Monday, October 28, 2019

ശ്രീനാരായണസ്തവം

ശ്രീനാരായണസ്തവം
.....................................
ചെമ്പഴന്തിതന്നിലൊരു
ചെമ്പഴുക്കപോലുദിച്ചുർ -
ന്നാത്മീയ നഭസ്സിങ്കൽ
ധ്രുവനക്ഷത്രമായി വിളങ്ങീടിന
നാരായണാ, ഭവാൻ, ഞങ്ങൾക്ക്
നരദിവ്യാകൃതിപൂണ്ട ദൈവമല്ലോ.
പുരുഷാകൃതിപൂണ്ട ധർമ്മമല്ലോ,
അണ്ഡകടാഹമാകെ വ്യാപിച്ചു
നില്ക്കുമറിവിന്റെ മൂർത്തീഭാവമല്ലോ,
നേർവഴി കാട്ടും പരംപൊരുളല്ലോ!
ഒരു ജന്മമത് തികയില്ലെന്നറിയാ-
മെങ്കിലും പാടുന്നു ഞാൻ
മഹിമാവാർന്ന നിൻ ജീവിത -
ഗീതികൾ, അത്യുത്കൃഷ്ടമാം
തിരുദർശനാദർശങ്ങൾ....
അനുകമ്പാദശകമതൊന്നു മതിയല്ലോ
ഭഗവാനേ, തവനാമമീമണ്ണിലും
വിണ്ണിലും കല്പാന്തകാലത്തോളം
മായാതെ നിൽക്കുവാൻ!
അവനവനാത്മ സുഖത്തിനാ-
യാചരിക്കുന്നവയപരനു സുഖ-
ത്തിനായി വരേണമെന്നും .
ഒരു പീഢയുറുമ്പിനും വരുത്തരു-
തെന്നോതുവാനങ്ങയേ
പോലലിവാർന്നവരാരുണ്ടുലകിൽ,
പരവിജ്ഞാനികളാരുണ്ടവനിയിൽ.
അന്യർക്കു ഗുണം ചെയ്വതിനായൊരാ -
യുസ്സ് ബലി നൽകിയവരാരുണ്ടൂഴിയിൽ!
അരുവിതൻ കരയിലൊരു
കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ
അഹം ബ്രഹ്മാസ്മിയെന്നതി
സൂക്ഷ്മമാം ഉപനിഷദ്തത്വത്തെ
സരളമായി കാട്ടി തന്നതും,
സർവ്വം ശിവമയം മറുത്തെല്ലാം
മായാമയമെന്ന് സദാശിവദർശനത്തീ
ലൂടുത്ബോധിപ്പിച്ചതും ,
നീയല്ലോ, ഗുരുവരാ, പീതാംബരധരാ!
ജന്മപാശത്തീന്നറുതിയേകാൻ
മൂലാധാരത്തിൽ മൂന്നരചുറ്റായി
ചുരുണ്ടു കിടക്കും പ്രപഞ്ചോർജ്ജ
മണിനാഗത്തെയുണർത്തി
യുയർത്തി
ആറുചക്രങ്ങളും, പിന്നെ
സഹസ്രാരപദ്മവും കടന്ന്
ബ്രഹ്മരന്ധ്രത്തിലൂടെ മുക്തി
തൻ മോക്ഷപഥങ്ങളിലെത്തുവാൻ
കുണ്ഡലിനി പാട്ടുരചെയ്തവനേ,
ദൈവദശകമെന്നതിശ്രേഷ്ഠ
കാവ്യ ചെരാതിലൂടദ്വൈത
സൂത്രങ്ങൾ വെളിച്ചമായി
തെളിയിച്ച സദ്ഗുരോ,
അഴലുകൾ കലങ്ങിവരുന്നുടനേ
കുടമുടയുന്ന പോലെയീ ദേഹ -
ചിന്തയുതിർന്ന്, ദേഹീബോധ -
മുണർത്തണേ മമ ബുദ്ധിയിൽ!
കുളിർമതികൊണ്ട് കിളിർത്തു
ലോകമെല്ലാമൊളി ചിന്നുന്നൊരു
വെണ്ണിലാവു പൊങ്ങികാണാൻ
കൊതിച്ച കാരുണ്യമൂർത്തേ,
ഒരു ജാതിയൊരു മതമൊരു
ദൈവം മനുജനെന്നുന്നത
മാനവദർശന സൂനം, തവ
നാവിലല്ലാതെ വേറെങ്ങു പൂവിടും!
നീയും ഞാനുമീ ലോകവു-
മതിലെഴും ചെറുപൂവും പുഴു -
വുമെല്ലാമൊന്നെന്ന വിശ്വശാന്തിപാഠം
സ്വാനുഭവഗീതിയിലൂടെയും,
ഭോഗങ്ങളെല്ലാമൊരു നൊടികത്തും
കൊള്ളിമീനുകൾ പോലെന്നു
വൈരാഗ്യദശകത്തിലൂടെയും
ചൊല്ലിതന്നുൾക്കണ്ണ് തുറപ്പിച്ചവനേ,
ഒരുകോടി ദിവാകരന്മാരൊത്തു -
യരുന്ന നിൻ മഹിവെന്നുമിരുന്നു
വിളങ്ങീടണേ മഹീപതേ!
കലികാലവ്യഥകൾതൻ തീരാ -
തിരയിളകും കടലിലെൻ
ചെറുതോണിയിളകാതെ
മറിയാതെ, മറുകരപുക്കുവാ-
നമരത്ത് നാവികനായിരിക്കണേ
ദയാനിധേ, ദിവാകരാ നീ!
നരി പോലെ വെറുതേ കൂവുന്നതൊക്കെ നിർത്തിയിനിയീശന്റെ
നാമമതു മാത്രമോതുവാൻ
ത്രാണിയുള്ളതാക്കണേയെൻ രസന!
ഓടിവരുന്നൊരു കൂട്ടം
പേടികളെയൊക്കെയാട്ടിയകറ്റി
വെളിവു പകരുന്ന ഗുരുദേവാ,
അവിടുന്നു നിറഞ്ഞു വാഴ്കട്ടെയെൻ
അകവും പുറവും !
അഷ്ടകങ്ങളൊട്ടനവധിയെഴുതി-
യഷ്ടൈശ്വര്യങ്ങളും സിദ്ധിച്ച
യതീന്ദ്രാ ,നിനക്കായി
ശിവഗിരികുന്നിന്റെ നെറുകയിൽ
കത്തിച്ചുവെയ്ക്കുന്നു ഞാനങ്ങു
പകർന്നുതന്ന മാനവസ്നേഹാഗ്നി
കൊണ്ടൊരു ഗുരുസ്മരണാ ദീപം!
ചിത്തത്തിലെന്നും സത്തായി
വിത്തായി മുത്തായി മഹത്തായി
നീ വിളങ്ങുക നാരായണാ
ത്രികാലജ്ഞാനേശ്വരാ,
അർപ്പിച്ചിടുന്നു ഞാൻ
തവപാദാരവിന്ദങ്ങളിലെൻ
മാനസസരസ്സിലെ സരസീരുഹങ്ങൾ!
(ഗുരുദേവന്റെ കൃതികളിലൂടെയൊരു തീർത്ഥയാത്ര ... )
ഒരു സുവനീറിനായി എഴുതിയത് ..
DR:ANUP'S POETRY

No comments: