ഒരു ചെറുതിരിയുടെ വെട്ടം,
ഒരു ചെറുകിളിയുടെ ശബ്ദം,
ഒരു ചെറുമഴയുടെ നനവ്,
ഉള്ളിൽ മോദം പൂത്തുണരുമ്പോൾ
കണ്ണിൻ വാതിൽ തുറക്കാനായി,
ത്വക്കിൻ പൂട്ട് പൊളിക്കാനായി,
കേൾക്കാ കേൾവികൾ കേൾക്കാനായി.
കരളു നിറയണയോർമ്മകളങ്ങനെ
ഉള്ളിൽ ഊറി ഉറയുകയായി!
പുൽക്കൊടിത്തുമ്പിലും പൂമാനത്തും
സൂര്യാ നിന്നെ കണികാണുമ്പോൾ,
പുത്തൻ പുലരികൾ നന്മകളാവും
പാരിടമാകെ പൊന്നാളി വീശും.
പ്രണയക്കാറ്റൊന്നു തൊടുമ്പോൾ
കവിതപ്പൂവുകൾ പൂത്തു തളിർക്കും.
മഴ പെയ്യും വഴി,പുഴയൊഴുകും വഴി,
ആവഴിയീവഴിയടവഴി പെരുവഴിയെല്ലാ-
മാർത്തു ചിരിച്ച് നീയോടുമ്പോൾ,
പുറകേ ഞാനും കൂട്ടായെത്താം,
കുന്നിക്കുരുമണി കൂട്ടിയെടുത്ത്
കുലുക്കാംകുത്തി കളിച്ചു രസിക്കാം!
എൻ നിറചിരിയായി നീയണയുമ്പോൾ,
പിന്നെ കാഴ്ച്ചകൾ നീയാകുന്നു
നീയും ഞാനും ഒന്നാകുന്നു,
ഒന്നിച്ചൊരുപിടി മണ്ണാകുന്നു.
മണ്ണിൽ പുതിയൊരു കിളിർപ്പാകുന്നു,
തളിർപ്പു വളർന്നൊരു മരമാകുന്നു.
അങ്ങനെ നാമീ വാഴ്വിൻ
ചെപ്പിലെ മുത്താകുന്നു.
മുത്തുകളനവധി കോർത്തിട്ടവനൊരു
മാലയൊരുക്കുന്നു, പ്രപഞ്ചവിസ്മയ -
സുന്ദരമാമൊരു മണിമാലയൊരുക്കുന്നു !

No comments:
Post a Comment