Wednesday, January 17, 2018

ക്രിസ്തവം

ക്രിസ്തവം
..................
യോർദ്ദാൻനദിയിലെ
ജലകണികകൾക്കന്ന്
ഉത്സവമായിരുന്നു,
അവന്റെ ശരീരത്തിന്റെ
തണുപ്പും, അവന്റെ
ആത്മാവിന്റെ ഒഴുക്കും
തങ്ങളിലേക്ക് പകർന്നു
കിട്ടുന്ന ദിവസം.
അവൻ മുങ്ങിനിവർന്നു,
ഓരോ പുഴത്തുള്ളിയും
ആത്മനിർവൃതിയിലാണ്ടു!
ഒരു പുഴയിലൂടെ ഒരു പ്രപഞ്ചം
ജ്ഞാനസ്നാനം ചെയ്യപ്പെട്ടു!
താബോർ മലനിരകൾക്ക്
പറഞ്ഞറിയിക്കാനാവാത്ത
സന്തോഷമായിരുന്നു,
കാടുപിടിച്ച മലഞ്ചരിവുകളിലും
വരണ്ട പാറക്കൂട്ടങ്ങളിലും
വസന്തത്തിന്റെ തിരയിളക്കം.
അവൻ മലകയറി വരികയാണ്.
അവന്റെ വചനങ്ങളിലൂടെ
പ്രഘോഷിക്കപ്പെടുന്നത്
ദർശനങ്ങളുടെ സമഗ്രതയാണ്
നല്ലനടപ്പിന്റെ നടവഴികളാണ്!
ഗദ്സമനയിലെ പൂന്തോട്ടത്തിൽ
അന്ന് ഒരു മൊട്ടുപോലും
വിരിഞ്ഞില്ല, അവന്റെ പ്രാർത്ഥന
അത്ര തീക്ഷ്ണമായിരുന്നു
കരയുന്ന ചെടികൾ
എങ്ങനെ പൂവിടും!
ഗാഗുൽത്താവിലെ
കാൽവരിക്കുന്നിൽ
ആ രാത്രി മുഴുവൻ
ഉയിർത്തെഴുന്നേല്പിന്റെ
സങ്കീർത്തനങ്ങൾ
മഴപോലെ പെയ്യുന്നുണ്ടായിരുന്നു.
കണ്ണടച്ചുകിടന്ന കറുകപ്പുല്ലുകൾക്ക്
അവന്റെ വാക്കുകളിൽ
ഉറപ്പുണ്ടായിരുന്നു!
അവൻ വചനമായിരുന്നല്ലോ!
DR:ANUP'S POETRY

No comments: