Monday, October 28, 2019

ഓഹരി

ഓഹരി
........
വിൽപത്രം പോലെ,
അച്ഛന്റെയും അവളുടേയും
മരണശേഷം എനിക്ക്
ഭാഗം വെച്ച് കിട്ടിയത്
അവരുടെ വിഷാദമായിരുന്നു!
ചെളി നിറഞ്ഞ ചതുപ്പുനിലം,
പതിച്ചു കിട്ടിയ പാഴ്നിലം,
മുകളിലെ ആകാശം മുഴുവൻ
കാർമേഘകരിമ്പടം മൂടിയ മണ്ണ്!
വിഷാദത്തിന്റെയാ നനഞ്ഞ
നനുത്ത മണ്ണിൽ എന്തെല്ലാമാണ് ഞാൻ നട്ടുവളർത്തിയതെന്നോ?
നോവിന്റെ വളക്കൂറുള്ള
ഭൂമിയിൽ എന്തൊക്കെയാണ്
ഞാൻ വിളയിച്ചതെന്നോ?
പ്രതീക്ഷയില്ലാത്ത പ്രഭാതങ്ങൾ,
കൂമ്പടഞ്ഞ സ്വപ്ങ്ങൾ,
അപകർഷതാബോധ മരങ്ങൾ,
മുളയ്ക്കാത്ത ചിന്തകൾ,
ഒപ്പം, നിറയേ മുള്ളുള്ള
പൂക്കാത്തയൊരു പ്രണയവും!
ചേര് മരങ്ങൾ നിരത്തി
നട്ടാണ് വേലികെട്ടിയത്,
ഒരു വേനലിലും ഒരിക്കലും
വറ്റാത്ത,ഒത്ത നടുവിലെ
കണ്ണീർ കുളത്തിൽ
മൗനികളായ മാനത്താംകണ്ണികൾ
ജനിമൃതികളുടെ ജാതക ചിന്തയിൽ,
നക്ഷത്രമെണ്ണി കിടന്നു !
കാൽ വഴുതി വീഴുന്ന
പായൽപിടിച്ച പടവുകൾ ...
തെക്കു കിഴക്ക്
കരിനാഗങ്ങൾ പുളഞ്ഞു
നടക്കുന്നൊരുഗ്രൻ കാവ്,
ജനിതക ഭൃംശങ്ങളുടെ
ദുരിതാമയ നിഗൂഢവിപിനം!
വടക്കു പടിഞ്ഞാറാണ്
ഇടിഞ്ഞു വീഴാറായ ചായ്പ്പ്,
കാലഹരണപെട്ടവയുടെ കലവറ,
പുരാവസ്തുക്കളുടെ നിലവറ,
എന്റെ കിടപ്പറ!
പ്രമാണമില്ലാത്ത പുറംപോക്ക്
അങ്ങനെയാണ് എനിക്ക് സ്വന്തമായത് .....!
DR:ANUP'S POETRY

No comments: