Thursday, October 22, 2015

തീര്‍ത്ഥാടനം

തീര്‍ത്ഥാടനം
===========
ദൂരവിദൂരങ്ങളിലേക്കൊരു 
യാത്ര പോകേണം,എന്നിലേക്കുള്ള 
അകലങ്ങള്‍ താണ്ടുവാന്‍.
എന്നിലേ-ക്കെന്നന്തരാത്മാവിലേ-
ക്കൊരു യാത്ര പോകേണം,
നിന്നിലേക്കുള്ള ദൂരങ്ങള്‍ താണ്ടാന്‍.
നിന്നിലേക്ക്‌-നിന്നുള്ളിലേയ്ക്കാവെ-
ട്ടെന്‍ യാത്രകള്‍,നമ്മിലേക്കെത്താന്‍!

മിഠായികൾ

മിഠായികൾ
.....................
തല പൊട്ടിത്തെറിപ്പിക്കുന്ന മിഠായികൾ ,
അച്ഛനെ കണ്ടാൽ പോലും
തിരിച്ചറിയിപ്പിക്കാത്ത മിഠായികൾ ,
എന്തും പറയാൻ കഴിവു തരുന്നവ ,
അന്നത്തെക്കാൾ ആരോഗ്യം പ്രദാനം
ചെയ്യുന്നവ ,
കഴിച്ചില്ലേൽ ജീവിതം പോലും
നശിപ്പിച്ചു കളയുന്ന മിഠായികൾ ,
നുണഞ്ഞു നുണഞ്ഞു ഉടലോടെ
സ്വർഗ്ഗത്തിലെത്തിക്കുന്നവ ,
കുഴലൂത്തുകാരനെ പോലെ
സുന്ദരികളെ വരിവരിയായി
പുറകേ വരുത്തിക്കുന്നവ ,
മന്ദബുദ്ധിയെ മഹാബുദ്ധിമാനാക്കുന്ന
മാന്ത്രിക ദണ്ഡുള്ള മിഠായികൾ ..
നുണയല്ല, നുണഞ്ഞാൽ
ഓർമ്മകളിലേക്ക് ഇടവഴികൾ തീർത്ത്
മനസ്സുനിറയേ മധുരം നിറയ്ക്കുന്ന
നാരങ്ങാ മിഠായികൾ കിട്ടുമോ ,കടക്കാരാ ....

പഠിത്തം

പഠിത്തം
========
പ്രകൃതി ദൈവമല്ലെന്ന്
പഠിപ്പിച്ചതു മുതല്‍ തുടങ്ങി ,
കാലകേടുകളും ശീലകേടുകളും ..
മഴയല്ല ,മരുഭൂമിയാണ്
പണം കിലുക്കുന്നതെന്ന്
പഠിച്ചതു മുതല്‍ ,നികത്തി
തുടങ്ങിയതാണ്‌ പാടങ്ങള്‍ .
അലിവല്ല അറിവല്ല
അധികാരമാണ് വലുതെന്നു
പഠിച്ചന്നു തുടങ്ങിയതാണ്‌
വടംവലികളും ചൂതുവെയ്പ്പും .
പിറന്ന മണ്ണല്ല,വളര്‍ത്തിയ പെണ്ണല്ല
മലയോളം പണമാണ് മഹത്തെന്നു
പഠിച്ചതു മുതല്‍ക്കു, മറന്നു
കളഞ്ഞതാണ് മനുഷ്യത്വം ...
ഒടുവിലത്തെ എരിഞ്ഞടങ്ങലിനു
ഒരു നാഴിക മതിയെന്ന
അറിവില്ലായ്മയാണ്,കൊള്ളയും
കൊലവിളിയും നടത്തുന്നത് ...
അറിയേണ്ടതറിഞ്ഞാല്‍
അന്‍പാര്‍ന്നു ഹൃദയവും ,
താഴ്മയാല്‍ ശിരസ്സും ,
ഉയര്‍ന്നുതന്നിരിക്കും .....

സ്വവിരാമം

സ്വവിരാമം
.....................
തെരുവിലെ തിരക്കുകളിൽ
ചോരയൊലിച്ച് വിറങ്ങലിച്ചുള്ള
തിരിച്ചുപോക്ക് എനിക്ക് പേടിയാണ്.
എൻ്റെയെന്ന് കരുതിയതൊക്കയും
അറ്റ്, ചെകിടു തുളയ്ക്കുന്ന ചൂളംവിളികളിൽ
മുങ്ങിയുള്ള തീവണ്ടി മരണവും വയ്യ.
അരുതാത്ത കാഴ്ച്ചയ്ക്ക് അറിയാതെ
സാക്ഷിയായതിന് , നെഞ്ച് പിളർന്നുള്ള
അപായ ഒടുക്കവും,ഓര്‍ക്കാനും കൂടി വയ്യ.
അസഹ്യമാകുമ്പോൾ ഉറഞ്ഞു തുള്ളുന്ന
പ്രകൃതിയുടെ കലിയ്ക്കടിയിൽ
അടിഞ്ഞുള്ള മരണവും മടിയാണ്.
സിരകളിൽ സൂചികൾ തുളച്ച്,
ഉറ്റവരുടെ ഉറക്കം കളഞ്ഞ്,
മരുന്നുഗന്ധമുള്ള മരണവും മടുപ്പാണ്.
എല്ലാ തയ്യാറെടുപ്പോടും കൂട്ടി
എല്ലാ യാത്രാമൊഴികളും ചൊല്ലി ,
എൻ്റെ മടക്കയാത്ര എൻ്റേതു
മാത്രമാക്കാനാണ് എനിക്കിഷ്ടം

അച്ഛാ നഹീം

അച്ഛാ നഹീം
********************
എറിഞ്ഞു വീഴ്ത്തി
വയറു കീറി നോക്കി
ഉറപ്പിച്ചു ..ഉള്ളിലുള്ളത് 
ഗോവല്ല ...ഗോതമ്പാണ് .
താതൻ ,തല തല്ലിപൊളിച്ചു
നോക്കി ഉറപ്പിച്ചു ,
തട്ടമില്ലാത്ത തല
വേഗം പൊട്ടുമെന്ന് ...
ഒന്ന് ഉറപ്പായി ...
വയറു കീറിയവന്റെയും
തല തല്ലി പൊളിച്ചവന്റെയും
തന്തയ്ക്കു പേരുമില്ല ,
ഈ രാജ്യത്ത് വേരുമില്ലെന്ന് ...
....വന്ദേമാതരം....

നിതാഖത്

നിതാഖത്
**************
കടലാസ്സുതോണി പോലെ
ബാല്യമൊഴുകി പോയെങ്കിലും ,
പൊട്ടിയ സ്ലേറ്റു കഷണങ്ങളില്‍
ചില അക്ഷരങ്ങള്‍ മായാതെ കിടന്നു .
പഴുത്ത പ്ലാവിലകള്‍ -
കഞ്ഞി പാത്രത്തിലേക്കുള്ള വഴികള്‍
ഓര്‍ത്തുകൊണ്ട്‌ ,ആര്‍ക്കും
വേണ്ടാതെ കരിയിലകളായി.
പുളിങ്കുരുവും മഞ്ചാടിയും
എരിക്കിന്‍ പൂക്കളും -
പഴയ സൗഹൃതങ്ങളും കളികളും
അയവിറക്കി കിടന്നു ...
കമ്യുണിസ്റ്റ് പച്ചകള്‍ -
ചോര പൊടിയുന്ന മുറിവുകളെ
ഓര്‍മകളില്‍ മാത്രം ഉണക്കി
നെടുവീര്‍പ്പിട്ടു .....
തോര്‍ത്തു മുണ്ടില്‍ വല വിരിക്കുന്ന
കുട്ടികളെ കാണാതെ ,
പരല്‍ മീനുകള്‍ നീന്തി കിതച്ചു .
കാല്‍പന്തും തലപ്പാവും ആകാനുള്ള
ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി
തെങ്ങോലകീറുകള്‍ തലയാട്ടി നിന്നു.
തെറ്റാലില്‍ നിന്നും ചീറി വരുന്ന
കൂര്‍ത്ത കല്ലുകളെ പ്രതീക്ഷിച്ച്
മാമ്പഴവും പറങ്ങിപഴങ്ങളും
ഞെട്ടുകളില്‍ ഞാന്നു കിടന്നു ..
മയിക്കുവാന്‍ ആര്‍ക്കും
ഓര്‍മ്മകള്‍ പോലുമില്ലെന്ന
തിരിച്ചറിവില്‍ മഷിത്തണ്ടുകള്‍
മയങ്ങി വീണു ...............
പുഴക്കരയില്‍ ,ആര്‍ക്കും വേണ്ടാത്ത
തോണി ,ആരെയോ കാത്ത്
ആലോസരപെടാതെ കിടന്നു ,
ഉള്ളില്‍ വീണ തുള അറിയാതെ .