്ഞില്ല, ചിരിച്ചതേയുള്ളൂ.
ചിരിച്ചു ചിരിച്ച്
പരമാനന്ദത്തിന്റെ
പൊട്ടിച്ചിരിയിലേക്ക് .
അവൻ കണ്ണു തുടയ്ക്കുന്നു.
ചിരി ചിലർക്ക്
കണ്ണീരാണ്!
വിഷാദം എനിക്ക് വിപ്ലവമാണ്
പുലമ്പലുകളുടെ
ശബ്ദമലിനീകരണത്തിൽ
മൗനത്തിന്റെ ശുചിത്വം!
കലർപ്പില്ലാത്തതാണ് ഭ്രാന്ത്
ചങ്ങല എന്റെ സ്വാതന്ത്ര്യവും!
DR:ANUP'S POETRY

ക്രിസ്തവം

ക്രിസ്തവം
..................
യോർദ്ദാൻനദിയിലെ
ജലകണികകൾക്കന്ന്
ഉത്സവമായിരുന്നു,
അവന്റെ ശരീരത്തിന്റെ
തണുപ്പും, അവന്റെ
ആത്മാവിന്റെ ഒഴുക്കും
തങ്ങളിലേക്ക് പകർന്നു
കിട്ടുന്ന ദിവസം.
അവൻ മുങ്ങിനിവർന്നു,
ഓരോ പുഴത്തുള്ളിയും
ആത്മനിർവൃതിയിലാണ്ടു!
ഒരു പുഴയിലൂടെ ഒരു പ്രപഞ്ചം
ജ്ഞാനസ്നാനം ചെയ്യപ്പെട്ടു!
താബോർ മലനിരകൾക്ക്
പറഞ്ഞറിയിക്കാനാവാത്ത
സന്തോഷമായിരുന്നു,
കാടുപിടിച്ച മലഞ്ചരിവുകളിലും
വരണ്ട പാറക്കൂട്ടങ്ങളിലും
വസന്തത്തിന്റെ തിരയിളക്കം.
അവൻ മലകയറി വരികയാണ്.
അവന്റെ വചനങ്ങളിലൂടെ
പ്രഘോഷിക്കപ്പെടുന്നത്
ദർശനങ്ങളുടെ സമഗ്രതയാണ്
നല്ലനടപ്പിന്റെ നടവഴികളാണ്!
ഗദ്സമനയിലെ പൂന്തോട്ടത്തിൽ
അന്ന് ഒരു മൊട്ടുപോലും
വിരിഞ്ഞില്ല, അവന്റെ പ്രാർത്ഥന
അത്ര തീക്ഷ്ണമായിരുന്നു
കരയുന്ന ചെടികൾ
എങ്ങനെ പൂവിടും!
ഗാഗുൽത്താവിലെ
കാൽവരിക്കുന്നിൽ
ആ രാത്രി മുഴുവൻ
ഉയിർത്തെഴുന്നേല്പിന്റെ
സങ്കീർത്തനങ്ങൾ
മഴപോലെ പെയ്യുന്നുണ്ടായിരുന്നു.
കണ്ണടച്ചുകിടന്ന കറുകപ്പുല്ലുകൾക്ക്
അവന്റെ വാക്കുകളിൽ
ഉറപ്പുണ്ടായിരുന്നു!
അവൻ വചനമായിരുന്നല്ലോ!
DR:ANUP'S POETRY

തിരുത്തിയ നിഘണ്ടു

തിരുത്തിയ നിഘണ്ടു
* * * * * * * * * * * * * * *
വാക്കിനു പേരിട്ടതാരാണ്,
വാക്കെന്ന പേരിട്ടതാരാണ്,
വക്കുപൊട്ടിയ ശബ്ദങ്ങൾക്ക്
വായ് വഴുകിയ സ്വരങ്ങൾക്ക്
വാക്കെന്നു പേരിട്ടതാരാണാ -
പേരിന്നർത്ഥം കൊടുത്തതാരാണ്?
വിലയിട്ടു വാഴിച്ചതാരാണ്
വിലങ്ങിട്ടു നിർത്തിയതാരാണ്,
വഴിനീളെ നടത്തിച്ചതാരാണ്
വഴക്കിന് വളമിട്ടതാരാണ്...
നാവുളുക്കിയ നാരദന്മാർ
നാടുകടത്തിയ നേരുകൾക്ക്
നാനാർത്ഥം കൊടുത്തതാരാണ്?
വാക്കുകളുടെ പിതാവേ
ഭാഷകളുടെ സൃഷ്ടാവേ
നിന്റെ നിഘണ്ടുവിലെ
പദങ്ങൾ തിരുത്തട്ടെ
പൊരുളുകൾ പൊളിച്ചെഴുതട്ടെ!
വേദനകളുടെ വെള്ളം
നിറഞ്ഞു കിടക്കുന്നതിനെ
കടലെന്നു പറയാതെ
മനസ്സെന്നു തിരുത്തുക.
പ്രണയത്തിനെ ഉപേക്ഷിക്കപ്പെട്ട
നഗരമെന്നും, കരുണയെ
പരസ്യമെന്നും മാറ്റിയെഴുതുക.
ശൂന്യതയ്ക്കാകാശമെന്ന
പേരുമാറ്റി നമുക്കിടയിലുള്ള
ബന്ധമെന്നു വിളിക്കുക.
വെറുപ്പിന് മതമെന്നും
ദൈവത്തിന് കുരുടനെന്നും
അർത്ഥം കൊടുക്കുക.
ഇന്നലകൾക്ക് മഴയെന്നും
ഇന്നിന് ചരിത്രമെന്നും
ഓർമ്മകൾക്ക് ജൈവമാലിന്യ -
മെന്നും പുതുവർത്ഥമേകുക .
പുഴയെ പൊട്ടിയകുടമെന്നും
കാടിനെ മരണവീടെന്നും
മാറ്റിയെഴുതാം.
നിന്നെ നിറവെന്നും
എന്നെ കുറവെന്നും വായിക്കുക.
അധികാരത്തിന് വീതംവെയ്പ്പെന്നും
അധികാരിക്ക് ധൃതരാഷ്ട്രനെന്നും
പുതിയ പേരേകാം.
ഭൂപടങ്ങളെ യുദ്ധമെന്നും
ഭൂമിയെ പരേതയെന്നും
തിരുത്തിയെഴുതാം.
പുറപ്പെട്ടുപോയ കവിതയെ
വഴിപിഴച്ച സന്തതിയെന്ന്
മാറ്റിയെഴുതാം...!
തിരുത്തിയെഴുതിയ വാക്കുകൾക്ക്
അക്ഷരങ്ങളിട്ടു കത്തിച്ച
നെരിപ്പോടിലെ ചൂടുപകരുക.
തണുത്തുറഞ്ഞ സ്വനതന്തുകൾ
വിപ്ലവങ്ങൾ മുഴക്കട്ടെ!
ചിതലെരിച്ച പുറംചട്ടകൾ
തുളവീഴാത്ത മാർചട്ടകളാകട്ടെ!
തിരുത്തലുകൾക്കു ശേഷമുള്ള
നിഘണ്ടുവിനെ തോന്ന്യാക്ഷരങ്ങളുടെ
ഘോഷയാത്രയെന്നുറക്കെ വിളിച്ച്
എന്റെ പേർ വെട്ടിമാറ്റുക !
DR:ANUP'S POETRY

മാപിനികൾ

മാപിനികൾ
* * * * * * *
മുത്തശ്ശിയുടെ കൈത്തലം 
പോലെ കൃത്യമായി, ഒരു
തെർമോമീറ്ററും അളന്നിട്ടില്ല 
എന്റെ ചൂടും തണുപ്പും ..
നെഞ്ചോടു ചേർത്തു വെച്ച
സ്റ്റെതസ്കോപ്പു പോലെ,
പ്രിയതമ എല്ലാ
നോവുകളുമേങ്ങലുകളും
ഒപ്പിയെടുക്കുന്നു ....
ഹൃദയവ്യഥകളും താളഭംഗങ്ങളും
അമ്മയോളമറിയില്ലൊരു
ഇസിജിക്കും...
ഒന്നും ഉരിയാടാതെ
ഉമ്മറപ്പടി കയറുമ്പോഴേ,
ബിപി അപ്പാരറ്റസു പോലെ
എല്ലാ സമ്മർദ്ദങ്ങളും
സംഘർഷങ്ങളും അറിഞ്ഞുള്ള
അച്ഛന്റെ വിളി.........
ഓപ്പോളോളമളക്കില്ലൊരു
ത്രാസും ,മനസ്സിന്റെ ഭാരം...
പ്രിയസുഹൃത്ത് എക്സറേ
പോലെയാണ്, പുറമേ
കാണാത്ത മുറിവുകൾ
അവൻ തിരിച്ചറിയുന്നു....
എല്ലാ മാപിനികൾക്കുമുയരെ
ഇനിയെത്ര ശ്വാസനിശ്വാസങ്ങൾ
ബാക്കിയെന്ന രഹസ്യം
വിശ്വവൈദ്യാ, നിന്റെ
പ്രാണമാപിനിക്ക് മാത്രം സ്വന്തം ....
DR:ANUP'S POETRY