Wednesday, July 19, 2017

മരണാനന്തരം

മരണാനന്തരം
* * * * * * * * * * *
ഒരു കാര്യമുറപ്പാണ്
മരണശേഷം,ഞാനേതെങ്കിലും
ഗ്രന്ഥശാലയിൽ കടന്നുകൂടും.
ശിഷ്ടകാലം അരൂപിയായി
പുസ്തകങ്ങളിലൂടങ്ങനെ....
വാതിൽപഴുതിലൂടെ കാറ്റായിട്ടെങ്കിലും കയറാമല്ലോ എന്നു കരുതിയാണ്
ഓസ്യത്തിൽ,ദഹിപ്പിച്ചാൽ മതിയെന്ന്
എഴുതി ചേർത്തത്.
ചുണ്ണാമ്പു ചോദിച്ചോ
വഴിയാത്രികരെ പേടിപ്പിച്ചോ
വീടിനു കാവൽ നിന്നോ
പെട്ടിയിൽ മടിപിടിച്ചു കിടന്നോ
തീർക്കാനുള്ളതല്ലെന്റെ വിശിഷ്ടകാലം!
പഴയൊരു ഫോട്ടോ,കഠോപനിഷത്തി-
നുള്ളിൽ വെയ്ക്കണം
നചികേതസ്സിനോട് പൗരാണികമായ
ആ 'രഹസ്യങ്ങൾ'ചോദിച്ചറിയണം.
പിന്നെയൊരു കാര്യം,ബലിയിടേണ്ടത്
പുസ്തകങ്ങൾ കൊണ്ടാകണം,
തൂശനിലയിൽ ബലിയുരുളകൾക്കു
പകരം, നല്ല നാലു നോവലുകൾ ,
കിണ്ടിയില്ലൊരുഗ്രൻ ആത്മകഥ,
നിലവിളക്കുപോലെകത്തുന്നൊരു കവിത,
എള്ളിനും ചെറൂളയ്ക്കും പകരമായി
ചരിത്രവും കഥകളും നിരൂപണങ്ങളും,
കൈകൊട്ടിയൊന്നും വിളിക്കണ്ട,
അക്ഷരഗന്ധമെന്നെ മാടിവിളിച്ചോളും!
DR:ANUP'S POETRY

No comments: