Monday, May 15, 2017

അമ്മപ്പേടി

അമ്മപ്പേടി
................
താരാട്ടുപാട്ടുകളല്ല
അമ്മ പാടിയിട്ടുള്ളത്,
ഉറങ്ങാതിരിക്കാനുള്ളവയാണ്,
ഉണർത്തുപാട്ടുകളാണ്!
ഉണരാതെപ്പൊഴും അച്ഛൻ
ഉറങ്ങാൻ തുടങ്ങിയശേഷം
അമ്മ ഉറങ്ങിയിട്ടേയില്ല.
കള്ളകാറ്റു പോലും
കയ്യാമം ഇട്ടതുപോലെയാണ്
പറമ്പിലൂടെ പതുങ്ങിപ്പോകുന്നത്.
സന്ധ്യയ്ക്കുശേഷം, തെങ്ങ്
ഉണങ്ങിയ ഓലമടലുകൾ
പൊഴിക്കാറേയില്ല !
വാഴകൾ ഇലകളനക്കാറുമില്ല.
തട്ടുമ്പുറത്തേ പെരുച്ചാഴികൾ
രാത്രി ഉറങ്ങുകയും, പകൽ
പണിക്കു പോവുകയും ചെയ്യും.
അന്തിമയങ്ങിയാൽ ആകെ
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപോലെയാണ്.
കഞ്ഞികുടി കഴിഞ്ഞ്
കിടന്നാൽ പിന്നെ, കഥകളുടെ
പൊഴിഞ്ഞു വീഴലാണ്
മഴകഴിഞ്ഞ മരം പോലെ!
ഇരുമ്പുകമ്പി ഘടിപ്പിച്ച
എണ്ണത്തിലധികം സാക്ഷകളുള്ള
വാതിലുകൾ,
അടിച്ചുറപ്പിച്ച ജനലുകൾ,
ഗ്രില്ലു പിടിപ്പിച്ച വരാന്ത,
കുപ്പിച്ചില്ലു നിരത്തിയ മതിൽ,
തലയിണയ്ക്കടിയിലെ കത്തി,
അമ്മയ്ക്കു പേടിയായിരുന്നില്ല
അമ്മ പേടിയായിരുന്നു.
അമ്മയ്ക്കു വിഷാദമായിരുന്നില്ല
വിഷാദം അമ്മയായിരുന്നു.
കട്ടിലിൽ, പുതപ്പുകൂടാരത്തിനുള്ളിൽ
കഥ പറഞ്ഞ് കിടക്കുമ്പോഴും
അമ്മ പുകയുകയായിരുന്നു,
ഉള്ളകം പൊള്ളുകയായിരുന്നു!
DR:ANUP'S POETRY

No comments: