Thursday, July 14, 2016

ഗാലറി

ഗാലറി
+++++++
(൧)
നിറയെ നിലാവുള്ള
മരമായിരുന്നു അവള്‍,
അവന്‍, അടിമുടി
പൂത്തുലഞ്ഞ ആകാശവും.
പങ്കുവെയ്ക്കലിന്റെ ആ നിശയില്‍
അവള്‍ അവനു നിലാവും,
അവന്‍ അവള്‍ക്കു പൂക്കളും
പകര്‍ന്നു കൊടുത്തു...
അവള്‍ പൂത്തു
അവന്‍ തെളിഞ്ഞു
അവര്‍ പ്രകൃതിയായി.
(൨)
മുളംകാടുകള്‍ ഒന്നിച്ചു പൂക്കുന്ന
ദുര്‍സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന
കാണിപെണ്ണ്, കാലന്‍ കോഴിയുടെ
കൂവലിനൊപ്പം, കുന്തിപുഴയുടെ
തീരത്ത്,കുന്തിച്ചിരുന്നു കരഞ്ഞു.
'ടിപ്പര്‍' ഏറി പോകുന്ന
മലദൈവങ്ങളെ കാക്കണേന്ന്.
ഉടയാട പോയ വനദേവതേ പൊറുക്കണേന്ന്.
(൩)
കണ്ടല്‍ കാടുകളില്‍
ഇണചേരുന്ന രണ്ടു
വരാലുകള്‍, അവരുടെ
സന്തതികള്‍ക്കായി, പോക്കൂടന്
പ്രണാമങ്ങളര്‍പ്പിച്ചു....
(൪)
മണ്ണിനോട് ഒരു ചങ്ങാത്തത്തിനും
പോകാത്ത കുപ്പിക്കുള്ളിലിരുന്ന്‍
കുടിവെള്ളം നെഞ്ച് നീറി പ്രാകി
(൫)
രാത്രി യാമങ്ങളില്‍,
പട്ടയഭൂമിയില്‍,
യഥാര്‍ത്ഥ ഉടമകള്‍,
ഹ്രസ്വ സന്ദര്‍ശനങ്ങള്‍
നടത്തി, അവരുടെ
അവകാശങ്ങള്‍
അടയാളപ്പെടുത്തി.
(൭)
ഷണ്ഡന്‍മാര്‍ കമ്പിപാരകൊണ്ട്
ഇണയെ (ഇരയെ) ഭോഗിക്കുകയും,
കഴുത്തറത്ത് രതിമൂര്‍ച്ഛയി-
ലെത്തുകയും ചെയ്യുന്നു....
ഗാലറി നിറയെ ചിത്രങ്ങളാണ്.
കണ്ടതും കൊണ്ടതും
കണ്ണടപ്പിച്ചതും തുറപ്പിച്ചതും.
ജാലകം തുറക്കുമ്പോള്‍
ഗാലറി നിറയെ ചിത്രങ്ങളാണ്...

No comments: