Wednesday, July 19, 2017

രാമരാവണായനം

രാമരാവണായനം
* * * * * * * * * * * * *
പഞ്ഞകർക്കിടകമെന്ന
പേരുദോഷം തീർക്കാനാണ്
രാമായണത്തെ കൂട്ടുപിടിച്ചത്.
തകർത്തുപ്പെയ്യുന്ന മഴയിൽ
കാലിയായ നെല്ലറകളിൽ
ഒറ്റക്കതിർമണി കൊത്തിയെടു-
ത്തൊരു ശാരികപ്പൈതലിന്റെ പാട്ട്.
ചക്കക്കുരുവും കപ്പക്കിഴങ്ങും ചുട്ടു-
തിന്നുമ്പോൾ,വനവാസത്തിന്റെ നേരറിവ്.
വിശപ്പായിരുന്നു രാവണൻ
ആഹാരം രാമനും,
അന്നമെന്ന മഹാസങ്കല്പത്തിലേക്കുള്ള
യാത്ര രാമായണവും...
എല്ലാവയറും നിറഞ്ഞ രാജ്യം രാമരാജ്യവും!
ബാക്കിയെല്ലാം പൊടിപ്പും തൊങ്ങലും
വെച്ച കഥകൾ !
മഴമാറി മാനം തെളിഞ്ഞു തുടങ്ങുമ്പോഴേക്കും
പാരായണം അവസാന കാണ്ഡത്തിലെത്തിയിരിക്കും.
രാമൻ രാവണനെ തോല്പിച്ചിരിക്കും!
പിന്നെ, വസന്തത്തിന്റെ
കണ്ണാംതളികൾ പൂവിടും.
പൊട്ടി പുറത്തും,ശിവോതി അകത്തും!
DR:ANUP'S POETRY

മരണാനന്തരം

മരണാനന്തരം
* * * * * * * * * * *
ഒരു കാര്യമുറപ്പാണ്
മരണശേഷം,ഞാനേതെങ്കിലും
ഗ്രന്ഥശാലയിൽ കടന്നുകൂടും.
ശിഷ്ടകാലം അരൂപിയായി
പുസ്തകങ്ങളിലൂടങ്ങനെ....
വാതിൽപഴുതിലൂടെ കാറ്റായിട്ടെങ്കിലും കയറാമല്ലോ എന്നു കരുതിയാണ്
ഓസ്യത്തിൽ,ദഹിപ്പിച്ചാൽ മതിയെന്ന്
എഴുതി ചേർത്തത്.
ചുണ്ണാമ്പു ചോദിച്ചോ
വഴിയാത്രികരെ പേടിപ്പിച്ചോ
വീടിനു കാവൽ നിന്നോ
പെട്ടിയിൽ മടിപിടിച്ചു കിടന്നോ
തീർക്കാനുള്ളതല്ലെന്റെ വിശിഷ്ടകാലം!
പഴയൊരു ഫോട്ടോ,കഠോപനിഷത്തി-
നുള്ളിൽ വെയ്ക്കണം
നചികേതസ്സിനോട് പൗരാണികമായ
ആ 'രഹസ്യങ്ങൾ'ചോദിച്ചറിയണം.
പിന്നെയൊരു കാര്യം,ബലിയിടേണ്ടത്
പുസ്തകങ്ങൾ കൊണ്ടാകണം,
തൂശനിലയിൽ ബലിയുരുളകൾക്കു
പകരം, നല്ല നാലു നോവലുകൾ ,
കിണ്ടിയില്ലൊരുഗ്രൻ ആത്മകഥ,
നിലവിളക്കുപോലെകത്തുന്നൊരു കവിത,
എള്ളിനും ചെറൂളയ്ക്കും പകരമായി
ചരിത്രവും കഥകളും നിരൂപണങ്ങളും,
കൈകൊട്ടിയൊന്നും വിളിക്കണ്ട,
അക്ഷരഗന്ധമെന്നെ മാടിവിളിച്ചോളും!
DR:ANUP'S POETRY

ഏകവചനം

ഏകവചനം
* * * * * * * * *
പ്രണയിനീ ,
എന്തോ....
സമുദ്രാടനങ്ങളിൽ
നീയെനിക്ക് കൂട്ടുവരുമോ?
വരും,നിന്റെ കൂടെ
ഏഴു സമുദ്രങ്ങളും
എഴുപത് കടലുകളും
ഞാൻ തുഴയാം!
പ്രണയിനീ ,
എന്തോ .....
കാടകങ്ങളിൽ
നീയെനിക്ക് കൂട്ട് വരുമോ?
വരും, നിന്റെ കൂടെ
എത്ര വൃക്ഷാരണ്യങ്ങളും
ഏതു മണലാരണ്യവും
ഞാൻ താണ്ടാം!
പ്രണയിനീ ,
എന്തോ...,വേണ്ടയിനി
നിന്റെ യാത്രകളിലെന്നെ ക്ഷണിക്കണ്ട.
പ്രാണാ,നീയൊഴുകുന്നതാണ് ഞാൻ,
നീയെന്റെ ഏകവചനമാണ്!
DR:ANUP'S POETRY

ദക്ഷിണ

ദക്ഷിണ
* * * * * * *
എടുത്തുകൊൾക, ഇലക്കീറിൽ
പൊതിഞ്ഞുവെച്ചിരിക്കുന്ന,ഞങ്ങടെ
കറുത്ത തള്ളവിരലുകൾ,
അരിഞ്ഞുവീഴ്ത്തിയ അമ്മവിരലുകൾ,
അറിവുവിരലുകൾ!
ഒരു കാറ്റിനൊലിയായി പോലും
ഒരു പകൽസ്വപ്നമായി പോലും
കാതിലോ കരളിലോ ഒരറിവുപോലും
പകർന്നു തരാത്തവർ ,
കലണ്ടർചിത്രങ്ങൾ പോലെ
ചുവരുകളിൽ മാത്രം ഗുരുവായി,
തറഞ്ഞിരിക്കുവോരെങ്കിലും,
ദക്ഷിണ ഞങ്ങൾ നൽകണം,
പ്രദക്ഷിണം ഞങ്ങൾ വെയ്ക്കണം!
എടുത്തുകൊൾക,
എടുക്കുവാനല്ലേ നിങ്ങൾക്കറിയൂ,
കൊടുക്കുവാനേ ഞങ്ങൾക്കും .
ആരണ്യകങ്ങളിലടിയാളകുടികളിൽ
ചീഞ്ഞളിഞ്ഞ ചേരികളിൽ
ഞങ്ങളെന്നുമുണ്ടാവും (ഉണ്ടാവണമല്ലോ)
നിങ്ങൾക്കു നിലനിൽപ്പിനുള്ള ദക്ഷിണകളുമായി .
ഇനി തിരിച്ചുപൊയ്ക്കൊള്ളുക,
കള്ളചൂതിന്റെ,പെൺപീഢനപർവങ്ങളുടെ,
അധികാര വടംവലികളുടെ,
സാമ്രാജ്യത്വ സൗധങ്ങളിലേക്ക്.
വിജയമുദ്രകൾ ഉയരട്ടെ
നിങ്ങളുടെ വെള്ളതള്ളവിരലുകളിൽ,
കരയില്ല ഞങ്ങൾ,ശാപവചസ്സുതിർക്കില്ല ഞങ്ങൾ
ദക്ഷിണ കിട്ടിയതല്ലോ നിങ്ങൾ തൻ ജന്മങ്ങൾ !
DR:ANUP'S POETRY

ലിൻചിങ്ങ്*

ലിൻചിങ്ങ്*
* * * * * * * *
ആൾക്കൂട്ടമാണ് വരുന്നത്
എവിടെ ഞാൻ നിന്നെ ഒളിപ്പിക്കും,
അലറിവിളിച്ചാണ് വരുന്നത്
എവിടെ ഞാൻ 'ഇത്' ഒളിപ്പിക്കും,
ആയുധധാരികളാണവർ
എവിടെ ഞാൻ എന്നെ ഒളിപ്പിക്കും.
കൂട്ടുകാരാ,
ഒരാൾക്കൊരാൾക്കൂട്ടമാകാൻ കഴിയും
ഒരാൾക്കൂട്ടത്തിനൊരാളും,
ആത്മവിശ്വാസമില്ലാത്ത ആൾകൂട്ടങ്ങളാണ് ആത്മബലമില്ലാത്ത ആൺബലങ്ങളാണ്,
അലറിവിളിക്കുന്നത്
അരുതാത്തതൊക്കെ ചെയ്യുന്നത്!
ഭ്രാന്തെടുത്ത അവരിങ്ങെത്തിക്കഴിഞ്ഞു,
നമ്മുടെ തീവ്രസ്വപ്നങ്ങളുടെ
ചാപിള്ളയാണ് ഈ പൊതിയിലെന്നു
പറഞ്ഞാൽ അവർ വിശ്വസിക്കുമോ?
തല്ലിച്ചതച്ച് തൂക്കിലേറ്റപ്പെടുമ്പോഴും
അരയിൽ തിരുകിയ ഓടക്കുഴൽ
ഞാൻ കാണിച്ചില്ല,
രഥമുരുട്ടിയതിന്റെ തഴമ്പുകളും .
കാരണം, അവർ അക്രോശിച്ചതത്രയും
എന്റെ പേരുകൾ തന്നെയല്ലേ, നിന്റേയും !
ഒഴുകിപടരുന്നതിന്റേയും നിറം
അതുതന്നെയല്ലേ, അതേ ചുമപ്പ് .
അവരുയർത്തുന്ന പൊടിപടലങ്ങളിൽ
ഇരുണ്ടു പോകുന്നത് ,
അമ്മയുടെ ശുഭ്രവസ്ത്രങ്ങളാണ് !
ആ നിലവിളികളിൽ നിഴലിച്ചു
നില്ക്കുന്നത്, നിലനിൽപ്പിന്റെ
നോവാണ്, നിലയില്ലാത്ത നീറ്റലാണ്.
പേപിടിച്ച അലർച്ചകളിൽ
ഒടുങ്ങി പോകുന്നത് ഋഷിസൂക്തങ്ങളാണ്
ഒരുമയുടെ ചിത്തമന്ത്രങ്ങളാണ്......
* അക്രമാസക്തരായ ആൾക്കൂട്ടം.
DR:ANUP'S POETRY

ജലചക്രം

ജലചക്രം
* * * * * * * *
ഈ മഴകൊണ്ടൊന്നും 
ഒരു പുഴയും നിറയൂല,
ഈ പുഴകൊണ്ടൊന്നും
ഒരു പുല്ലും കിളിർക്കൂല,
ഈ പുല്ലോണ്ടൊന്നും
ഒരു പയ്യിന്റേം പശിയൊന്നും മാറൂല,
ഈ പയ്യിനെ കൊണ്ടൊന്നും
പാലൊട്ടും തികയൂല,
ഈ പാലോണ്ടൊന്നും
ഒരു രാത്രീം വെളുക്കൂല,
ഈ രാത്രി കൊണ്ടാന്നും
ഒരു പകലും തീരൂല,
ഈ പകലോണ്ടൊന്നും
ഒരു സൂര്യൻ ഉദിക്കൂല,
ഈ സൂര്യനുദിക്കാഞ്ഞാൽ
ഒരു മഴയും പെയ്യൂല്ലേ?
അയ്യോ! ഇക്കണ്ടതൊക്കെ
കളിയായി ഞാൻ ചൊന്നാണേ,
മഴയില്ലേൽ പുഴയില്ല പുല്ലില്ല
പശുവില്ല പാലില്ല ഇരവില്ല
പകലില്ല പിന്നെയീഞാനീല നീയീല!
DR:ANUP'S POETRY