Thursday, October 22, 2015

നിതാഖത്

നിതാഖത്
**************
കടലാസ്സുതോണി പോലെ
ബാല്യമൊഴുകി പോയെങ്കിലും ,
പൊട്ടിയ സ്ലേറ്റു കഷണങ്ങളില്‍
ചില അക്ഷരങ്ങള്‍ മായാതെ കിടന്നു .
പഴുത്ത പ്ലാവിലകള്‍ -
കഞ്ഞി പാത്രത്തിലേക്കുള്ള വഴികള്‍
ഓര്‍ത്തുകൊണ്ട്‌ ,ആര്‍ക്കും
വേണ്ടാതെ കരിയിലകളായി.
പുളിങ്കുരുവും മഞ്ചാടിയും
എരിക്കിന്‍ പൂക്കളും -
പഴയ സൗഹൃതങ്ങളും കളികളും
അയവിറക്കി കിടന്നു ...
കമ്യുണിസ്റ്റ് പച്ചകള്‍ -
ചോര പൊടിയുന്ന മുറിവുകളെ
ഓര്‍മകളില്‍ മാത്രം ഉണക്കി
നെടുവീര്‍പ്പിട്ടു .....
തോര്‍ത്തു മുണ്ടില്‍ വല വിരിക്കുന്ന
കുട്ടികളെ കാണാതെ ,
പരല്‍ മീനുകള്‍ നീന്തി കിതച്ചു .
കാല്‍പന്തും തലപ്പാവും ആകാനുള്ള
ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി
തെങ്ങോലകീറുകള്‍ തലയാട്ടി നിന്നു.
തെറ്റാലില്‍ നിന്നും ചീറി വരുന്ന
കൂര്‍ത്ത കല്ലുകളെ പ്രതീക്ഷിച്ച്
മാമ്പഴവും പറങ്ങിപഴങ്ങളും
ഞെട്ടുകളില്‍ ഞാന്നു കിടന്നു ..
മയിക്കുവാന്‍ ആര്‍ക്കും
ഓര്‍മ്മകള്‍ പോലുമില്ലെന്ന
തിരിച്ചറിവില്‍ മഷിത്തണ്ടുകള്‍
മയങ്ങി വീണു ...............
പുഴക്കരയില്‍ ,ആര്‍ക്കും വേണ്ടാത്ത
തോണി ,ആരെയോ കാത്ത്
ആലോസരപെടാതെ കിടന്നു ,
ഉള്ളില്‍ വീണ തുള അറിയാതെ .

No comments: