Thursday, April 20, 2017

കുറിപ്പടി

കുറിപ്പടി
xxxxxxxx
വിശപ്പടക്കി വിഴുപ്പലക്കി
പലർക്കായി പലതും
തേഞ്ഞുപോയോർ,
വ്യാധി വ്യസനവും
വ്യസനം വ്യാധിയുമായോർ,
സുഖംകൂടിയസുഖമായോർ
കാലം കോലംകെടുത്തിയോർ,
കണ്ണില്ലാത്തോരുൾക്കാഴ്ച്ചപോയോർ
രോഗശങ്കയും ശങ്കരോഗവും
പേറുവോർ, ഗമയ്ക്കൊരിത്തിരി
സൂക്കേടുവേണ്ടുവോർ,
ഉടലിലുമുയിരിലുമുരുകുന്ന
നോവുമായി ആതുരാലയ
കസേരയിലൂഴം കാത്തിരിപ്പോർക്ക്
നാഡിവേഗമറിഞ്ഞ്
താപനിലയളന്ന്
ഹൃദയതാളം ശ്രവിച്ച്
കണ്ട് കേട്ട് തൊട്ടുതലോടിയൊരു
കുറിപ്പടിയെഴുതുമ്പോൾ
മരുന്നിനൊപ്പമൊരുനുള്ള് കരുതലും
കരുണയുമുണ്ടെങ്കിൽ
വെറുംജലംപോലും
മഹൗഷധമായീടും,
മഹാമാരികൾ പോലും
മൂക്കുകയറിട്ടു മെരുങ്ങിനിൽക്കും.
ഋതുവത് വസന്തമോ
ഗ്രീഷ്മമോ രോഗപേമാരി
പെയ്യും വർഷമോ
ഹേമന്ദമോ ശിശിരമോ,
കാലമത് ഉത്തരായനമോ
അർക്കന്റെ ദക്ഷിണായനമോ,
വരണ്ടുണങ്ങി കിടക്കും
മരുഭൂവോ, കഫമൂറി നിൽക്കും
ആർദ്രമാം അനൂപമോ ദേശം ,
കാലദേശഋതുക്കളെ,
ആർത്തന്റെയവസ്ഥയെ,
സൂക്ഷ്മമായി നിരൂപിച്ചെഴുതുന്ന
കുറിപ്പുകളിലൗഷധകൂട്ടുകൾ
മൃതസഞ്ജീവനികളാവും..
ആദിഗുരുവിന്റെയപൂർവ്വവൈദ്യന്റെ
കൈയ്യൊപ്പതിൽ മുദ്രാങ്കിതമാവും
കൈപുണ്യമെന്ന സുകൃതം
സ്വായത്തമാകുമതിലില്ല സംശയം
കുറിപ്പടിയത് കുറിക്കുകൊള്ളും നിശ്ചയം !
DR:ANUP'S POETRY

No comments: